
പ്രതീകാത്മക ചിത്രം | മാതൃഭൂമി
ചെന്നൈ: നീറ്റ് പരീക്ഷ ജയിച്ചെന്ന് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി മെഡിക്കൽ പ്രവേശനത്തിന് ശ്രമിച്ച വിദ്യാർഥിനിക്കും ഡോക്ടറായ അച്ഛനുമെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. രാമനാഥപുരം പരമകുടി സ്വദേശിനിയായ വിദ്യാർഥിനി എൻ.ബി. ദീക്ഷ, അച്ഛൻ എൻ.കെ. ബാലചന്ദ്രൻ എന്നിവർക്കെതിരേ ചെന്നൈ പെരിയമേട് പോലീസാണ് അഞ്ച് വകുപ്പുകൾ പ്രകാരം കേസെടുത്തത്.
കഴിഞ്ഞ ഏഴിന് ചെന്നൈ നെഹ്രു സ്റ്റേഡിയത്തിൽ നടന്ന മെഡിക്കൽ പ്രവേശന കൗൺസലിങ്ങിൽ റാങ്ക് പ്രകാരം പെൺകുട്ടി പങ്കെടുത്തിരുന്നു. എന്നാൽ, രേഖകൾ പരിശോധിച്ചപ്പോൾ നീറ്റ് ജയിച്ചതായുള്ള സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി. അന്വേഷണത്തിൽ, നീറ്റ് പരീക്ഷയിൽ ഈ വിദ്യാർഥിനിക്ക് 27 മാർക്ക് മാത്രമാണ് ലഭിച്ചതെന്ന് മനസ്സിലായി. 610 മാർക്ക് ലഭിച്ച എൻ.ഹൃതിക എന്ന വിദ്യാർഥിനിയുടെ സ്കോർ കാർഡിൽ ഫോട്ടോയും മറ്റുവിവരങ്ങളും മാറ്റിച്ചേർത്ത് വ്യാജമായി ജയിച്ചെന്ന് സർട്ടിഫിക്കറ്റുണ്ടാക്കിയതാണെന്നും വ്യക്തമായി.
തട്ടിപ്പ് കണ്ടെത്തിയതോടെ വിദ്യാർഥിനിക്കും പിതാവിനുമെതിരേ നടപടിയാവശ്യപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ഡോ. ജി സെൽവരാജൻ പെരിയമേട് പോലീസിൽ പരാതി നൽകുകയായിരുന്നു. തട്ടിപ്പുനടത്തിയതിന്റെ തെളിവുകളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. കേസിൽ ഇരുവർക്കും സമൻസയച്ച് വിളിച്ചുവരുത്തി ചോദ്യംചെയ്യുമെന്ന് പോലീസ് പറഞ്ഞു.
മാർക്ക് ലിസ്റ്റ് ലഭിക്കാൻ രജിസ്റ്റർ നമ്പർ, രഹസ്യ പാസ്വേഡ് എന്നിവ നൽകിയാണ് എൻ.ടി.എ. വെബ്സൈറ്റിൽ ലോഗിൻ ചെയ്യേണ്ടത്. വേറൊരു വിദ്യാർഥിനിയുടെ പാസ്വേഡിൽ കൃത്രിമം നടത്താനാണെങ്കിലും ആ വിദ്യാർഥിനിയുടെ മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി. നമ്പർ നൽകണം.
ഈ നിലയിൽ മറ്റൊരു വിദ്യാർഥിനിയുടെ മാർക്ക് വിവരങ്ങൾ ഇവർ കൈക്കലാക്കിയത് എങ്ങനെയാണെന്നതിൽ സംശയമുയരുന്നുണ്ട്. തട്ടിപ്പിൽ മറ്റാർക്കൊക്കെ പങ്കുണ്ട് എന്നത് സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞവർഷം തേനി മെഡിക്കൽ കോളേജിൽ പഠിച്ച ഉദിത് സൂര്യ എന്ന വിദ്യാർഥി ആൾമാറാട്ടം നടത്തി മെഡിക്കൽപ്രവേശനം നേടിയത് ഏറെ വിവാദമായിരുന്നു. ആ സംഭവുവുമായി ബന്ധപ്പെട്ട് സി.ബി.സി.ഐ.ഡി. നടത്തിയ അന്വേഷണത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും ഇടനിലക്കാരുമുൾപ്പെടെ 14 പേർ അറസ്റ്റിലായിരുന്നു. അതിനുപിന്നാലെയാണ് ഈവർഷവും തട്ടിപ്പിന് ശ്രമമുണ്ടായിരിക്കുന്നത്.
Content Highlights:neet exam fake certificate police registered case against student and her father
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..