കണ്ണൂർ താണയിലെ വീട്ടിൽ കഴിഞ്ഞദിവസം എൻ.ഐ.എ. സംഘം റെയ്‌ഡിനെത്തിയപ്പോൾ | ഫോട്ടോ: റിദിൻ ദാമു|മാതൃഭൂമി
കണ്ണൂർ/ കൊല്ലം : ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) ആശയം പ്രചരിപ്പിച്ചെന്ന കേസിൽ കേരളത്തിൽ നാലുപേരെ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) അറസ്റ്റുചെയ്തു. കണ്ണൂരിൽ യുവതിയടക്കം മൂന്നുപേരെയും കൊല്ലം ഓച്ചിറയിൽ ഒരു ഡോക്ടറെയുമാണ് അറസ്റ്റ് ചെയ്തത്. കൊല്ലം, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിലായി എട്ടിടത്തും ബെംഗളൂരുവിൽ രണ്ടിടത്തും ഡൽഹിയിൽ ഒരിടത്തും എൻ.ഐ.എ. ഡൽഹി യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരേസമയം റെയ്‌ഡ് നടന്നു.
കണ്ണൂർ താണയിലെ ഖദീജ മൻസിലിൽ മിസ്ഹബ് (22), മിഷ (22), ഷിഫ ഹാരിസ് (24), കൊല്ലം ഓച്ചിറ മേമന മാറനാട് വീട്ടിൽ ഡോ. റഹീസ് റഷീദ് (33) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി ഡൽഹിക്ക് കൊണ്ടുപോകുമെന്ന് അന്വേഷണ എജൻസി പോലീസ് സൂപ്രണ്ട് ഉമ ബെഹ്റ പറഞ്ഞു.മലപ്പുറം സ്വദേശിയായ മുഹമ്മദ് അമീൻ(അബു യഹിയ) പ്രധാന പ്രതിയായ കേസിൽ ഉൾപ്പെട്ടവരാണ് അറസ്റ്റിലായവരെന്ന് എൻ.ഐ.എ. പത്രക്കുറിപ്പിൽ വ്യക്തമാക്കി.
സാമൂഹിക മാധ്യമം വഴി ഐ.എസിലേക്ക്; മുഖ്യപ്രതി കശ്മീർ സംഘവുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: ടെലഗ്രാം, ഇൻസ്റ്റഗ്രാം, ഹൂപ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളുപയോഗിച്ച് ഐ.എസ്. ഭീകരസംഘടനയുടെ ജിഹാദി സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് മലപ്പുറം സ്വദേശിയെന്ന് എൻ.ഐ.എ.
മലപ്പുറം സ്വദേശി മുഹമ്മദ് ആമീൻ എന്ന അബു യഹിയയെ മുഖ്യപ്രതിയാക്കി 10 ദിവസംമുമ്പ് രജിസ്റ്റർചെയ്ത കേസിലാണ് കേരളത്തിലെ എട്ടിടങ്ങൾ ഉൾപ്പെടെ രാജ്യത്തെ 11 കേന്ദ്രങ്ങളിൽ എൻ.ഐ.എ. ഡൽഹി യൂണിറ്റ് തിങ്കളാഴ്ച റെയ്‌ഡ് നടത്തിയത്.
കശ്മീരിലേക്ക് ഭീകരപ്രവർത്തനത്തിനായി റിക്രൂട്ട്മെന്റിനും ചാവേർ ആക്രമണത്തിനും ഇതേ സംഘം ശ്രമിച്ചിരുന്നതായാണ് വിവരം. ബഹ്റൈനിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഉടൻ കഴിഞ്ഞ മാർച്ചിൽ മുഹമ്മദ് ആമീൻ ഇതുമായി ബന്ധപ്പെട്ട് രണ്ടുമാസമായി ഡൽഹിയിൽ തങ്ങി ജമ്മുകാശ്മീരിലെ ഐ.എസ്. ബന്ധമുള്ള ചിലരുമായി ബന്ധപ്പെട്ടതായി എൻ.ഐ.എ.യ്ക്ക് വിവരമുണ്ട്.
കേരളത്തിലെയും കർണാടകത്തിലെയും ചില യുവാക്കളെ ഐ.എസിൽ ചേർക്കാൻ ശ്രമം നടത്തുകയും ചെയ്തു. തീർഥാടനത്തിന്റെ മറവിൽ യുവാക്കളെ കാശ്മീരിൽ കൊണ്ടുപോയി ഭീകരപ്രവർത്തനത്തിൽ ഏർപ്പെടാൻ ശ്രമംനടത്തിയതായും എൻ.ഐ.എ. പറയുന്നു.
യു.എ.പി.എ. ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ഏഴുപേർക്കും അജ്ഞാതരായ മറ്റ് ഏതാനും പേർക്കുമെതിരേയാണ് എൻ.ഐ.എ. കേസെടുത്തത്. ഇതിന്റെ തുടർച്ചയാണ് അറസ്റ്റ്. കാസർകോട് പടന്ന തെക്കേപ്പുറം അങ്കണവാടിക്ക് സമീപത്തെ ടി.കെ. ഇർഷാദിന്റെ (24) വീട്ടിൽനിന്ന് എട്ടംഗ എൻ.ഐ.എ. സംഘം മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, എ.ടി.എം. കാർഡ് തുടങ്ങിയവ പിടിച്ചെടുത്തു. ഇംഗ്ലണ്ടിൽ പഠിക്കുന്ന ഇർഷാദിന്റെ വീട്ടുകാരിൽനിന്നും ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു. ഈ മാസം ആദ്യമാണ് ഇർഷാദ് ലണ്ടനിലേക്ക് പോയത്.
മലപ്പുറത്തെ ചേളാരിയിലെയും വെളിമുക്ക് ആലുങ്ങലിലെയും രണ്ടു വീടുകളിലും റെയ്‌ഡ് നടന്നു. ആലുങ്ങലിലെ സ്വകാര്യ ക്വാർട്ടേഴ്സിൽ താമസിക്കുന്ന രാഹുൽ അബ്ദുള്ളയെ കസ്റ്റഡിയിലെടുത്ത് കൊച്ചി ഓഫീസിലേക്ക് കൊണ്ടുപോയി. ഭാര്യാപിതാവിന്റെ ചേളാരിയിലെ വീട്ടിലും റെയ്‌ഡ് നടത്തി.
Content Highlights:isis case four arrested from kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..