നെടുമ്പാശേരി വിമാനത്താവളം ( ഫയൽ ചിത്രം) | ഫോട്ടോ: വി.എസ്. ഷൈൻ | മാതൃഭൂമി
കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ റബിൻസിനെ കൊച്ചിയിൽ എത്തിച്ചു. നേരത്തെ യു.എ.ഇയിൽ പിടിയിലായ റബിൻസിനെ അവിടെനിന്ന് നാടുകടത്തുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുക്കാനായി എൻ.ഐ.എ. ഉദ്യോഗസ്ഥർ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളാണ് മൂവാറ്റുപുഴ സ്വദേശിയായ റബിൻസ്. യു.എ.ഇ. കേന്ദ്രീകരിച്ച് സ്വർണക്കടത്ത് ഇടപാടുകൾക്ക് നേതൃത്വം നൽകിയതും ഇയാളായിരുന്നു. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് പിടിക്കപ്പെട്ടതോടെയാണ് റബിൻസിലേക്കും അന്വേഷണം നീണ്ടത്. തുടർന്ന് യു.എ.ഇ. ഭരണകൂടം ഇയാളെ അറസ്റ്റ് ചെയ്തു. കുറ്റവാളികളെ കൈമാറുന്ന ഉടമ്പടി പ്രകാരമാണ് യു.എ.ഇ. റബിൻസിനെ ഇന്ത്യയിലേക്ക് നാടുകടത്തിയിരിക്കുന്നത്. സ്വർണക്കടത്തിലെ മുഖ്യപ്രതികളിലൊരാളായ ഇയാളെ നാട്ടിലെത്തിക്കുക എന്നത് അന്വേഷണ ഏജൻസികളുടെ പ്രധാന കടമ്പയായിരുന്നു.
എയർഇന്ത്യ വിമാനത്തിൽ വൈകിട്ട് 4.25-ഓടെയാണ് റബിൻസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇവിടെത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇയാളെ എൻ.ഐ.എ. കസ്റ്റഡിയിലെടുക്കും. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഫൈസൽ ഫരീദ് അടക്കമുള്ള അഞ്ച് പേരാണ് യു.എ.ഇയിൽ അറസ്റ്റിലായത്. ഇവരെയും വൈകാതെ നാട്ടിലെത്തിക്കാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
Content Highlights:gold smuggling case main accused rabins arrived in kochi airport
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..