മുഹ്‌സിൻ,കിർമാണി മനോജ്
പടിഞ്ഞാറത്തറ : ഗുണ്ടാനേതാവ് മുഹസിന്‍ കമ്പളക്കാടിന്റെ വിവാഹവാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനായി തരിയോട് മഞ്ഞൂറയിലെ സില്‍വര്‍ വുഡ് റിസോര്‍ട്ടിലെത്തിയത് ടി.പി. വധക്കേസ് പ്രതി കിര്‍മാണി മനോജടക്കം ഇരുനൂറിലധികംപേര്‍. കഴിഞ്ഞവര്‍ഷം കോവിഡ് ലോക്ഡൗണ്‍ കാലത്ത് വിവാഹിതനായ മുഹസിന്‍, അന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിക്കാന്‍ സാധിക്കാത്തതിനാലാണ് വിപുലമായി വാര്‍ഷികാഘോഷം സംഘടിപ്പിച്ചത്. ബന്ധുക്കളായ സ്ത്രീകളുള്‍പ്പെടെയുള്ളവരാണ് ആഘോഷത്തിനായി റിസോര്‍ട്ടിലെത്തിയത്.
ബാണാസുരസാഗര്‍ ഡാമിന്റെ റിസര്‍വോയറിനോടുചേര്‍ന്നാണ് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാറിന് കിട്ടിയ വിവരത്തെത്തുടര്‍ന്ന് പോലീസ് റിസോര്‍ട്ട് വളഞ്ഞതോടെയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ പിടിയിലാവുന്നത്. ഇവര്‍ താമസിച്ച റൂമില്‍ നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ. അടക്കം പിടികൂടുകയും ചെയ്തു. എം.ഡി.എം.എ. കൂടാതെ കഞ്ചാവ്, ഹാഷിഷ് ഓയില്‍, മദ്യം എന്നിവയാണ് പിടികൂടിയത്.
ഡിവൈ.എസ്.പി.മാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ 60 പോലീസുകാരാണ് ക്വട്ടേഷന്‍ സംഘങ്ങളെ പിടികൂടാനായി റിസോര്‍ട്ട് വളഞ്ഞത്. മഫ്തിയിലടക്കം പോലീസുകാര്‍ റിസോര്‍ട്ടിലെത്തിയിരുന്നു. ആറ്് മുറികളാണ് ക്വട്ടേഷന്‍ സംഘം ആഘോഷത്തിനായി ബുക്ക് ചെയ്തത്. ഇതില്‍ 202-ാം നന്പര്‍ മുറിയിലാണ് ടി.പി. വധക്കേസ് പ്രതി കിര്‍മാണി മനോജ് ഉണ്ടായിരുന്നത്. ക്വട്ടേഷന്‍ സംഘങ്ങളാണ് റിസോര്‍ട്ടിലുള്ളതെന്ന് അറിയില്ലെന്നും പോലീസ് വന്നപ്പോഴാണ് ഇക്കാര്യം മനസ്സിലായതെന്നുമാണ് റിസോര്‍ട്ട് അധികൃതര്‍ പറയുന്നത്.
വിവാഹവാര്‍ഷികാഘോഷത്തിനായി മുഹസിന്‍തന്നെയാണ് റൂമുകള്‍ എടുത്തതെന്നും ഇയാളെ നേരത്തേ അറിയില്ലായിരുന്നെന്നുമാണ് റിസോര്‍ട്ട് അധികൃതര്‍ പറയുന്നത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ തുടങ്ങിയ റെയ്ഡ് പുലര്‍ച്ചെവരെ നീണ്ടു.
ക്വട്ടേഷന്‍ സംഘങ്ങളെ പിടികൂടിയെങ്കിലും റിസോര്‍ട്ടിലുണ്ടായിരുന്നവരെയെല്ലാം പോലീസ് ചോദ്യം ചെയ്തു. വിവാഹാഘോഷത്തില്‍ പങ്കെടുത്ത പലര്‍ക്കും പുലര്‍ച്ചെയാണ് വീടുകളിലേക്ക് മടങ്ങാനായത്. തുടര്‍നടപടികള്‍ക്കുശേഷം ക്വട്ടേഷന്‍ സംഘങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തി.
മുഹസിന്‍ റൗഡി ലിസ്റ്റിലുള്ളയാള്‍, പ്രവര്‍ത്തനം ഗോവയില്‍
ഗുണ്ടാനേതാവ് മുഹസിന്‍ കമ്പളക്കാട് വയനാട്ടില്‍ സജീവമല്ലെങ്കിലും ഗോവ കേന്ദ്രീകരിച്ചാണ് കൂടുതല്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടുവര്‍ഷംമുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് സ്വര്‍ണം റാഞ്ചിയ കേസിലെ പ്രതിയുമാണ്. കമ്പളക്കാട് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണെന്നും പോലീസ് പറഞ്ഞു.
കേരളത്തിലെ ക്വട്ടേഷന്‍ സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവാഹ വാര്‍ഷികാഘോഷത്തില്‍ ക്വട്ടേഷന്‍ സംഘങ്ങളെയും ക്ഷണിച്ചത്. ഗുണ്ടാത്തലവന്‍ അനസ് പെരുമ്പാവൂരുമായി അടുത്ത് ബന്ധമുള്ള ആളാണ് മുഹസിന്‍. കുഴല്‍പ്പണം, പിടിച്ചുപറി തുടങ്ങിയവയാണ് ഇവര്‍ ചേര്‍ന്ന് നടത്തുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..