അറസ്റ്റിലായ അബ്ദുൾ ഖയ്യും, മുഹമ്മദ് ഷിനാസ്
ആലത്തൂര്‍(പാലക്കാട്): ആന്ധ്രയില്‍നിന്ന് വയനാട്ടിലേക്ക് കാറില്‍ കടത്തുകയായിരുന്ന 142 കിലോ കഞ്ചാവ് ആലത്തൂരില്‍ പോലീസ് പിടികൂടി. കാറിലുണ്ടായിരുന്ന വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശി അബ്ദുള്‍ ഖയ്യും (36), കല്‍പ്പറ്റ ചുഴലി സ്വദേശി മുഹമ്മദ് ഷിനാസ് (24) എന്നിവരെ ആലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഇവര്‍ പിടിയിലായത്.
ദേശീയപാത ആലത്തൂര്‍ സ്വാതി ജങ്ഷനില്‍ കാര്‍ നിര്‍ത്തിയിട്ട് രണ്ടുപേര്‍ കിടക്കുന്നത് കണ്ട് ഹൈവേ പട്രോളിങ് സംഘം വിവരം തിരക്കിയപ്പോള്‍ അബ്ദുള്‍ ഖയ്യും മുഹമ്മദ് ഷിനാസും പരുങ്ങുകയും പരസ്പരവിരുദ്ധമായി സംസാരിക്കുകയും ചെയ്തു.
ഹൈവേ പോലീസ് ആലത്തൂര്‍ സ്റ്റേഷനില്‍ അറിയിച്ചതനുസരിച്ച് കൂടുതല്‍ പോലീസുകാരെത്തി വാഹനം പരിശോധിച്ചപ്പോഴാണ് 20 പൊതികളിലായി ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. ഡിവൈ.എസ്.പി. കെ.എം. ദേവസ്യ, ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കേരി, എസ്.ഐ. ജിഷ്മോന് വര്‍ഗീസ് എന്നിവരും സ്ഥലത്തത്തി.
കഞ്ചാവ് കോഴിക്കോടും വയനാട്ടിലുമുള്ള സംഘങ്ങള്‍ക്ക് കൈമാറാന്‍ ആന്ധ്രയില്‍നിന്ന് കൊണ്ടുവന്നതാണെന്ന് അബ്ദുള്‍ ഖയ്യും മുഹമ്മദ് ഷിനാസും സമ്മതിച്ചതായി പോലീസ് പറഞ്ഞു. പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളില്‍ കഞ്ചാവുവില്‍പ്പനയും ഹാഷിഷ് ഓയില്‍ നിര്‍മാണവും നടത്തുന്ന സംഘത്തിലെ കണ്ണികളാണിവര്‍. മൂന്ന് ദിവസംമുമ്പ് ആലത്തൂരില്‍നിന്ന് ഹാഷിഷ് ഓയിലുമായി ഒരാളെ പോലീസ് പിടികൂടിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..