
Deceased Sangeeth and his house
കാട്ടാക്കട: കാട്ടാക്കട അമ്പലത്തിൻകാലയിൽ സ്വന്തം ഭൂമിയിൽനിന്നു മണ്ണുകടത്തുന്നതു തടഞ്ഞ യുവാവിനെ മണ്ണുമാന്തിയന്ത്രംകൊണ്ട് ഇടിച്ചുകൊന്ന സംഭവത്തിൽ സമയോചിതമായി ഇടപെടുന്നതിൽ പോലീസിനു വീഴ്ചപറ്റിയതായി റൂറൽ ജില്ലാ പോലീസ് മേധാവി പി.അശോക് കുമാർ സമ്മതിച്ചു. വീഴ്ചവരുത്തിയവർക്കെതിേര നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളെ അറസ്റ്റുചെയ്ത വിവരം അറിയിക്കാനായി കാട്ടാക്കട പോലീസ് സ്റ്റേഷനിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം പോലീസിന്റെ വീഴ്ച സമ്മതിച്ചത്.
സ്വന്തം പുരയിടത്തിൽനിന്നു മണ്ണിടിച്ചു കടത്തുന്നതായും ജീവനു ഭീഷണിയുള്ളതായും വ്യാഴാഴ്ച രാത്രി 11.45-ഓടെ സംഗീതും ഭാര്യ സംഗീതയും പലവട്ടം ഫോണിൽ കാട്ടാക്കട പോലീസ് സ്റ്റേഷനിൽ വിളിച്ചിരുന്നതായും എന്നാൽ, പോലീസ് എത്താൻ മണിക്കൂറുകൾ വൈകിയതായും ആരോപണമുണ്ടായിരുന്നു. വിളിച്ചപ്പോഴെല്ലാം ജീപ്പില്ല വന്നാലുടൻ എത്താമെന്നാണ് സ്റ്റേഷനിൽ ജോലിയിലുണ്ടായിരുന്നവർ പറഞ്ഞതെന്നും ആരോപണമുണ്ട്.
സ്റ്റേഷനിൽനിന്നു കേവലം 20 മിനിറ്റുകൊണ്ട് എത്താവുന്ന സ്ഥലത്ത് പോലീസ് എത്തിയത് ഒന്നര മണിക്കൂറോളം കഴിഞ്ഞ് വെള്ളിയാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെയാണ്. അപ്പോഴേക്കും പ്രതികൾ സംഗീതിനെ ഇടിച്ചുവീഴ്ത്തി വാഹനങ്ങളുമായി രക്ഷപ്പെട്ടിരുന്നു. മണ്ണിടിക്കുന്നതായി സ്റ്റേഷനിൽ വിവരം അറിയിച്ചിട്ടും അക്രമികളും മണ്ണുമാന്തിയന്ത്രവും ടിപ്പറുകളും പോയെന്ന് ഉറപ്പുവരുത്തിയശേഷമാണ് പോലീസ് സ്ഥലത്തെത്തിയതെന്നാരോപിച്ച് നാട്ടുകാർ പോലീസിനെതിേര സ്ഥലത്ത് പ്രതിഷേധിക്കുകയും ചെയ്തു. കാട്ടാക്കട പോലീസ് സ്റ്റേഷനിലെ ചില പോലീസുകാർക്ക് മണ്ണുകടത്ത് മാഫിയയുമായി ബന്ധമുണ്ട് എന്ന ആരോപണം ശരിവയ്ക്കുന്നതായിരുന്നു പോലീസിന്റെ നടപടിയെന്നും ആരോപണമുണ്ട്.
എന്നാൽ, ഒരു തവണ മാത്രമാണ് സംഗീത് സ്റ്റേഷനിലേക്കു വിളിച്ചതെന്നാണ് സ്റ്റേഷൻ ജോലിയിലുണ്ടായിരുന്നവർ പറയുന്നത്. ഉണ്ടായിരുന്ന ജീപ്പ് പട്രോളിങ് നടത്തുകയായിരുന്നു എന്നുമാണ് ന്യായം. പോലീസിന്റെ വീഴ്ചയെക്കുറിച്ച് അന്വേഷണമുണ്ടാകുമെന്ന് രണ്ടു ദിവസം മുമ്പ് സൗത്ത് സോൺ ഡി.ഐ.ജി. സഞ്ജയ് കുമാർ ഗുരുഡിനും പറഞ്ഞിരുന്നു.
Content Highlights: kattakada murder, JCB Murder, lapses from police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..