പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ. ഇൻസെറ്റിൽ അറസ്റ്റിലായ നടരാജൻ | ഫോട്ടോ: മാതൃഭൂമി
പഴനി: പഴനിയില്‍ സ്വത്തുതര്‍ക്കത്തെത്തുടര്‍ന്ന് തിയേറ്റര്‍ ഉടമ കൈത്തോക്കുകൊണ്ട് വെടിവെച്ചതില്‍ രണ്ടുപേര്‍ക്ക് ഗുരുതരപരിക്കേറ്റു. വെടിവെച്ച പഴനിയപ്പര്‍ തെരുവിലെ വള്ളുവര്‍ തിയേറ്റര്‍ ഉടമയായ നടരാജന്‍ (80) അറസ്റ്റിലായി.
പഴനി അക്കരപ്പട്ടി വിവേകാനന്ദ നഗറിലെ പഴനിച്ചാമി (67), പഴനി രാമപട്ടണം പുതൂരിലെ സുബ്രഹ്മണി (57) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പഴനിക്കടുത്ത് അക്കരപ്പട്ടിയിലെ കര്‍ഷകനായ ഇളങ്കോയ്ക്ക് സ്വന്തമായ പതിനഞ്ച് സെന്റ് സ്ഥലം പഴനി റെയില്‍വേ ഫീറ്റര്‍ റോഡിലുണ്ട്. നടരാജന്‍ ഇത് തനിക്ക് സ്വന്തമായ സ്ഥലമാണെന്ന് അവകാശവാദം ഉന്നയിച്ചു. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ നടന്നുവരികയാണ്.
തിങ്കളാഴ്ച കാലത്ത് ഇളങ്കോവന്റെ ബന്ധുക്കളായ വിവേകാനന്ദ നഗറിലെ പഴനിച്ചാമി (74), രാമപട്ടണം പുതൂരിലെ സുബ്രഹ്മണി (57) എന്നിവര്‍ പ്രശ്‌നമുള്ള സ്ഥലം വൃത്തിയാക്കിക്കൊണ്ടിരുന്നു. ഈ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നടരാജന്‍ ഇവരുമായി വാക്കുതര്‍ക്കമുണ്ടായി. ദേഷ്യം വന്ന നടരാജന്‍ കൈയിലുണ്ടായിരുന്ന കൈത്തോക്കുകൊണ്ട് രണ്ടുപേരെയും വെടിവെച്ചെന്നാണ് കേസ്. സുബ്രഹ്മണിക്ക് വയറ്റിലും പഴനിച്ചാമിക്ക് പിന്‍തുടയിലും പരിക്കേറ്റു.
തുടര്‍ന്ന് രണ്ടുപേരെയും പഴനി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുബ്രഹ്മണിയെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പഴനി ടൗണ്‍ പോലീസ് നടരാജനെതിരേ മൂന്ന് വകുപ്പുകള്‍ ചുമത്തി കേസെടുത്തു. നടരാജന്റെ കൈയിലുണ്ടായിരുന്ന തോക്കും പോലീസ് പിടിച്ചെടുത്തു.
പരിക്കേറ്റവരിലൊരാള്‍ക്ക് ബി പോസിറ്റീവ് രക്തം ലഭിക്കാത്തതിനെത്തുടര്‍ന്ന് പഴനി സര്‍ക്കാര്‍ ആശുപത്രിയിലെ ചീഫ് ഡോക്ടര്‍ ഉദയകുമാര്‍ രക്തം നല്‍കി.
Content Highlights: palani theatre owner shooting two injured
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..