ആട്ടിൻസൂപ്പിൽ 'നായയെ കൊല്ലുന്ന വിഷം' കലർത്തി; കൊല കള്ളങ്ങൾ പൊളിയാതിരിക്കാൻ


2 min read
Read later
Print
Share

അന്നമ്മ തോമസ് കേസിൽ കുറ്റപത്രം

കുറ്റപത്രത്തിന്റെ പുറംചട്ട

വടകര: ഭർതൃമാതാവ് പൊന്നാമറ്റത്തെ അന്നമ്മ തോമസിനെ ജോളി കൊലപ്പെടുത്തിയത് വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് താൻ പറഞ്ഞ കള്ളങ്ങൾ പിടിക്കപ്പെടാതിരിക്കാനെന്ന് കുറ്റപത്രം. നായയെ കൊല്ലാൻ ഉപയോഗിക്കുന്ന വിഷമായ 'ഡോഗ് കിൽ' ആട്ടിൻസൂപ്പിൽ കലർത്തിയാണ് കൊലനടത്തിയത്. ഇതിന്റെ ഒരുമാസംമുമ്പ് വധശ്രമവും നടന്നതായി അന്വേഷണസംഘം തിങ്കളാഴ്ച താമരശ്ശേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നു.

ജോളി മാത്രമാണ് കേസിലെ പ്രതി. 129 സാക്ഷികളുണ്ട്. 75 രേഖകൾ ഉൾപ്പെടെ 1073 പേജുള്ള കുറ്റപത്രമാണ് പേരാമ്പ്ര സി.ഐ. കെ.കെ. ബിജുവിന്റെ നേതൃത്വത്തിൽ സമർപ്പിച്ചത്. കൊലയുടെ കാരണങ്ങളും ജോളിയുടെ ഉദ്ദേശ്യം വ്യക്തമാക്കുന്ന ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്ന് റൂറൽ എസ്.പി. കെ.ജി. സൈമൺ പറഞ്ഞു. ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് 17 വർഷംമുമ്പുള്ള കൊലപാതകത്തിലെ തെളിവുകൾ കണ്ടെത്താനായത്.

2002 ജൂൺ 27-ന് ജോളി ഡോഗ് കിൽ വാങ്ങിയതിന് ജില്ലാ മൃഗാശുപത്രിയിലെ രജിസ്റ്ററിൽ രേഖയുണ്ട്. ഇത് കണ്ടെടുക്കാനായത് കേസിലെ നിർണായക തെളിവായി. 10 ഡോക്ടർമാർ, 55 സർക്കാർ ഉദ്യോഗസ്ഥർ, അന്നമ്മയുടെ മക്കളായ റെഞ്ചി, റോജൊ, ജോളിയുടെ മക്കൾ എന്നിവരെല്ലാം കേസിൽ സാക്ഷികളാണ്.

ഒരുമാസംമുമ്പ് പരീക്ഷണം

2002 ഓഗസ്റ്റ് 22-ന് രാവിലെയാണ് അന്നമ്മ തോമസ് മരിക്കുന്നത്. രാവിലെ ആട്ടിൻസൂപ്പ് കഴിച്ചയുടൻ കൈകാലുകൾ വില്ലിക്കുകയും ശരീരം ചുവക്കുകയും ചെയ്തു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലേദിവസം രാത്രിയിലാണ് ജോളി ആട്ടിൻസൂപ്പിൽ ഡോഗ് കിൽ കലർത്തിയത്.

ഒരുമാസംമുമ്പും (ജൂലായ് 29-ന്) അന്നമ്മയ്ക്കുവേണ്ടി തയ്യാറാക്കിയ ആട്ടിൻസൂപ്പിൽ ജോളി അല്പം ഡോഗ് കിൽ കലർത്തിയിരുന്നു. അന്ന് ഇതുകഴിച്ച അന്നമ്മയെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ഓമശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പരിശോധനകൾ നടത്തി മറ്റ് അസുഖങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയാണ് മടങ്ങിയത്. രണ്ടാംതവണ മരണം ഉറപ്പിക്കാൻ കൂടുതൽ അളവിൽ വിഷം സൂപ്പിൽ കലർത്തുകയായിരുന്നു.

എല്ലാറ്റിന്റെയും തുടക്കം ഒരു കള്ളത്തിൽനിന്ന്

വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് അന്നമ്മയോട് ജോളി പറഞ്ഞ കള്ളമാണ് കൊലയിലേക്ക് നയിച്ചത്. 1997-ലാണ് കട്ടപ്പന സ്വദേശിനിയായ ജോളിയെ റോയി തോമസ് വിവാഹംചെയ്തത്. അധ്യാപികയായ അന്നമ്മയോട് പ്രീഡിഗ്രി മാത്രം യോഗ്യതയുള്ള ജോളി തന്റെ വിദ്യാഭ്യാസയോഗ്യതയായി പറഞ്ഞത് എം.കോമാണ്.

ജോലിക്ക് ശ്രമിക്കണമെന്ന് അന്നുമുതൽ അന്നമ്മ ജോളിയോട് പറഞ്ഞിരുന്നു. അന്നമ്മ സർവീസിൽനിന്ന് വിരമിച്ചശേഷം ആവശ്യത്തിന് ശക്തികൂടി. ഉടൻ ബി.എഡ്. ചെയ്യണമെന്നായിരുന്നു ആവശ്യം. 2001-ൽ ബി.എഡിനെന്നും പറഞ്ഞ് ജോളി പാലായിലേക്കുപോയി. പക്ഷേ, പഠിക്കാതെ ചുറ്റിക്കറങ്ങി 2002-ൽ വീട്ടിൽ തിരിച്ചെത്തി. ബി.എഡ്. കഴിഞ്ഞെന്നാണ് വീട്ടുകാരോട് പറഞ്ഞത്. ഇതിനിടെ എം.കോം. ഇംപ്രൂവ്‌മെന്റിനെന്നും പറഞ്ഞ് ഒരിക്കൽക്കൂടി പാലായിലേക്കുപോയി. നാട്ടിൽ തിരിച്ചെത്തിയശേഷം പാലായിൽ താത്കാലികമായി ഒരു ജോലി ശരിയായിട്ടുണ്ടെന്നും പറഞ്ഞു.

വൈക്കത്ത് ഒരു വീട്ടിൽ ഒരാഴ്ചയോളം താമസിച്ചശേഷം തിരിച്ചെത്തി. ബി.കോം, എം.കോം, ബി.എഡ്., നെറ്റ് എന്നീ യോഗ്യതകളുടെ സർട്ടിഫിക്കറ്റുകൾ ജോളി കൃത്രിമമായി നിർമിക്കുകയും ചെയ്തു. ഇതെല്ലാം കേസിലെ തെളിവുകളാണ്. ജോളി തിരിച്ചുവന്നതോടെ ജോലി ആവശ്യം അന്നമ്മ വീണ്ടും ശക്തമാക്കി. ഇതോടെയാണ് അന്നമ്മയെ ഇല്ലാതാക്കാൻ ജോളി തീരുമാനിക്കുന്നത്.

വീട് നന്നായി നോക്കിയിരുന്നു അന്നമ്മ. സാമ്പത്തികകാര്യങ്ങളിലെല്ലാം നല്ല അച്ചടക്കം പാലിച്ചു. വീടിന്റെ അധികാരം കൈക്കലാക്കുക എന്ന ലക്ഷ്യവും കൊലയ്ക്കുപിന്നിലുണ്ടായിരുന്നു. 2002 ഓഗസ്റ്റ് 22-ന് കൃത്യം നടത്താൻ തീരുമാനിച്ചതിനും പ്രത്യേക കാരണമുണ്ട്. ജോളിയുടെ അച്ഛൻ കട്ടപ്പനയിൽനിന്ന് പൊന്നാമറ്റത്തേക്ക് വരാമെന്നുപറഞ്ഞ ദിവസമാണന്ന്. അച്ഛൻ വന്നാൽ അന്നമ്മ ജോലിയുടെ കാര്യം എടുത്തിടുമെന്നും വിദ്യാഭ്യാസ യോഗ്യത ഉൾപ്പെടെ ചർച്ചയാകുമെന്നും തന്റെ കള്ളങ്ങൾ പൊളിയുമെന്നും ജോളി ഭയന്നു. ഇതോടെ തലേദിവസംതന്നെ ആട്ടിൻസൂപ്പിൽ വിഷം കലർത്തി. കൃത്യത്തിനുശേഷം ആട്ടിൻസൂപ്പ് കൊടുത്ത പാത്രങ്ങൾ കഴുകി പുറത്തുകളഞ്ഞു. വേലക്കാരിയുടെ കൈകളിലാണ് ഇത് ഏൽപ്പിച്ചത്. ഇവരും കേസിൽ സാക്ഷിയാണ്.

Content Highlights: Koodathai Murder Case Jolly Vadakara Annamma Thomas Case

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thankamani
Premium

6 min

വില്ലനായ എലൈറ്റ്;തര്‍ക്കവും പോലീസ് നരനായാട്ടും, തങ്കമണിക്കാര്‍ മറക്കാത്ത ആ രാത്രി,സിനിമയുമായി ദിലീപ്

Sep 19, 2023


infant death

1 min

നഴ്‌സിങ് ഹോമിലെ 17 വയസ്സുള്ള തൂപ്പുകാരി കുത്തിവെപ്പ് മാറി നല്‍കി; രണ്ടു വയസ്സുകാരന്‍ മരിച്ചു

Jan 21, 2022


Jonathan Joseph James a teenge boy who hacked nasa life story death suicide hacker
Premium

7 min

കംപ്യൂട്ടർ ജീനിയസ്, 16-ാംവയസ്സിൽ നാസയും പെന്റഗണും ഹാക്ക് ചെയ്തു; 25-ൽ ആത്മഹത്യ | Sins & Sorrow

Sep 28, 2023


Most Commented