രേഷ്മ, ഇൻസെറ്റിൽ ആര്യ,ഗ്രീഷ്മ | File Photo
ചാത്തന്നൂർ: കണ്ടിട്ടില്ലാത്ത കാമുകൻ സങ്കല്പസൃഷ്ടിയാണോയെന്ന സംശയം ശക്തമാകുന്നു. മറ്റാരെയോ സംരക്ഷിക്കാനുള്ള കെട്ടുകഥയാണോയെന്നാണ് പോലീസ് സംശയിക്കുന്നത്.
അന്വേഷണത്തിനായി പോലീസ് രേഷ്മയുടെയും മാതാപിതാക്കളുടെയും ഫോണുകൾ പിടിച്ചെടുത്തിരുന്നു. നിരന്തരമുള്ള ഫോൺ ഉപയോഗത്തെത്തുടർന്ന് ഭർത്താവ് വിഷ്ണു, രേഷ്മയുടെ ഫോൺ എറിഞ്ഞുടയ്ക്കുകയും സിം കാർഡ് നശിപ്പിക്കുകയും ചെയ്തിട്ടുള്ളതായി പോലീസ് പറയുന്നു. അതിനുശേഷം മാതാപിതാക്കളുടെ ഫോണായിരുന്നു രേഷ്മ ഉപയോഗിച്ചത്. ഈ രണ്ട് ഫോണുകളിലും ഇന്റർനെറ്റ് സംവിധാനമില്ല. ഇതും ഫെയ്സ്ബുക്കിലെ കണ്ടിട്ടില്ലാത്ത കാമുകൻ എന്ന കഥയിൽ സംശയം വർധിപ്പിക്കുന്നു.
ആത്മഹത്യചെയ്ത ആര്യയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത കുറിപ്പിൽ രേഷ്മയെ വഞ്ചകിയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മരിച്ച യുവതികളുടെ ഫോണും സിമ്മും രേഷ്മ ഉപയോഗിച്ചിരുന്നു. രേഷ്മ അറസ്റ്റിലായതോടെ ഇരുവരും മാനസിക സമ്മർദത്തിലായിരുന്നെന്നാണ് പോലീസ് പറയുന്നത്.
രേഷ്മയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്താൽമാത്രമേ ദുരൂഹതകൾക്ക് ഉത്തരം കണ്ടെത്താൻ കഴിയൂ എന്ന നിലപാടിലാണ് പോലീസ്. കോവിഡ് പോസിറ്റീവായ രേഷ്മയെ ഇപ്പോൾ കസ്റ്റഡിയിൽ വാങ്ങുന്നതും ബുദ്ധിമുട്ടാണ്. ആരെങ്കിലും വ്യാജ ഐ.ഡി.ചമച്ച് രേഷ്മയുടെ കാമുകനായി അഭിനയിച്ചതാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.
ആത്മഹത്യചെയ്ത യുവതികളുടെ സിമ്മുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ വിദഗ്ധപരിശോധനയ്ക്കു വിധേയമാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
വ്യാജ പ്രൊഫൈൽ ഉണ്ടാക്കി രേഷ്മയുടെ ഫെയ്സ്ബുക്ക് കാമുകനായി അഭിനയിച്ചത് ഇവരാണോയെന്നും സംശയമുയർന്നിട്ടുണ്ട്. പോലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചപ്പോൾ സ്റ്റേഷനിൽ ഹാജരാകാതെ ആത്മഹത്യചെയ്തതാണ് സംശയങ്ങളുയർത്തുന്നത്.
ഗ്രീഷ്മയെ പോലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നില്ല. ആത്മഹത്യക്ക് ഗ്രീഷ്മയെയും ആര്യ ഒപ്പം കൂട്ടിയത് സംശയങ്ങൾ വർധിപ്പിക്കുന്നു. ആര്യയും ഗ്രീഷ്മയും ബന്ധുക്കളെന്നതിനെക്കാൾ വലിയ സുഹൃത്തുക്കളുമായിരുന്നു. രേഷ്മ പ്രസവിക്കുന്നതിനു രണ്ടുമാസംമുൻപുവരെ ആര്യയും രേഷ്മയും ഭർത്താക്കന്മാരും ഒരേവീട്ടിലാണ് കഴിഞ്ഞിരുന്നത്.
ആര്യയുടെ ശവസംസ്കാരം നടത്തി; ഗ്രീഷ്മയുടേത് നാളെ
ചാത്തന്നൂർ : പോലീസ് മൊഴിയെടുക്കാൻ വിളിപ്പിച്ചതിനുപിന്നാലെ ഇത്തിക്കരയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ കല്ലുവാതുക്കൽ മേവനക്കോണം തച്ചക്കോട്ടുവീട്ടിൽ രഞ്ജിത്തിന്റെ ഭാര്യ ആര്യ(23)യുടെ മൃതദേഹം കുടുംബവീട്ടുവളപ്പിൽ സംസ്കരിച്ചു. ശനിയാഴ്ച രാവിലെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ഉച്ചയ്ക്ക് ഒരുമണിയോടെ മൃതദേഹം ആര്യയുടെ കുടുംബവീടായ കല്ലുവാതുക്കൽ മേവനക്കോണം ആതിരഭവനിൽ കൊണ്ടുവന്നു. മകൻ നാലുവയസ്സുള്ള അർജിത് ചിതയ്ക്കു തീകൊളുത്തി. മേവനക്കോണം ആതിരഭവനിൽ പരേതനായ മുരളീധരക്കുറുപ്പിന്റെയും ശോഭനയുടെയും മകളാണ്.
ആര്യക്കൊപ്പം മരിച്ച ഭർത്തൃസഹോദരീപുത്രി ഗ്രീഷ്മ(21)യുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മേവനക്കോണം രേഷ്മഭവനിൽ രാധാകൃഷ്ണപിള്ളയുടെയും രജിതയുടെയും മകളായ ഗ്രീഷ്മയുടെ ശവസംസ്കാരം തിങ്കളാഴ്ച നടത്തും. വിദേശത്തുള്ള അച്ഛൻ രാധാകൃഷ്ണപിള്ള ഞായറാഴ്ച വൈകീട്ടോടെ നാട്ടിലെത്തും. ശവസംസ്കാരം തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ നടത്തും. നവജാതശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന കല്ലുവാതുക്കൽ വരിഞ്ഞം ഊഴായ്ക്കോട് പേഴുവിളവീട്ടിൽ രേഷ്മയുടെ ബന്ധുക്കളാണ് മരിച്ച ആര്യയും ഗ്രീഷ്മയും.
Content Highlights:kollam kalluvathukkal new born baby death and reshma case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..