കൊലപാതകം നടന്ന വിരാറിലെ ബാങ്ക് കെട്ടിടം | Screengrab: Youtube.com|Vasai Live
മുംബൈ: മഹാരാഷ്ട്രയില്‍ അസിസ്റ്റന്റ് ബാങ്ക് മാനേജറായ യുവതിയെ ബാങ്കിനുള്ളില്‍ കയറി കുത്തിക്കൊന്നു. ആക്രമണത്തില്‍ മറ്റൊരു ജീവനക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. വിരാറിലെ ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ ഈസ്റ്റ് ശാഖയിലാണ് ദാരുണമായ സംഭവമുണ്ടായത്. ബാങ്കിലെ അസിസ്റ്റന്റ് മാനേജറായ യോഗിത വര്‍ത്തക് ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ കാഷ്യര്‍ ശ്രദ്ദ ദേവ്രുഖര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ ഇതേ ബാങ്ക് ശാഖയിലെ മുന്‍ മാനേജറായ അനില്‍ ദുബെയെ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി 8.30-ഓടെയാണ് ബാങ്കില്‍ ആക്രമണമുണ്ടായത്. ഈ സമയം അസിസ്റ്റന്റ് മാനേജറായ യോഗിതയും ശ്രദ്ദയും മാത്രമേ ബാങ്കിലുണ്ടായിരുന്നുള്ളൂ. രാത്രി 8.30-ഓടെ അനില്‍ ദുബെയും മറ്റൊരാളും ബാങ്കിനുള്ളിലേക്ക് അതിക്രമിച്ചുകയറുകയും ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ബാങ്കിലെ പണവും ആഭരണങ്ങളും തങ്ങള്‍ക്ക് കൈമാറണമെന്നായിരുന്നു ഇവരുടെ ആവശ്യം. ജീവനക്കാരായ രണ്ട് യുവതികളും ഈ സമയം ഒച്ചവെയ്ക്കുകയും അക്രമികളെ തടയാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് പ്രതികള്‍ ഇരുവരെയും കുത്തിപരിക്കേല്‍പ്പിച്ച ശേഷം കടന്നുകളഞ്ഞത്.
ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന ജീവനക്കാരെയാണ് ബാങ്കിനുള്ളില്‍ കണ്ടത്. ഉടന്‍തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും യോഗിതയുടെ ജീവന്‍ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഇതേ ബാങ്കിലെ മുന്‍ മാനേജറായ അനില്‍ ദുബെയെ പിടികൂടിയതായി പോലീസ് പറഞ്ഞു. നിലവില്‍ മറ്റൊരു ബാങ്കില്‍ ജോലിചെയ്യുന്ന അനില്‍ ദുബെ ഒരു കോടി രൂപ വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാനായാണ് ബാങ്ക് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം. ഇയാളുടെ കൂട്ടാളിക്കായി തിരച്ചില്‍ തുടരുകയാണെന്നും യോഗിതയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയെന്നും പോലീസ് അറിയിച്ചു.
Content Highlights: icici bank virar branch assistant manager yogita vartak stabbed to death


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..