രാഹുൽ സുഭാഷ്, സൈനുൽ ആബിദ്
ആലുവ: വിപണിയില്‍ രണ്ടരക്കോടി രൂപ വരുന്ന, മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട എം.ഡി.എം.എ.യുമായി രണ്ടുപേര്‍ എക്സൈസ് പിടിയിലായി. ഞായറാഴ്ച രാവിലെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂര്‍ സ്വദേശികളായ ലോകമലേശ്വര നോര്‍ത്ത് പടാകുളം കളപ്പുരയ്ക്കല്‍ വീട്ടില്‍ രാഹുല്‍ സുഭാഷ് (28), എറിയാട് തിരുവള്ളൂര്‍ പറുപ്പനക്കല് വീട്ടില്‍ സൈനുല്‍ ആബിദ് (19) എന്നിവരാണ് പിടിയിലായത്. 2.985 കിലോ എം.ഡി.എം.എ.യാണ് സംഘത്തിന്റെ കൈയിലുണ്ടായത്. ഹാമര്‍ത്രോ ഇനത്തില്‍ ദേശീയതലത്തില്‍ മെഡല്‍ ജേതാവാണ് രാഹുല്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഹാമര്‍ ത്രോയില്‍ റെക്കോഡ് ജേതാവാണ്. ക്രിസ്മസ് കേക്കിന്റെ കവറില്‍ പൊതിഞ്ഞാണ് എ.ഡി.എം.എ. സൂക്ഷിച്ചിരുന്നത്.
തൃശ്ശൂര്‍ എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ ഇന്‍സ്പെക്ടര്‍ എസ്. മനോജ്കുമാറിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലുവ എക്സൈസ് സി.ഐ. സതീശിന്റെ നേതൃത്വത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തിയത്.
നിസാമുദ്ദീനില്‍ നിന്നുള്ള 'മംഗള ലക്ഷദ്വീപ്' എക്സ്പ്രസില്‍ രാവിലെ എട്ടിനാണ് പ്രതികള്‍ എത്തിയത്. ഡല്‍ഹിയില്‍ നിന്നാണ് ഇവര്‍ എം.ഡി.എം.എ. വാങ്ങിയത്. കൊച്ചിയില്‍ പുതുവത്സര ആഘോഷത്തിനാണിത് എത്തിച്ചതെന്ന് എക്സൈസ് സംഘം പറഞ്ഞു.
ചെറിയ അളവില്‍ ഉപയോഗിച്ചാല്‍പ്പോലും മാനസിക-ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന മയക്കുമരുന്ന് വിഭാഗത്തില്‍പ്പെടുന്നതാണ് ആലുവയില്‍നിന്ന് പിടികൂടിയ എം.ഡി.എം.എ.
റെയ്ഡില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എ. വിജയന്, പ്രിവന്റീവ് ഓഫീസര്‍മാരായ സി.ബി. രഞ്ജു, എസ്. ബാലു, ടി.വി. ജോണ്സണ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.എം. അരുണ്‍കുമാര്‍, പി.പി. ഷിവിന്‍, എന്‍.എല്‍. അഖില്‍, എം.കെ. അരുണ്‍കുമാര്‍, കെ.ജെ. ധന്യ, സി.ടി. പ്രദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..