ജൂവല്ലറി ഉടമ ആക്രമിക്കപ്പെട്ട സ്ഥലം പോലീസ് സന്ദർശിക്കുന്നു
തിരുവനന്തപുരം: പള്ളിപ്പുറത്ത് ജൂവലറി ഉടമയെ ആക്രമിച്ച് സ്വര്‍ണx കവര്‍ച്ച നടത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. റൂറല്‍ എസ്.പി പി.കെ മധു സംഭവ സ്ഥലത്ത് പരിശോധന നടത്തി. ജൂവലറി ഉടമയേയും ഡ്രൈവറെയും സ്ഥലത്തെത്തിച്ച് വിശദമായി സംഭവം ചോദിച്ചറിഞ്ഞു.
അക്രമികള്‍ തട്ടിക്കൊണ്ടുപോയ ഡ്രൈവര്‍ അരുണിനെ ഇറക്കി വിട്ട വാവറയമ്പലത്തും റൂറല്‍ എസ്പി പരിശോധന നടത്തി. അന്വേഷണം ഊര്‍ജിതമാക്കിയതായും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരുന്നതായും എസ്പി പറഞ്ഞു.
നാല് മാസം മുന്‍പ് തക്കലയില്‍ സമാനമായ സംഭവം നടന്നിരുന്നതായി ജ്വല്ലറി ഉടമ പോലീസിന് മൊഴി നല്കി.അന്ന് കേസില്‍ പിടിയിലായ പ്രതികള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. അവരെ കുറിച്ചും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. ആറ്റിങ്ങല്‍ ഡിവൈഎസ്പി സി.എസ് ഹരിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസ് അന്വേഷണം നടക്കുന്നത്.
സ്വര്‍ണ ഉരുപ്പടികള്‍ നിര്‍മിച്ച് ആഭരണക്കടകള്‍ക്കു നല്കുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെ(47)യും ഡ്രൈവര്‍ അരുണിനെയുമാണ് വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ മംഗലപുരം കുറക്കോട് ടെക്നോസിറ്റിക്കു സമീപം അജ്ഞാതസംഘം ആക്രമിച്ചത്. കാര്‍ തടഞ്ഞുനിര്‍ത്തി മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേല്പിച്ച ശേഷം 100 പവനോളം മോഷ്ടിക്കുകയും ചെയ്തു. ആറ്റിങ്ങലിലെ ഒരു സ്വര്‍ണക്കടയില്‍ കൊടുക്കാന്‍ കൊണ്ടുവന്ന സ്വര്‍ണമാണ് നഷ്ടമായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..