മോൻസൺ മാവുങ്കൽ Photo: facebook.com|DrMonsonMavunkal
കൊച്ചി: മോന്സണ് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണത്തിന് ശുപാര്‍ശ ചെയ്തുവെന്ന് പോലീസ് ആസ്ഥാനം പറയുന്നത് നുണ. കേവലം ശുപാര്‍ശ കൊണ്ട് നടത്താവുന്നതല്ല ഇ.ഡി. അന്വേഷണം. ഏതെങ്കിലും അന്വേഷണ ഏജന്‍സിയുടെ പ്രഥമവിവര റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ മാത്രമേ ഇ.ഡി.ക്ക് കേസെടുത്ത് അന്വേഷിക്കാനാവൂ. മോന്സണ് മാവുങ്കലിനെതിരേ അന്വേഷണം ശുപാര്‍ശ ചെയ്ത് ഒന്നര വര്‍ഷം മുമ്പ് സംസ്ഥാന പോലീസ് മുന്‍ മേധാവി ലോക്നാഥ് ബെഹ്റ കത്തയച്ചതിലും ദുരൂഹതയുണ്ട്.
പുരാവസ്തു തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസെടുക്കുകയും മോന്സണ് മാവുങ്കലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. ലോക്നാഥ് ബെഹ്റയുമായുള്ള മോന്‍സണിന്റെ ബന്ധം പുറത്തായതോടെയാണ് മോന്സണ് മാവുങ്കലിനെതിരേ അന്വേഷണം നടത്താന്‍ ലോക്നാഥ് ബെഹ്റ ഇ.ഡി.ക്ക് ശുപാര്‍ശ നല്‍കിയിരുന്നു എന്ന വിവരം പോലീസ് പുറത്തുവിടുന്നത്.
എന്നാല്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഒരു സംഭവത്തിലും നേരിട്ട് കേസെടുക്കാന്‍ നിയമം അനുവദിക്കുന്നില്ല. പ്രഥമവിവര റിപ്പോര്‍ട്ടിന് സമാനമായ എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇ.സി.ഐ.ആര്.) രജിസ്റ്റര്‍ ചെയ്ത് വേണം ഇ.ഡി.ക്ക് അന്വേഷണം തുടങ്ങാന്‍. അതിന് ഏതെങ്കിലുമൊരു അന്വേഷണ ഏജന്‍സിയുടെ പ്രഥമവിവര റിപ്പോര്‍ട്ട് ഉണ്ടായിരിക്കുകയും അതില്‍ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ചുള്ള സൂചനകളും ബന്ധപ്പെട്ട വകുപ്പുകളും ചേര്‍ത്തിരിക്കുകയും വേണം.
നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ. എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. കേസെടുത്തത്, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് എഫ്.ഐ.ആര്. അടിസ്ഥാനമാക്കിയും. ഈ നിയമത്തെക്കുറിച്ച് അറിയാവുന്ന സംസ്ഥാന പോലീസ് ശുപാര്‍ശക്കത്ത് അയയ്ക്കാതെ, മോന്സണ് മാവുങ്കലിനെതിരേ അന്നുതന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ ഇ.ഡി.ക്ക് കേസെടുക്കാനുള്ള സാധ്യതകള്‍ തുറന്നേനെ. ലോക്നാഥ് ബെഹ്റയെ പോലൊരു ഉദ്യോഗസ്ഥന് എന്തുകൊണ്ട് കേസെടുക്കാന്‍ സംസ്ഥാന പോലീസിനോട് നിര്‍ദേശിച്ചില്ല എന്നതും ദുരൂഹമാണ്.
ഇപ്പോള്‍ ക്രൈംബ്രാഞ്ച് കേസെടുത്ത സാഹചര്യത്തില്‍, ഇ.ഡി.ക്ക് കേസെടുക്കാം. ക്രൈംബ്രാഞ്ച് ഇതുവരെ ഇലക്ട്രോണിക് എഫ്.ഐ.ആര്. സംസ്ഥാന പോലീസിന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാത്ത സാഹചര്യത്തില്‍ ഇ.ഡി. രേഖാമൂലം എഫ്.ഐ.ആര്. ആവശ്യപ്പെടും.
Content Highlights: Monson Mavunkal's Fake antique scam and Ed Case, loknath behera
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..