-
കണ്ണൂർ: കഴിഞ്ഞദിവസം പുതിയതെരുവിലെ ലോഡ്ജിൽ ആത്മഹത്യചെയ്ത അഖില പാറയിൽ (36) എന്ന യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ പിന്നിൽ ദുരൂഹത. വീട്ടിന് സമീപത്തെ ഒരു ലോഡ്ജിൽ തെറ്റായ മേൽവിലാസം നൽകി മുറിയെടുത്താണ് അഖില ആത്മഹത്യ ചെയ്തത്. ജീവിതത്തിന്റെ അവസാനകാലത്ത് അവർക്ക് എന്താണ് സംഭവിച്ചതെന്ന കാര്യത്തിലാകെ ദുരൂഹതയാണ്. ഏറെ കാലത്തിനുശേഷം നാട്ടിലെത്തിയ അഖില ചില ബന്ധുവീടുകളൊക്കെ സന്ദർശിച്ചശേഷമാണ് ഹോട്ടൽ മുറിയിൽ ജീവനൊടുക്കിയത്.
കണ്ണൂർ കോട്ടക്കുന്ന് പാറയിൽ വീട്ടിൽ പരേതനായ റിട്ട. ഹെഡ്മാസ്റ്റർ എം. മുകുന്ദന്റെ മകളാണ് അഖില. മികച്ച മാർക്കോടെ എസ്.എസ്.എൽ.സി. പാസായ അവർ ബി.എസ്സി. നഴ്സിങ്ങും പഠിച്ചിരുന്നു.
പണവും സ്വർണവും എവിടെ
2016 ഡിസംബറിൽ രണ്ടാമത്തെ വിവാഹമോചനത്തിനുശേഷം അഖിലയുടെ കൈവശം ഏകദേശം 30 ലക്ഷത്തിലധികം രൂപയും 40 പവനോളും സ്വർണവും കാറും ഉണ്ടായിരുന്നതായി അടുത്ത ബന്ധു പറയുന്നു. ആഴ്ചകൾക്ക് മുൻപ് ഒന്നുമില്ലാതെ അവശയായി അഖില നാട്ടിൽ തിരിച്ചെത്തുകയായിരുന്നു. 2016 ഡിസംബറിനുശേഷം അഖിലയ്ക്ക് എന്താണ് സംഭവിച്ചത്, എവിടെയാണ് പോയത്. കാറും പണവും എവിടെ. തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. ഒരുവർഷം മുൻപ് ആലപ്പുഴയിൽ അഖിലയുടെ കാർ വഴിയിൽ ഉപേക്ഷിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നു.
മാസങ്ങൾക്ക് മുൻപ് അവരെ കൈയിൽ നാലുലക്ഷം രൂപയുമായി വനിതാ പോലീസ് പിടികൂടിയതായ വിവരവും ഉണ്ടായിരുന്നു. തൃക്കരിപ്പൂരിലും കാസർകോട്ടും ചെറുകുന്നിലും മറ്റും താമസിച്ചു.
അതിനിടെ അവളുടെ പാസ്പോർട്ട് വെരിഫിക്കേഷനുവേണ്ടി വളപട്ടണം പോലീസ് വന്നപ്പോൾ അതിൽ ഭർത്താവിന്റെ പേര് അന്യമതസ്ഥന്റെതായിരുന്നു. ആ സമയം രണ്ടാമത്തെ വിവാഹമോചനം നടന്നിരുന്നില്ല. അഖിലയുടെ പിതാവിന്റെ മരുമകനും റിട്ട. ബി.എസ്.എഫ്. ഉദ്യോഗസ്ഥനും ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം ജില്ലാ പ്രസിഡന്റുമായ ബൈജു എം. ഭാസ്കർ ഇക്കാര്യം വളപട്ടണം പോലീസിൽ അറിയിച്ചിരുന്നു.
വീട്ടിൽനിന്ന് ഒന്നരക്കിലോമീറ്റർ മാത്രം അകലെയുള്ള ഹോട്ടലിൽ തെറ്റായ മേൽവിലാസം നൽകിയാണ് അവർ മുറിയെടുത്തത്. മരണത്തെക്കുറിച്ച് പരാതി ഒന്നുമില്ലാത്തതിനാൽ പോലീസ് ആത്മഹത്യ എന്ന നിലയിലാണ് കേസ് എടുത്തത്.
ദുരൂഹത അന്വേഷിക്കണം
'ആത്മഹത്യയ്ക്ക് പിന്നിലെ ദൂരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എസ്.പി. ഇന്റലിജൻസ് എ.ഡി.ജി.പി., വളപട്ടണം പോലീസ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. അവസാനകാലത്ത് ആരൊക്കെയായിരുന്നു അഖിലയുടെ സുഹൃത്തുക്കളെന്നും എങ്ങനെയാണ് ഈ അവസ്ഥയിൽ എത്തിയതെന്നും അന്വേഷിക്കണം.
പിതാവിന്റെ ഓഹരി വിറ്റ പണവും ആദ്യവിവാഹമോചനത്തിൽനിന്ന് ലഭിച്ച പണവും ആഭരണങ്ങളും ഉൾപ്പെടെ നല്ല സാമ്പത്തികസ്ഥതിയിലായിരുന്നു അഖില. പരിയാരത്തെ ആംബുലൻസ് ഡ്രൈവറുമായിരുന്നു രണ്ടാം വിവാഹത്തിലെ ഭർത്താവ്. പക്ഷേ, മൂന്നുമാസംകൊണ്ടുതന്നെ അഖില അയാളുമായി മാനസികമായി അകന്നു.
വിവാഹമോചനം നേടി സ്വന്തമായി വാടകവീടെടുത്തു താമസിക്കുകയും പിന്നീട് എങ്ങോട്ടോ പോവുകയും ആയിരുന്നു. അഖില എങ്ങനെയാണ് കാസർകോട്ടും തൃക്കരിപ്പൂരിലും കോഴിക്കോട്ടും ആലപ്പുഴയിലും എത്തിയതെന്നും അവിടെ ആരൊക്കൊയിരുന്നു സുഹൃത്തുക്കൾ എന്നും അന്വേഷിക്കേണ്ടതുണ്ട്.'
- ബൈജു എം. ഭാസ്കർ, ബന്ധു
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights:kannur puthiyatheru native akhila parayil suicide
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..