മോഷ്ടിച്ച സ്വർണം പ്രതിയുടെ വീട്ടിലെ കുഴിമാടത്തിൽനിന്ന് പോലീസ് പുറത്തെടുക്കുന്നു
ചിറയിന്‍കീഴ്: കവലയൂര്‍ പാര്‍ത്തുകോണം ക്ഷേത്രത്തിനുസമീപം പ്രവാസിയുടെ വീട്ടില്‍നിന്നു മോഷണംപോയ 40 പവന്റെ സ്വര്‍ണാഭരണങ്ങള്‍ പ്രതിയുടെ ഭാര്യയുടെ വീട്ടിലെ കുഴിമാടത്തില്‍നിന്നു കണ്ടെത്തി. കേസിലെ പ്രധാന പ്രതി കണ്ണപ്പന്‍ എന്നുവിളിക്കുന്ന രതീഷിന്റെ ഭാര്യാപിതാവിനെ അടക്കം ചെയ്തിരുന്ന സ്ഥലത്താണ് സ്വര്‍ണം കുഴിച്ചിട്ടിരുന്നത്.
കവര്‍ച്ചയുമായി ബന്ധപ്പെട്ട് കടയ്ക്കാവൂര്‍ പോലീസ് നാലുപേരെയാണ് അറസ്റ്റു ചെയ്തത്. ഒളിവിലായിരുന്ന ഒന്നാംപ്രതി യാസിന്റെ പക്കലാണു സ്വര്‍ണമെന്നാണു പിടിയിലായ രതീഷ് ആദ്യം പറഞ്ഞിരുന്നത്. കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങിയ യാസിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണം ഇയാളുടെ ൈകയിലുണ്ടാകാമെന്നും പുരയിടത്തില്‍ കുഴിച്ചിട്ടിരിക്കാമെന്നുമുള്ള നിഗമനത്തില്‍ പോലീസ് എത്തിയത്.
തുടര്‍ന്ന് കവര്‍ച്ചയ്ക്കുശേഷം തമിഴ്നാട്ടിലേക്കുപോയ ഇയാള്‍ തിരിച്ചെത്തിയത് കവലയൂരിലെ വീട്ടിലാണെന്നു തിരിച്ചറിയുകയും വീട്ടുവളപ്പില്‍ സംശയംതോന്നിയ സ്ഥലങ്ങള്‍ കുഴിച്ച് പരിശോധിക്കുകയുമായിരുന്നു. മണ്ണിളകിക്കിടന്ന കുഴിമാടം പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ കണ്ടെത്തിയത്. ഒരുവര്‍ഷംമുമ്പ് മരിച്ച ഭാര്യാപിതാവിന്റെ ആണ്ടുചടങ്ങുകള്‍ കഴിഞ്ഞദിവസം നടന്നിരുന്നു. അതിനാല്‍ ഈ സ്ഥലം ബന്ധുക്കള്‍ വൃത്തിയാക്കി കല്ലുപാകിയിരുന്നു. ചടങ്ങുകള്‍ കഴിഞ്ഞെത്തിയ രതീഷ് ആരുമറിയാതെ മോഷണ സ്വര്‍ണാഭരണം കുഴിമാടത്തില്‍ ഒളിപ്പിക്കുകയായിരുന്നു.
ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയായ രതീഷ് കിളിമാനൂരിലെ ബാര്‍ ഹോട്ടലിലെ സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലും കടയ്ക്കലിലെ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് 500 പവനിലധികം സ്വര്‍ണം മോഷണം നടത്തിയ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞവര്‍ഷം വെഞ്ഞാറമൂട്ടില്‍ തേമ്പാമൂട് സ്വദേശിയുടെ വീട്ടില്‍ കയറി മോഷണം നടത്തിയതിന് ഇയാളെ ഗോവയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. പിടിയിലായിരുന്ന സമയത്തും മോഷണമുതലിനെക്കുറിച്ച് പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
പെരുങ്കുളം തൊപ്പിച്ചന്ത റോഡുവിളവീട്ടില്‍ സിയാദ് (27), വക്കം വലിയ പള്ളി, മേത്തന്‍ വിളാകം വീട്ടില്‍ സിയാദ് (20), പെരുങ്ങുളം എം.വി.പി. ഹൗസില്‍ സെയ്ദലി (21) എന്നിവരാണ് രതീഷിനെക്കൂടാതെ നേരത്തെ അറസ്റ്റിലായവര്‍.
പ്രവാസിയായ അശോകന്റെ പൂട്ടിയിട്ടിരുന്ന വീട്ടില്‍നിന്ന് എട്ടാംതീയതിയാണ് ഇവര്‍ സ്വര്‍ണാഭരണവും പണവും കവര്‍ന്നത്. കടയ്ക്കാവൂര്‍ സി.ഐ. എസ്.എം.റിയാസ്, എസ്.ഐ. വിനോദ് വിക്രമാദിത്യന്‍, ഗ്രേഡ് എസ്.ഐ. വിജയകുമാര്‍, എ.എസ്.ഐ. ദിലീപ്, മഹേഷ് എന്നിവര്‍ ചേര്‍ന്നാണ് കുഴിമാടത്തില്‍നിന്നു സ്വര്‍ണം വീണ്ടെടുത്തത്.
Content Highlights: Four arrested for gold theft at NRI’s house in thiruvananthapuram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..