ഷാജി പീറ്ററിന്റെ മൃതദേഹം പുറത്തെടുക്കുന്നതിനായി സഹോദരൻ സജിൻ പീറ്ററിനെയും അമ്മ പൊന്നമ്മയെയും സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ
കൊല്ലം: കാടുനിറഞ്ഞ റബ്ബർ തോട്ടങ്ങൾക്കിടയിൽ കാത്തുനിന്ന ജനക്കൂട്ടം. അകലെ റബ്ബറും കൈതയും വളർന്നുനിൽക്കുന്ന കണ്ണെത്താദൂരത്തോളമുള്ള തോട്ടത്തിലൂടെ പോലീസ് വാഹനങ്ങൾ ഓരോന്നായി എത്തുമ്പോഴെല്ലാം അവർ ആകാംക്ഷയോടെ എത്തിനോക്കിക്കൊണ്ടേയിരുന്നു. രാവിലെതന്നെ വിദൂരസ്ഥലങ്ങളിൽനിന്നുവരെ എത്തിച്ചേർന്നതാണ് പലരും. പത്തുമണിയോടെ ഷാജിയുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമം തുടങ്ങുമെന്നാണ് പോലീസ് അറിയിച്ചിരുന്നത്. പ്രതികളായ പൊന്നമ്മയെയും മകൻ സജിനെയും പോലീസ് എത്തിച്ചപ്പോൾ പത്തേമുക്കാലായി.
വീടിനു മുകളിലുള്ള റബ്ബർ തോട്ടത്തിൽ നിരന്നവരെ നിയന്ത്രിക്കാൻ പോലീസ് നന്നേ പാടുപെട്ടു. സജിനെയാണ് ആദ്യം വീട്ടുമുറ്റത്തേക്ക് കൊണ്ടുവന്നത്. ഷാജിയെ കുഴിച്ചിട്ട സ്ഥലത്തേക്ക് പോലീസ് അയാളെ കൂട്ടിക്കൊണ്ടുപോയി. കരിയിലകൾ മൂടിക്കിടന്നിരുന്ന സ്ഥലം കൃത്യമായിത്തന്നെ സജിൻ പോലീസിന് കാട്ടിക്കൊടുത്തു. കുഴിയിൽനിന്ന് ജ്യേഷ്ഠന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്ത രണ്ടുമണിക്കൂറും ഭാവഭേദമേതുമില്ലാതെ സജിൻ എല്ലാം കണ്ടുനിന്നു. വനിതാ പോലീസിനൊപ്പം എത്തിയ പൊന്നമ്മ വീടിന്റെ പടിയിൽത്തന്നെയിരുന്നു. പോലീസിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകി. ചിത്രങ്ങൾ പകർത്താൻ മത്സരിച്ചെത്തിയവരുടെ മുഖത്തേക്ക് നിർവികാരയായി നോക്കി. കൺമുന്നിൽ മകന്റെ മൃതദേഹാവശിഷ്ടങ്ങൾ നിരത്തിയിട്ടപ്പോഴും ഒരു ഭാവമാറ്റവും പൊന്നമ്മയ്ക്കുണ്ടായില്ല. നടപടിക്രമങ്ങൾക്കുശേഷം ആദ്യം സജിനെയും പിന്നീട് പൊന്നമ്മയെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മൃതദേഹം കണ്ടെത്താനുള്ള ശ്രമം തടസ്സപ്പെടുത്തുംവിധം ആൾക്കൂട്ടമെത്തിയത് പോലീസിനെ കുഴക്കി. പത്തനാപുരം, കുളത്തൂപ്പുഴ തുടങ്ങിയിടങ്ങളിൽനിന്നടക്കം കൂടുതൽ പോലീസുകാരെ രാവിലെതന്നെ സംഭവസ്ഥലത്ത് നിയന്ത്രണങ്ങൾക്കായി നിയോഗിച്ചിരുന്നു.
നൊമ്പരമടക്കി വർഗീസ്
കൊല്ലം : കൊല്ലപ്പെട്ട സഹോദരന്റെ മൃതദേഹം ഒരിടത്ത് കുഴിച്ചെടുക്കുന്നു. അരികിൽ കൊലപാതകിയായ അനുജൻ. മുൻവശത്തെ പടിയിൽ പോലീസ് കാവലിൽ അമ്മ. പഴയേരൂർ തോട്ടംമുക്കിൽ കൊല്ലപ്പെട്ട ഷാജിയുടെ സഹോദരൻ വർഗീസ് വർഷങ്ങൾക്കുശേഷം വീട്ടിലെത്തുമ്പോൾ കണ്ട കാഴ്ചകൾ നൊമ്പരമുണർത്തുന്നതായിരുന്നു.
അമ്മ പൊന്നമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമാണ് വർഗീസും കുടുംബവും താമസിച്ചിരുന്നത്. പിതാവ് പീറ്റർ വർഷങ്ങൾക്കുമുൻപ് മരിച്ചു. പൊന്നമ്മയുടെ മകൾ വിവാഹശേഷം ഏനാത്താണ് താമസം. പൊന്നമ്മയുമായുള്ള അഭിപ്രായവ്യത്യാസംമൂലം വർഗീസും കുടുംബവും വർഷങ്ങൾക്കുമുൻപുതന്നെ ഇടമുളയ്ക്കൽ പാലമുക്കിലേക്ക് താമസംമാറി. പിന്നീട് തോട്ടംമുക്കിലേക്കുള്ള വരവു കുറഞ്ഞു. പൊന്നമ്മ ഇടയ്ക്ക് വർഗീസിന്റെ വീട്ടിൽ എത്തിയിരുന്നെങ്കിലും വൈകാതെ മടങ്ങിയിരുന്നു. ചിലപ്പോൾ ഏനാത്തുള്ള മകളുടെ വീട്ടിലേക്കും പോകും. ഷാജിയുമായി വർഗീസിന് തീരെ അടുപ്പമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഷാജിയെ കാണാതായതിനെപ്പറ്റി ഒന്നും അന്വേഷിച്ചിരുന്നുമില്ല. സജിന്റെ ഭാര്യ കഴിഞ്ഞദിവസം വർഗീസിന്റെ ഭാര്യയെ വിളിച്ച് കൊലപാതകം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. പോലീസും വർഗീസിനെ വിളിച്ച് ബുധനാഴ്ച തോട്ടംമുക്കിലെ വീട്ടിലെത്താൻ ആവശ്യപ്പെട്ടു. ബുധനാഴ്ച രാവിലെ എത്തിയ വർഗീസും കുടുംബവും മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തതോടെ മടങ്ങി.
വേണ്ടത് ശാസ്ത്രീയതെളിവുകൾ
കൊല്ലം : ഷാജിയുടെ കൊലപാതകക്കേസന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ പോലീസിന് സഹായകമാകുക ഡി.എൻ.എ., രാസപരിശോധനാ ഫലങ്ങൾ. പാരിപ്പള്ളി മെഡിക്കൽ കോളേജിൽനിന്നുള്ള മൃതദേഹപരിശോധനാഫലം വേഗത്തിൽ ലഭ്യമാകും. എന്നാൽ ഫൊറൻസിക് സയൻസ് ലാബിൽനിന്നും തിരുവനന്തപുരം കെമിക്കൽ ലാബിൽനിന്നുമുള്ള ഫലങ്ങൾ കിട്ടാൻ കാലതാമസമുണ്ടായേക്കാം. മൃതദേഹ അവശിഷ്ടങ്ങളിലെ മരണകാരണമായ പരിക്കുകൾ കണ്ടെത്തലാണ് പ്രധാനം. ഡി.എൻ.എ., ഫൊറൻസിക് പരിശോധനാഫലം, രാസപരിശോധനാഫലം എന്നിവ ലഭിച്ചാൽമാത്രമേ കേസന്വേഷണം സുഗമമാകൂ.
അസാധാരണമായ കൊലപാതകം
ഷാജിയുടെ കൊലപാതകം അസാധാരണമായാണ് കണക്കാക്കേണ്ടതെന്ന് എ.എസ്.പി. ഇ.എസ്.ബിജുമോൻ. കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് ശാസ്ത്രീയമായ കൂടുതൽ തെളിവുകൾ അനിവാര്യമാണ്. കണ്ടെടുത്ത മൃതദേഹം ഷാജിയുടേതാണെന്ന് ഉറപ്പിക്കാൻ ഡി.എൻ.എ.പരിശോധന നടത്തും. മൃതദേഹം കുഴിച്ചിടാൻ മറ്റ് ആളുകളുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. സജിന്റെ ഭാര്യക്ക് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
ഇ.എസ്.ബിജുമോൻ
എ.എസ്.പി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..