Photo: www.facebook.com|monson.mavunkal
തിരുവനന്തപുരം: മോൺസണ്‍ മാവുങ്കലിന്റെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് സംസ്ഥാനതലത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും. കൂടുതല്‍ തട്ടിപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നതിനു പിന്നാലെയാണ് പോലീസ് ആസ്ഥാനത്ത് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച പോലീസ് ആസ്ഥാനത്ത് യോഗംചേര്‍ന്നു. കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപവത്കരിക്കാനാണ് ആലോചന. മോൺസണെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തിയതിനു പിന്നില്‍ പ്രവാസി മലയാളി വനിതയ്ക്ക് പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
ക്രൈംബ്രാഞ്ചിനു ലഭിച്ച പരാതികളില്‍ ഈ സ്ത്രീയെക്കുറിച്ച് പരാതിക്കാരുടെ ഭാഗത്തോ സാക്ഷിയായിട്ടോ ആണ് സൂചിപ്പിക്കുന്നതെങ്കിലും ഇവരുടെ മറ്റു വിവരങ്ങള്‍ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. നേരത്തേ പോലീസ് ആസ്ഥാനത്ത് വന്നിട്ടുള്ള ഇവര്‍ക്ക് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നാണു സൂചന. മോൺസണെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ഒഴിവാക്കാന്‍ ഇടപെട്ട ഐ.ജി.ക്ക് ഈ വനിതയുമായി അടുത്ത ബന്ധമുണ്ടെന്നും ആക്ഷേപമുണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇന്റലിജന്‍സ് പരിശോധിക്കുന്നുണ്ട്.
ഒളിച്ചുകളിച്ച് പോലീസ്
കൊച്ചി: മോൺസണ്‍ മാവുങ്കലിനെതിരായ പോലീസ് നടപടികളില്‍ ആകെ അവ്യക്തതയും ദുരൂഹതയും. രഹസ്യ വിവരത്തെ തുടര്‍ന്ന് 2020 മേയ് 22-ന് അന്നത്തെ പോലീസ് മേധാവി ഇന്റലിജന്‍സ് മേധാവിക്ക് കത്ത് നല്‍കിയിരുന്നെന്നാണ് പോലീസ് വിശദീകരിക്കുന്നത്. എന്നാലിത് ഉയര്‍ത്തുന്ന സംശയങ്ങള്‍ നിരവധിയാണ്. പോലീസ് മേധാവി തന്നെ ഇത്തരം റിപ്പോര്‍ട്ട് കൊടുത്തെന്നു പറയുന്ന ഒരാള്‍ക്കെതിരേ പരാതി എത്തിയിട്ടും കൊച്ചി പോലീസ് എന്തുകൊണ്ട് അന്വേഷണം നടത്തിയില്ല എന്നതാണ് പ്രധാന ചോദ്യം. പോലീസില്‍ പരാതി കൊടുത്ത് മടുത്ത ശേഷമാണ് ഇയാള്‍ക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത്. എല്ലാ പരാതികളും ഉന്നതര്‍ ഇടപെട്ട് ഒതുക്കിത്തീര്‍ക്കുകയായിരുന്നു എന്നുവേണം അനുമാനിക്കാന്‍.
പോലീസ് മേധാവി തന്നെ നേരിട്ട് അന്വേഷിക്കാന്‍ ഉത്തരവിടുകയും തട്ടിപ്പുകാരനെന്ന് വിവരം ലഭിക്കുകയും ചെയ്ത ഒരാള്‍ കഴിഞ്ഞ ഒരു വര്‍ഷം പോലീസിന്റെ തന്നെ സംരക്ഷണയില്‍ കൊച്ചി നഗരത്തില്‍ രാജകീയമായി കഴിഞ്ഞു. മോൺസണിന്റെ വീടിനുമുന്നില്‍ പോലീസ് ബീറ്റ് ബോക്‌സ് വരെ സ്ഥാപിച്ചു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ നിത്യ സന്ദര്‍ശകരുമായിരുന്നു.
കൊച്ചി പോലീസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ ശ്രദ്ധയിലും മോൺസണ്‍ പെട്ടില്ല. പോലീസ് മേധാവിക്ക് വിവരം ലഭിച്ച ശേഷം രണ്ട് പ്രധാന പരാതികളാണ് മോൺസണുമായി ബന്ധപ്പെട്ട് കേരള പോലീസിനു ലഭിച്ചത്. അതിലൊന്ന് 2020 ഓഗസ്റ്റ് എട്ടിന് ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ പരാതിയാണ്. ഇതിലാണ് പന്തളം പോലീസ് മോൺസണ്‍ മാവുങ്കലിനെ ഒന്നാം പ്രതിയാക്കി ആദ്യ കേസെടുക്കുന്നത്. 6.27 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. ഈ കേസിലെ പരാതിക്കാരനെതിരേ മോൺസണിന്റെ പരാതിയില്‍ ഓഗസ്റ്റ് 14-ന് ചേര്‍ത്തല പോലീസ് തിരിച്ചും കേസെടുത്തു. ഇതിനു പിന്നാലെയാണ് 2020 ഒക്ടോബര്‍ ഒമ്പതിന് മോൺസണുമായി ബന്ധപ്പെട്ട കേസില്‍ ഐ.ജി. ഇടപെടല്‍ നടന്നത്.
ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥന് തന്നെക്കാള്‍ മുകളിലുള്ള പോലീസ് മേധാവിയെ മറികടക്കാന്‍ എങ്ങനെ ധൈര്യം വന്നു എന്നതാണ് മറ്റൊരു ചോദ്യം. ഇത്രയുമൊക്കെ സംഭവ വികാസങ്ങള്‍ നടന്നിട്ടും പോലീസ് മോൺസണെതിരേ നടപടിയെടുക്കാതെ ഒതുങ്ങിനിന്നു. ഒടുവില്‍ പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലാതെ ക്രൈംബ്രാഞ്ചിനെ തന്നെ കേസിന്റെ ചുമതല നേരിട്ട് ഏല്‍പ്പിക്കേണ്ട സ്ഥിതിയും വന്നു.
Content Highlights: Monson Mavunkal, money looting case, Kerala Police


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..