പ്രതീകാത്മക ചിത്രം | AP
ബെംഗളൂരു: 17 വയസ്സുകാരനെ വിവാഹം കഴിച്ച യുവതിക്കെതിരേ പോലീസ് കേസെടുത്തു. ബെംഗളൂരു സ്വദേശിനിയും മടിക്കേരിയിൽ നഴ്സിങ് വിദ്യാർഥിനിയുമായ 20 വയസ്സുകാരിക്കെതിരെയാണ് ചിക്കമംഗളൂരു പോലീസ് ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. വിവാഹം നടത്തിക്കൊടുത്ത 17-കാരന്റെ ബന്ധുക്കൾക്കെതിരേയും കേസെടുത്തിട്ടുണ്ട്.
ജൂൺ 20-നാണ് ചിക്കമംഗളൂരു സ്വദേശിയായ 17-കാരനും യുവതിയും വിവാഹിതരായത്. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് യുവതി ചിക്കമംഗളൂരുവിലെത്തിയത്. ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽവെച്ച് ആൺകുട്ടിയുടെ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. എന്നാൽ, വിവാഹവാർത്ത നാട്ടിൽ പരന്നതോടെ ഗ്രാമവാസികളിലൊരാൾ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. തുടർന്ന് ചൈൽഡ് വെൽഫയർ അധികൃതർ ഗ്രാമത്തിലെത്തി അന്വേഷണം നടത്തുകയും വരന് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതിനുപിന്നാലെയാണ് ചിക്കമംഗളൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
17-കാരനും യുവതിയും ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടവരാണെന്നും ഈ ബന്ധം പ്രണയത്തിലെത്തിയതോടെ വിവാഹം കഴിക്കുകയായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തനിക്ക് 21 വയസ്സായെന്ന് 17-കാരൻ യുവതിയെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതോടെയാണ് യുവതി വിവാഹത്തിന് സമ്മതം മൂളിയത്.വിവാഹശേഷം ഇരുവരും രണ്ടിടങ്ങളിലായാണ് താമസിക്കുന്നതെന്നും ചിക്കമംഗളൂരു എസ്.പി. ഹഖായ് അക്ഷയ് മച്ഛീന്ദ്ര പറഞ്ഞു.
Content Highlights:police registered case against woman who married 17 year old boy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..