File Photo
ശാസ്താംകോട്ട: നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ വി.നായര്‍ ഭര്‍ത്തൃവീട്ടില്‍ മരിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാറിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു.
സ്ത്രീധനപീഡനത്തിനുള്ള തെളിവുകള്‍ കുറ്റപത്രത്തില്‍ അക്കമിട്ടുനിരത്തുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (താത്കാലികം) ഹാഷിം മുന്‍പാകെയാണ് ഡിജിറ്റല്‍ തെളിവുകളുള്‍പ്പെടെ 2419 പേജുവരുന്ന കുറ്റപത്രം സമര്‍പ്പിച്ചത്. പ്രേരണമൂലമുള്ള ആത്മഹത്യയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തില്‍ കൊലപാതകമാണെന്ന ആരോപണം തള്ളുകയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കേസ് ഏറ്റെടുത്ത് എണ്‍പതാംദിവസം കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം മികവുകാട്ടി.
ഏറെ കോളിളക്കംസൃഷ്ടിച്ച കേസില്‍ 102 സാക്ഷിമൊഴികളും 98 രേഖകളും 56 തൊണ്ടിമുതലുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നു. ശൂരനാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ദക്ഷിണമേഖല ഐ.ജി. ഹര്‍ഷിത അട്ടല്ലൂരിയുടെ മേല്‍നോട്ടത്തില്‍ ശാസ്താംകോട്ട ഡിവൈ.എസ്.പി. പി.രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണച്ചുമതല. കിരണ്‍കുമാറിനെതിരേ സാഹചര്യത്തെളിവുകള്‍ക്കുപുറമെ ശാസ്ത്രീയവും സാങ്കേതികവുമായ നിരവധി തെളിവുകളാണ് അന്വേഷണസംഘം ശേഖരിച്ചത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജിന്റെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചാണ് അന്തിമകുറ്റപത്രം തയ്യാറാക്കിയത്.
ജൂണ്‍ 21-ന് പുലര്‍ച്ചെ പോരുവഴി ശാസ്താംനട സ്വദേശിയായ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ വീടിന്റെ രണ്ടാംനിലയിലെ ശൗചാലയത്തിലെ ചെറിയ ജനാലയില്‍ തൂങ്ങിമരിച്ചനിലയിലാണ് വിസ്മയയെ കണ്ടത്. അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കിരണ്‍കുമാറിനെ കേസിനെത്തുടര്‍ന്ന് സര്‍വീസില്‍നിന്നു സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു.
വകുപ്പുകള്‍ ഇങ്ങനെ
കൊല്ലം : വിസ്മയകേസില്‍ സ്ത്രീധനപീഡനവും ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട ക്രൂരമായ പ്രവൃത്തികള്‍ കാരണം അസ്വാഭാവികമരണം ഉണ്ടാവുക എന്ന 304 (ബി) വകുപ്പിന് പരമാവധി ജീവപര്യന്തം ശിക്ഷയും സ്ത്രീധനപീഡനമെന്ന 498 എ വകുപ്പിന് പരമാവധി മൂന്നുവര്‍ഷം ശിക്ഷയും ലഭിക്കും. ആത്മഹത്യാപ്രേരണ എന്ന 306-ാം വകുപ്പിന് പരമാവധി 10 വര്‍ഷം ശിക്ഷയും സ്ത്രീധനനിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ക്ക് പരമാവധി അഞ്ചും രണ്ടും വര്‍ഷംവീതം ശിക്ഷയുമാണ് നിയമത്തില്‍ പറയുന്നത്. പരിക്കേല്‍പ്പിക്കുന്നതിനുള്ള 323, ഭീഷണിപ്പെടുത്തുന്നതിനുള്ള 506 വകുപ്പുകള്‍ക്ക് പരമാവധി ഒരുവര്‍ഷമാണ് ശിക്ഷ.
കൊലപാതകമല്ല, ആത്മഹത്യ
ശാസ്താംകോട്ട: നിലമേല്‍ കൈതോട് കെ.കെ.എം.പി. ഹൗസില്‍ വിസ്മയ വി.നായരുടെ മരണം ആത്മഹത്യയാണെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ശശികലയുടെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രീയമായ പരീക്ഷണത്തിലും വിശകലനത്തിലും കൊലപാതകമാണെന്ന കണ്ടെത്തലില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ലെന്ന് എസ്.പി. കെ.ബി.രവി പറഞ്ഞു.
ഇതിനായി ഡമ്മി പരീക്ഷണം നടത്തി. സാഹചര്യത്തെളിവുകളും ശേഖരിച്ച് വിശദമായ അന്വേഷണം നടത്തി. ഭര്‍ത്താവ് കിരണ്‍കുമാര്‍ സ്ത്രീധനത്തെച്ചൊല്ലി നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് കണ്ടെത്തിയത്.
മറ്റു ഗാര്‍ഹികപീഡനങ്ങളില്‍നിന്നു വ്യത്യസ്തമായി പല ഘട്ടങ്ങളിലും ഇയാള്‍ വീടിനു പുറത്തും യാത്രയ്ക്കിടയിലും ഉപദ്രവവും മാനസികപീഡനവും തുടര്‍ന്നു.
അതിനാല്‍ 304 ബി കൂടാതെ ആത്മഹത്യാപ്രേരണക്കുറ്റത്തിന് 306-ാം വകുപ്പുകൂടി ചുമത്തിയെന്നും എസ്.പി. പറഞ്ഞു. വിസ്മയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും തൂങ്ങിമരണമെന്നായിരുന്നു കണ്ടെത്തിയത്. എന്നാല്‍, ബന്ധുക്കള്‍ കൊലപാതകമാണെന്ന നിഗമനത്തില്‍ ഉറച്ചുനിന്നതിനാല്‍ പഴുതടച്ചുള്ള അന്വേഷണമാണ് പോലീസ് സംഘം നടത്തിയത്.
102 സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയതും അതിനാലാണ്. കൂടാതെ വിസ്മയ മരിക്കുന്നതിനു തൊട്ടുമുമ്പ് അയച്ച വാട്സാപ്പ് ചിത്രങ്ങളും സംഭാഷണങ്ങളും ഉള്‍പ്പെടെ സൈബര്‍ തെളിവുകളും ശേഖരിച്ചാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
അന്ന് കിരണ്‍ നല്‍കിയ മൊഴി ഇങ്ങനെ
വിസ്മയയെ താന്‍ മുമ്പ് മര്‍ദിച്ചിട്ടുണ്ട്. എന്നാല്‍, വാട്സാപ്പ് വഴി അയച്ച ചിത്രങ്ങളിലുള്ളത് നേരത്തേ മര്‍ദിച്ചതിന്റെ പാടുകളാണെന്നും ഇയാള്‍ മൊഴി നല്‍കി. തിങ്കളാഴ്ച (ജൂണ്‍ 21) പുലര്‍ച്ചെ വിസ്മയയുമായി വഴക്കിട്ടു. വഴക്കിനുശേഷം വീട്ടില്‍ പോകണമെന്ന് വിസ്മയ പറഞ്ഞു. പിന്നീട് തന്റെ മാതാപിതാക്കള്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിനുശേഷമാണ് വിസ്മയ ജീവനൊടുക്കിയതെന്നും കിരണ്‍കുമാര്‍ പോലീസിനോടു പറഞ്ഞു. വഴക്കിനുശേഷം ശൗചാലയത്തില്‍ പോയ വിസ്മയ ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നതിനാല്‍ വാതില്‍ ചവിട്ടിത്തുറന്നു. അപ്പോള്‍ അബോധാവസ്ഥയില്‍ കണ്ടു. മൂന്നരയോടെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതായും മൊഴി നല്‍കി. കിരണിന്റെ അമ്മയും അച്ഛനും നല്‍കിയ മൊഴിയും സമാനമായ രീതിയിലാണ്.
Content Highlights: kollam vismaya death police submitted charge sheet in court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..