അൻസി കബീർ, അൻജന ഷാജൻ, ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ
കൊച്ചി: മുന്‍ മിസ് കേരള വിജയികള്‍ ഉള്‍പ്പെടെയുള്ളവര്‍ കാര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ നിന്നും ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയിലെടുത്തു. ഫോര്‍ട്ട് കൊച്ചിയിലെ 'നമ്പര്‍ 18' ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഹാര്‍ഡ് ഡിസ്‌ക് പോലീസ് പിടിച്ചെടുത്തത്. ഈ ഹോട്ടലില്‍നിന്ന് പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മുന്‍ മിസ് കേരള വിജയികളായ അന്‍സി കബീറും അന്‍ജന ഷാജനും ഇവരുടെ സുഹൃത്തായ ആഷിഖും വാഹനാപകടത്തില്‍ മരിച്ചത്.
അതേസമയം, ഹോട്ടലില്‍നിന്ന് കണ്ടെടുത്ത ഹാര്‍ഡ് ഡിസ്‌ക്കിന്റെ പാസ് വേഡ് അറിയില്ലെന്നാണ് ജീവനക്കാര്‍ പോലീസിന് നല്‍കിയ മൊഴി. അതിനാല്‍ സാങ്കേതിക വിദഗ്ധരുടെ സഹായത്താല്‍ ഇത് പരിശോധിക്കുമെന്ന് മെട്രോ സ്‌റ്റേഷന്‍ എസ്.എച്ച്.ഒ. അനന്തലാല്‍ പറഞ്ഞു.
ഫോര്‍ട്ട് കൊച്ചി പോലീസ് സ്റ്റേഷന് തൊട്ടുമുന്നിലാണ് ഈ ഹോട്ടല്‍. ഒക്ടോബര്‍ 31-ന് രാത്രി ഇവിടെ നടന്ന പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അന്‍സി കബീര്‍, അന്‍ജന ഷാജന്‍, ആഷിഖ്, അബ്ദുള്‍ റഹ്‌മാന്‍ എന്നിവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അന്‍സി കബീറും അന്‍ജന ഷാജനും തല്‍ക്ഷണം മരിച്ചു. ചികിത്സയിലായിരുന്ന ആഷിഖ് കഴിഞ്ഞ ദിവസവും മരിച്ചു.
കാര്‍ ഓടിച്ചിരുന്ന അബ്ദുള്‍ റഹ്‌മാനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയിലാണ് ഇയാള്‍ വാഹനമോടിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനും മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. അതിനിടെ, രാത്രി വൈകിയും മദ്യം വിറ്റെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 'നമ്പര്‍ 18' ഹോട്ടല്‍ എക്‌സൈസ് അധികൃതര്‍ പൂട്ടിക്കുകയും ചെയ്തു.
Content Highlights: miss kerala ansi kabeer anajana shajan accident death police seized cctv hard disk from hotel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..