പ്രതി നിഖിൽ അശോക് ജോഷി(ഇടത്ത്) കേരളത്തിൽ നിഖിൽ അശോക് ജോഷി സഞ്ചരിച്ചിരുന്ന മഹാരാഷ്ട്രാ രജിസ്‌ട്രേഷനിലുള്ള കാർ(വലത്ത്) ഫോട്ടോ: മാതൃഭൂമി
പാലക്കാട്: ചന്ദ്രനഗര്‍ മരുതറോഡ് സഹകരണ ബാങ്ക് കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ നിഖില്‍ അശോക് ജോഷി കവര്‍ച്ചയ്ക്കായി ഒരുമാസത്തോളം കേരളത്തില്‍ താമസിച്ച് ആസൂത്രണം നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി. കാസര്‍കോടുമുതല്‍ പാലക്കാടുവരെയുള്ള വിവിധ സഹകരണ ബാങ്കുകള്‍ ലക്ഷ്യമിട്ടിരുന്നു.
സുരക്ഷാ ജീവനക്കാരില്ലാത്തതും ആള്‍പെരുമാറ്റം കുറഞ്ഞതുമായ ബാങ്കുകള്‍ അന്വേഷിച്ചാണ് പാലക്കാട് മരുതറോഡ് സഹകരണ ബാങ്കിലെത്തിയത്. പാലക്കാട്ട് വിവിധ ലോഡ്ജുകളില്‍ മുറിയെടുത്ത് താമസിച്ച് പകല്‍ കാറില്‍ സഞ്ചരിച്ച് ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളെക്കുറിച്ച് ഗൂഗിളില്‍ വിവരങ്ങള്‍ തേടി നേരിട്ടുചെന്ന് കണ്ട് ഉറപ്പുവരുത്തുകയും ചെയ്തു.
നല്ലേപ്പുള്ളി സഹകരണ ബാങ്ക്, ചിറ്റൂര്‍ സഹകരണ ബാങ്ക്, പുതുനഗരം സഹകരണ ബാങ്ക്, കൊടുവായൂര്‍ സഹകരണ ബാങ്ക്, ആലത്തൂര്‍ സഹകരണ ബാങ്ക്, വടക്കഞ്ചേരി സഹകരണ ബാങ്ക്, കൊട്ടേക്കാട് സഹകരണ ബാങ്ക്, ആറ്റാശ്ശേരി സഹകരണ ബാങ്ക്, മണ്ണാര്‍ക്കാട് സഹകരണ ബാങ്ക് എന്നിവകൂടാതെ, ജില്ലയിലെ വിവിധ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ച് ഇയാള്‍ ഗൂഗിളില്‍ അന്വേഷിച്ചതായി കണ്ടെത്തി.
ഒടുവില്‍ ചന്ദ്രനഗര്‍ മേല്‍പ്പാലത്തിനുസമീപം സര്‍വീസ് റോഡിലെ മരുതറോഡ് സഹകരണ ബാങ്ക് കവര്‍ച്ചചെയ്യാന്‍ പദ്ധതിയിട്ടു. കവര്‍ച്ചയ്ക്ക് കുറച്ചുദിവസംമുമ്പ് ബാങ്കില്‍ 2000 രൂപയ്ക്ക് ചില്ലറ വാങ്ങാനെന്ന വ്യാജേന നേരിട്ടുചെന്ന് ബാങ്കിനകത്തെ സംവിധാനങ്ങള്‍ പഠിച്ചുമനസ്സിലാക്കി. ബാറ്ററിയില്‍ പ്രവൃത്തിക്കുന്ന ഡ്രില്ലറും ഹൈഡ്രോളിക് കട്ടറും ഉപയോഗിച്ചാണ് ലോക്കര്‍ തകര്‍ത്തത്. വളരെ ക്ഷമയോടെ മണിക്കൂറുകളോളം സമയം ബാങ്കിനകത്ത് ചെലവഴിച്ചായിരുന്നു കവര്‍ച്ച.
മുമ്പും കേരളത്തിലെത്തി സമാനരീതിയില്‍ കവര്‍ച്ച നടത്തി
അന്വേഷണത്തില്‍ നിഖില്‍ അശോക് ജോഷി 1998-ല്‍ കോഴിക്കോട് നടക്കാവ് മുത്തൂറ്റ് ഫിനാന്‍സില്‍ സമാനരീതിയില്‍ കവര്‍ച്ച നടത്തി ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചതായി വ്യക്തമായിട്ടുണ്ട്. അന്ന് ഇയാള്‍ക്കൊപ്പം മറ്റുരണ്ടുപേര്‍ കൂടിയുണ്ടായിരുന്നു. അന്ന് പരേഷ് അശോക് അംബുര്‍ലി എന്ന പേരിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയശേഷം പേരുമാറ്റി എല്ലാ തിരിച്ചറിയല്‍രേഖകളും പുതുതായി നേടിയെടുക്കുകയായിരുന്നു.
നിഖില്‍ അശോക് ജോഷി ആഡംബരപ്രിയന്‍
മരുതറോഡ് സഹകരണബാങ്ക് കവര്‍ച്ചക്കേസില്‍ അറസ്റ്റിലായ നിഖില്‍ അശോക് ജോഷി ആഡംബര ജീവിതമാണ് നയിച്ചത്. മുമ്പ് മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ സ്വര്‍ണക്കടത്ത്, കൊലപാതകം, കൊലപാതകശ്രമം എന്നീ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
വിവാഹമോചിതനായ നിഖില്‍ ആഡംബരഹോട്ടലുകളില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. കിട്ടുന്ന പണമെല്ലാം ആഡംബര ജീവിതത്തിനും കൂട്ടുകാരുമായി പാര്‍ട്ടികള്‍നടത്തി ആഘോഷിക്കാനുമാണ് ചെലവഴിച്ചിരുന്നത്. ലക്ഷങ്ങളാണ് ഓരോമാസവും ചെലവിനായി വേണ്ടിവരുന്നത്.
ഗോവയിലെ 'സുപ്പാരി കില്ലേഴ്‌സ്' എന്ന അഞ്ചംഗ ഗുണ്ടാസംഘത്തിന്റെ തലവനായിരുന്നെന്നും പോലീസ് പറയുന്നു. 10-ാം ക്ലാസുവരെമാത്രം പഠിച്ച നിഖില്‍ ഇന്റര്‍നെറ്റില്‍നിന്നാണ് മോഷണത്തിനുള്ള വൈദഗ്ധ്യം നേടിയത്. കൂടുതല്‍ കവര്‍ച്ച നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കയാണ്.
ബാങ്ക് കവര്‍ച്ചക്കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞത് വെറും 10 ദിവസംകൊണ്ടാണ്. യാതൊരു തെളിവും അവശേഷിപ്പിക്കാതെ ആസൂത്രിതമായ കവര്‍ച്ചനടത്തിയ പ്രതിയിലേക്ക് പോലീസെത്തിയത് വളരെ പെട്ടെന്നായിരുന്നു. മഹാരാഷ്ട്രയിലായിരുന്നെങ്കില്‍ താന്‍ പിടിക്കപ്പെടുമായിരുന്നില്ലെന്ന് നിഖില്‍ അശോക് ജോഷി പറഞ്ഞുവെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
Content Highlights: palakkad co operative society robbery case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..