കൊലപാതകം നടന്ന പേട്ടയിലെ വീട്. ഇൻസെറ്റിൽ കൊല്ലപ്പെട്ട അനീഷ്
തിരുവനന്തപുരം: പേട്ടയില്‍ 19-കാരനായ വിദ്യാര്‍ഥിയുടെ കൊലപാതകം രണ്ടു കുടുംബങ്ങളുടെ ജീവിതത്തിന്റെ താളമാണ് തകര്‍ത്തത്. പെണ്‍സുഹൃത്തിന്റെ പിതാവിന്റെ കുത്തേറ്റാണ്, അവരുടെ വീട്ടില്‍വച്ച് വിദ്യാര്‍ഥി മരണമടയുന്നത്. 19-കാരനായ മകനെ അകാലത്തില്‍ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് കൊല്ലപ്പെട്ട അനീഷിന്റെ പിതാവ് ജോര്‍ജ് കുട്ടിയും അമ്മ ഡോളി ജോര്‍ജും സഹോദരന് അനൂപും. സ്വന്തംവീട്ടിനുള്ളില് അപ്രതീക്ഷിതമായി അരുംകൊല നടന്നതിന്റെ ഞെട്ടലിലാണ് പ്രതിയുടെ ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളും.
പുതുവര്‍ഷത്തിന് രണ്ടുദിവസം മുന്‍പു നടന്ന കൊലപാതകത്തിന്റെ ഞെട്ടലില്‍നിന്നു നാട്ടുകാരും മുക്തരായിട്ടില്ല. അടുത്ത പരിചയക്കാരും ഒരേ ഇടവകയിലെ അംഗങ്ങളായ രണ്ട് കുടുംബങ്ങളിലുള്ളവരാണ് സംഭവത്തിലുള്പ്പെട്ടതെന്നതും ഞെട്ടലുളവാക്കുന്നതാണ്. നേരത്തെ പരിചയമുണ്ടായിരുന്നെങ്കിലും അനീഷും പെണ്‍കുട്ടിയും തമ്മില്‍ കൂടുതല്‍ അടുത്തിട്ട് ഒരു വര്ഷത്തില്ത്താഴെയേ ആയിട്ടുള്ളൂവെന്ന്, അനീഷിന്റെ ബന്ധുക്കള്‍ പറയുന്നു.
കൊല്ലപ്പെട്ട അനീഷ് ജോര്‍ജും പ്രതിയായ സൈമണ്‍ ലാലന്റെ കുടുംബവുമായി നല്ല അടുപ്പത്തിലായിരുന്നു. അനീഷ് സംഭവം നടന്ന ദിവസം രാത്രിയില്‍ സ്വന്തം വീട്ടുകാരറിയാതെയാണ് ലാലന്റെ വീട്ടിലെത്തുന്നത്. പെണ്‍സുഹൃത്ത് വിളിച്ചതുകൊണ്ടാണ് അനീഷ് അവിടേക്കു പോയതെന്ന് അനീഷിന്റെ വീട്ടുകാര്‍ പറയുന്നു. ഇവര്‍ തമ്മിലുള്ള അടുപ്പം ഇരുവീട്ടുകാര്‍ക്കും അറിയാവുന്നതാണ്.
ഏറ്റവും ഇളയകുട്ടിയായിരുന്നതിനാല്, അനീഷിന്റെ വേര്‍പാട് മുഴുവന്‍ കുടുംബാംഗങ്ങളെയും മാനസികമായി തകര്‍ത്തുകളഞ്ഞു. രണ്ടുവര്‍ഷം മുന്‍പ് രാത്രിയില്‍ സുഹൃത്തുക്കളോടൊപ്പം ബൈക്കില്‍ പോകവേ അനീഷ് അപകടത്തില്‍പ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ് ഏറെനാളത്തെ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്കു മടങ്ങിവന്നത്. അതിനുശേഷം രാത്രിയില്‍ മകന് പുറത്തുപോകാതിരിക്കാനുള്ള കരുതലിലായിരുന്നു അമ്മ ഡോളിയെന്ന് ബന്ധുവായ റേച്ചല്‍ പറയുന്നു. മകന്റെ വിയോഗം തീര്‍ത്ത ആഘാതത്തിലാണ് ജോര്‍ജും ഡോളിയുമെന്നും ഇവര്‍ പറയുന്നു.
അനീഷിനെ പെണ്‍സുഹൃത്തിന്റെ അമ്മ മകനെപ്പോലെ കരുതുകയും അടുപ്പംകാണിക്കുകയും ചെയ്തിരുന്നതായും ഇവര്‍ പറയുന്നു. ഈ സ്വാതന്ത്ര്യമാണ് ആ വീട്ടിലേക്ക് എപ്പോഴും കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യം അനീഷിനു നല്‍കിയത്. അങ്ങനെയുള്ള വീട്ടില്‍വച്ച് മകന് കൊല്ലപ്പെട്ടത് വിശ്വസിക്കാനാകാതെ വിഷമിക്കുകയാണ് അനീഷിന്റെ മാതാപിതാക്കള്‍. പ്രിയപ്പെട്ട സുഹൃത്തിനെ സ്വന്തം പിതാവ് കൊലപ്പെടുത്തിയെന്നത് പെണ്‍കുട്ടിക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. കൊലപാതകത്തിന് ഇവര്‍ നേരിട്ട് സാക്ഷിയായതിന്റെ മാനസികാഘാതം വലുതാണെന്ന് പോലീസും പറയുന്നു. പിതാവ് റിമാന്‍ഡിലായതോടെ, അടുത്ത ബന്ധുവിന്റെ വീട്ടിലേക്കുപോയ പെണ്‍കുട്ടിയും അമ്മയും സഹോദരിയും ഇപ്പോള്‍ അവരുടെ സംരക്ഷണയിലാണ്.
അനീഷിന്റെ മരണാനന്തര പ്രാര്‍ഥന നാലാം തീയതി പേട്ട സെന്റ് ആന്‍സ് ഫൊറോന പള്ളിയില്‍ നടക്കും.
വീട്ടുകാരുടെ വാദംതള്ളി പോലീസ്, വീണ്ടും ചോദ്യംചെയ്യും
തിരുവനന്തപുരം: പേട്ടയില്‍ 19-കാരനായ വിദ്യാര്‍ഥി അനീഷ് ജോര്‍ജ് കൊല്ലപ്പെട്ട സംഭവത്തില്‍, അനീഷിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന വീട്ടുകാരുടെ വാദം തള്ളി പോലീസ്.
അനീഷ് ചൊവ്വാഴ്ച രാത്രി 1.37-ന് ശേഷമാണ് പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. അനീഷിന്റെ ഫോണില്‍നിന്ന് രാത്രി 1.37 വരെ പെണ്‍സുഹൃത്തിന്റെ ഫോണിലേക്ക് കോളുകള്‍ വന്നിരുന്നു. ഇതിനു ശേഷമായിരിക്കാം അനീഷ് ഈ വീട്ടിലേക്കെത്തിയത്.
വീടിന്റെ പിന്‍ഭാഗത്തുകൂടിയാണ് അനീഷ് ഇവിടേയ്ക്കെത്തിയത്. പ്രധാന റോഡ് ഒഴിവാക്കി പിന്നിലുള്ള കാടുകയറിയ പ്രദേശത്തുകൂടിയുള്ള വഴിയിലൂടെയാണ് എത്തിയത്. ഡോഗ് സ്ക്വാഡിന്റെ പരിശോധനയില്‍ ഇക്കാര്യം വ്യക്തമായതായി പോലീസ് പറയുന്നു. ഈ സമയത്ത് അനീഷ് എത്തിയത് പ്രതിയായ സൈമണ്‍ ലാലന് അറിഞ്ഞിരിക്കില്ലെന്നും പോലീസ് കണക്കുകൂട്ടുന്നു.
മൂന്നു മണിക്ക് ശേഷമാണ് അനീഷ് വീട്ടിലുണ്ടെന്നത് ലാലന് മനസ്സിലാക്കുന്നത്. ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം നടന്നോയെന്ന കാര്യം ഉറപ്പിക്കാന്‍ വീട്ടുകാരെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യും. ഇവിടെ നിന്ന് പുലര്‍ച്ചെ ബഹളം കേട്ടതായി അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടില്ല. അനീഷിനെ, വീട്ടില്‍ കണ്ടതോടെ സൈമണ്‍ ലാലന് കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് അനീഷിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. ആക്രമണമുണ്ടാകുമെന്ന് അറിയാത്തതിനാല്‍ പ്രതിരോധിക്കാനുള്ള സമയം അനീഷിനു ലഭിച്ചിരുന്നില്ല.
സംഭവത്തില്‍ ലാലന്റെ കുടുംബാംഗങ്ങളെയും അനീഷിന്റെ വീട്ടുകാരെയും പോലീസ് അടുത്ത ദിവസങ്ങളില്‍ വീണ്ടും ചോദ്യംചെയ്യും. ഇവരുടെ നേരത്തേയുള്ള മൊഴികളില്‍ ചില പൊരുത്തക്കേടുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. റിമാന്‍ഡിലുള്ള ലാലനെ കസ്റ്റഡിയില്‍ വാങ്ങി ബുധനാഴ്ച തെളിവെടുപ്പിനെത്തിക്കാനാണ് പോലീസ് തീരുമാനം.
അനീഷ് ആക്രമിക്കപ്പെട്ട മുറിയില്‍ നിന്ന് ബിയര്‍ കുപ്പികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബക്കറ്റ്, മഗ്, പ്ലാസ്റ്റിക്ക് ഗ്ലാസുകള്‍, ഷോള്‍ഡര്‍ ബാഗ്, ബുക്കുകള്‍ എന്നിവയും ഇവിടെ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് എങ്ങനെയാണ് ഇവിടെയെത്തിയെന്നതും പോലീസ് പരിശോധിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..