വൃദ്ധസദനത്തിൽ പോലീസും ഫൊറൻസിക് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നു. ഇൻസെറ്റിൽ മരിച്ച ചന്ദ്രദാസ്, അറസ്റ്റിലായ ബാലകൃഷ്ണൻ നായർ | ഫോട്ടോ: മാതൃഭൂമി
ഒറ്റപ്പാലം: വരോട് ആശ്രയഭവനം വൃദ്ധസദനത്തിൽ അന്തേവാസിയെ അടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. എറണാകുളം സൗത്ത് പുതുവൈപ്പിൻ കളത്തിൽപറമ്പിൽ ചന്ദ്രദാസാണ് (86) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹ അന്തേവാസി കോട്ടയം പാല രാമപുരം കിഴക്കേടത്തുവീട്ടിൽ ബാലകൃഷ്ണൻ നായരെ (80) പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാവിലെ ആശ്രയഭവനത്തിലെത്തിയ ജീവനക്കാരിയാണ് ചന്ദ്രദാസിനെ മരിച്ചനിലയിൽ കണ്ടത്. ഇടനാഴിയിലെ കട്ടിലിനടുത്തായിരുന്നു മൃതദേഹം. തുടർന്ന്, ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ചന്ദ്രദാസും ബാലകൃഷ്ണൻ നായരും തമ്മിൽ ചൊവ്വാഴ്ചരാത്രി തർക്കമുണ്ടായതായി മറ്റൊരു അന്തേവാസി പോലീസിന് മൊഴിനൽകിയിട്ടുണ്ട്. എന്നാലിതിന്റെ കാരണം വ്യക്തമായിട്ടില്ല. മരപ്പലകകൊണ്ട് തലക്കടിച്ചതാകാം മരണകാരണമെന്നാണ് പോലീസിന്റെ നിഗമനം. വൃദ്ധസദനത്തിനടുത്ത പറമ്പിൽനിന്ന് മരപ്പലക കണ്ടെടുത്തു. കൃത്യം ചെയ്തസമയത്ത് ബാലകൃഷ്ണൻ നായർ ധരിച്ചിരുന്ന വസ്ത്രം കഴുകിയിട്ടതായും കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
2019 മേയ് മൂന്നിനാണ് ചന്ദ്രദാസ് ആശ്രയഭവനത്തിലെത്തുന്നത്. അഭയംതേടി പോലീസ്സ്റ്റേഷനിൽ സമീപിച്ച ഇയാളെ പോലീസാണ് ഇവിടേക്ക് മാറ്റുന്നത്. അഞ്ചുവർഷംമുമ്പാണ് ബാലകൃഷ്ണൻ നായർ ആശ്രയഭവനത്തിലെത്തിയത്. വീരമംഗലത്തുനിന്ന് ഒരു സുഹൃത്താണ് ഇയാളെ ഇവിടെയെത്തിച്ചത്. പനമണ്ണ ആശ്രയം ചാരിറ്റബിൾ ട്രസ്റ്റാണ് വൃദ്ധസദനത്തിന്റെ നടത്തിപ്പുകാർ.
ഇവർ രണ്ടുപേരും തമ്മിൽ സ്ഥിരമായി ചെറിയ വിഷയങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടാകാറുള്ളതായി അന്തേവാസികളും ആശ്രയഭവനം നടത്തിപ്പുകാരും പറയുന്നു. ഒരു സ്ത്രീയുൾപ്പെടെ ആറ് അന്തേവാസികളാണ് ഇവിടെയുള്ളത്. ഒറ്റപ്പാലം സ്റ്റേഷൻ ഹൗസ് ഓഫീസർ എ.എസ്.പി. ടി.കെ. വിഷ്ണുപ്രദീപ്, സി.ഐ. എം. സുജിത്ത്, എസ്.ഐ. എസ്. അനീഷ് എന്നിവർ സ്ഥലത്തെത്തി പരിശോധനനടത്തി. ഒപ്പം ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ തുടങ്ങിയ വിഭാഗങ്ങളും സ്ഥലത്തെത്തി പരിശോധനനടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
അന്ന് ബാലകൃഷ്ണൻ നായരെ രക്ഷിച്ചത് ചന്ദ്രദാസ്
ഒരുവർഷംമുമ്പ് ബാലകൃഷ്ണൻ നായർക്ക് രക്താതിസമ്മർദത്തെത്തുടർന്ന് ആശുപത്രിയിലെത്തിക്കാനുംമറ്റും സഹായിച്ചത് ചന്ദ്രദാസാണെന്നാണ് നടത്തിപ്പുകാർ പറയുന്നത്. നടത്തിപ്പുകാരെ വിളിച്ചുപറഞ്ഞതും ആശുപത്രിയിലെത്തിക്കാൻ വാഹനം വിളിച്ചതുമെല്ലാം ചന്ദ്രദാസാണ്. 10 മിനിറ്റ് വൈകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാകുമായിരുന്നില്ലെന്നാണ് അന്ന് ഡോക്ടർമാർ പറഞ്ഞത്.
വൃദ്ധസദനങ്ങളിൽ വേണം കരുതൽ
ഒറ്റപ്പാലം: പല കാരണങ്ങളാൽ ആരോരുമില്ലാതെ ഒറ്റപ്പെടുന്ന വയോധികർക്ക് ആശ്രയമാണ് വൃദ്ധസദനങ്ങൾ. കോവിഡ് കാല പ്രതിസന്ധികൾ പിടിമുറുക്കിയതോടെ പല വൃദ്ധസദനങ്ങളിലും വയോധികർക്ക് ആവശ്യമായ സുരക്ഷ ലഭിക്കുന്നില്ല.
സാമ്പത്തിക പ്രശ്നമാണ് നടത്തിപ്പുകാരെ പ്രതിസന്ധിയിലാക്കുന്നതെന്നാണ് ഓർഫനേജ് കൺട്രോൾ ബോർഡ് അധികൃതർ പറയുന്നത്. ചിലയിടങ്ങളിൽ രാത്രികാലങ്ങളിൽ കെയർടേക്കർമാരില്ലാത്ത പ്രശ്നവുമുണ്ട്. അംഗീകാരമില്ലാതെയും വൃദ്ധസദനങ്ങൾ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് സാമൂഹ്യനീതി വകുപ്പ് അധികൃതർ പറയുന്നത്.
ഓർഫനേജ് കൺട്രോൾ ബോർഡിൽ രജിസ്റ്റർചെയ്ത 33 വൃദ്ധസദനങ്ങളാണ് ജില്ലയിലുള്ളത്. ഇതിൽ ഒന്ന് കൊടുവായൂരുള്ള സർക്കാർ സ്ഥാപനവും 32 എണ്ണം ചാരിറ്റബിൾ സൊസൈറ്റികൾക്കുകീഴിൽ രജിസ്റ്റർചെയ്തവയുമാണ്. ചാരിറ്റബിൾ സൊസൈറ്റിക്കുകീഴിൽ രജിസ്റ്റർചെയ്താൽ മാത്രമേ പ്രവർത്തിക്കാൻ അംഗീകാരം ലഭിക്കൂ.
പല വൃദ്ധസദനങ്ങളിലും രാത്രികാലങ്ങളിൽ കെയർടേക്കർമാരില്ലാത്ത പ്രശ്നമുണ്ടെന്നും നിർബന്ധമായും ഇവരെ അടിയന്തരമായി നിയോഗിക്കണമെന്നും ഒറ്റപ്പാലം സി.ഐ. എം. സുജിത്ത് പറഞ്ഞു. ഇത്തരം സ്ഥാപനങ്ങളിൽ പരിചരിക്കാൻ മുഴുവൻ സമയ ജീവനക്കാരുണ്ടാകണം.
Content Highlights:inmate killed in old age home in ottappalam palakkad


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..