പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതികൾ | ഫയൽചിത്രം: മാതൃഭൂമി
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേലിന് ആന്ധ്രയിൽ 12 ഏക്കർ ഭൂമിയുള്ളതായി അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇയാളുടെ പേരിലുള്ളതടക്കം മൂന്ന് ആഡംബര കാറുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ മറ്റൊരു പ്രതി ഡോ. റിയാ അന്നാ തോമസിനെ അറസ്റ്റുചെയ്യാൻ ശ്രമം തുടങ്ങി.തമിഴ്നാട്ടിൽ നാലിടങ്ങളിൽ ഭൂമി വാങ്ങിയതിനു പുറമേയാണ് ആന്ധ്രയിലെ നിക്ഷേപം. ചെമ്മീൻ കൃഷിക്കാണ് ഇവിടെ 12 ഏക്കർ ഭൂമി വാങ്ങിയത്. എന്നാൽ, വർഷങ്ങളായി ഈ സ്ഥലം ഉപയോഗിച്ചിട്ടില്ല.
പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് സ്വകാര്യ ആവശ്യത്തിനും ബാങ്കുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കുമായി മൂന്ന് ആഡംബരക്കാറുകളുൾപ്പെടെ 20 വാഹനങ്ങളുണ്ട്. ഇവയിലൊന്ന് പോലീസ് പത്തനംതിട്ടയിലെത്തിച്ചു. ഏതാനും വാഹനങ്ങൾകൂടി കണ്ടെത്തിയിട്ടുണ്ട്. വിവിധയിടങ്ങളിലെ തെളിവെടുപ്പ് പൂർത്തിയാക്കി മടക്കിക്കൊണ്ടുവരുന്ന പ്രതികളെ ഞായറാഴ്ച ഒന്നിച്ചിരുത്തി ചോദ്യംചെയ്യും.
കൂടുതൽപേരെ ചോദ്യംചെയ്തു
സ്ഥാപനത്തിന്റെ ഭരണപരമായ ചുമതല വഹിച്ചിരുന്നവരടക്കം അഞ്ചുപേരെക്കൂടി പോലീസ് ചോദ്യംചെയ്തു. അക്കൗണ്ട്സ് മാനേജർ, ട്രഷറി മാനേജർ, ഐ.ടി.മാനേജർ, ചീഫ് അക്കൗണ്ടന്റ്, ഓഡിറ്റർ എന്നിവർക്ക് പണം തിരിമറിയിൽ പങ്കുണ്ടെന്നുവന്നാൽ പ്രതിചേർക്കുമെന്ന് അന്വേഷണസംഘം പറഞ്ഞു.
ഇലക്ട്രോണിക് രേഖകളുടെ പരിശോധന സൈബർ സെൽ സംഘമാണ് നടത്തിവരുന്നത്. ഓസ്ട്രേലിയ അടക്കം വിദേശരാജ്യങ്ങളിലെ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധനയ്ക്ക് അടൂർ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തിയതായി എസ്.പി. കെ.ജി.സൈമൺ പറഞ്ഞു.
നിക്ഷേപത്തുക വകമാറ്റലിനെച്ചൊല്ലി കുടുംബകലഹം നടന്നു
നിക്ഷേപകരുടെ പണം തിരിമറി നടത്തിയതിന് പോപ്പുലർ ഫിനാൻസ് ഉടമകളുടെ വീട്ടിൽ കുടുംബകലഹവും നടന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. പോലീസ് കസ്റ്റഡിയിൽ കഴിയുന്ന റിനു മറിയം തോമസ് സ്ഥാപനത്തിന്റെ ചുമതല ഏറ്റെടുത്ത ശേഷമാണ് വ്യാപകമായി നിക്ഷേപങ്ങൾ വക മാറ്റിയതെന്നാണ് കണ്ടെത്തൽ. ഇവരുടെ ഭർത്താവിന്റെ ബന്ധുവിന്റെ പേരിലേക്ക് സ്വത്തുക്കൾ മാറ്റുന്നതിനെച്ചൊല്ലി അച്ഛൻ തോമസ് ഡാനിയേലുമായി പലപ്പോഴും കലഹങ്ങളും ഉണ്ടായി.
റിനുവിന്റെ ഭർത്തൃവീടുമായി അടുപ്പമുള്ള ഒരു അക്കൗണ്ടന്റിന്റെ ഉപദേശത്തിലാണ് എൽ.എൽ.പി. (ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് ) കമ്പനികളിലേക്ക് നിക്ഷേപത്തുക മാറ്റിയത്. 21 കമ്പനികളാണ് റിനു മറിയം തോമസിന്റെ നിർദേശപ്രകാരം പോപ്പുലർ ഫിനാൻസിന്റെ അനുബന്ധ കമ്പനികളായി രൂപവത്‌കരിച്ചത്.
എന്നാൽ, പോപ്പുലർ ഫിനാൻസിന്റെ മുൻ ജനറൽ മാനേജർമാരാണ് സാമ്പത്തിക തിരിമറി നടത്തിയതെന്ന് ഉടമകൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. അവരുടെമേൽ, കുറ്റംചുമത്തി രക്ഷപ്പെടാനുള്ള തന്ത്രമാണിതെന്ന് പോലീസ് കരുതുന്നു. പണം വിദേശത്തേക്ക് കടത്തിയതും നിക്ഷേപങ്ങൾ വകമാറ്റിയതും സംബന്ധിച്ച് അറിയാനായി വകയാർ ഹെഡ് ഓഫീസിലെ അക്കൗണ്ടന്റ്, ഐ.ടി. ജീവനക്കാരൻ എന്നിവരെ ചോദ്യംചെയ്തു. ഒരു മാസത്തിനിടെ പോപ്പുലർ ഉടമകൾ ക്രയവിക്രയം നടത്തിയ ഭൂമിയുടെ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
Content Highlights:popular finance fraud case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..