കേസിൽ ശിക്ഷിക്കപ്പെട്ട അരുൺ, നിഖിൽ, പ്രണവ് എന്നിവർ
ഇരിങ്ങാലക്കുട: എ.ഐ.വൈ.എഫ്. യൂണിറ്റ് സെക്രട്ടറിയായിരുന്ന അൻസിലിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. കൂടാതെ ഇവർ 50000 രൂപവീതം പിഴയും അടയ്ക്കണം. ഒന്നാംപ്രതി നാട്ടിക ചെമ്മാപ്പിള്ളി കോളനിയിൽ കൊടപ്പുള്ളി വീട്ടിൽ അരുൺ (29), രണ്ടാംപ്രതി വലപ്പാട് വട്ടപ്പരുത്തി അമ്പലത്തിനടുത്ത് തോട്ടാരത്ത് വീട്ടിൽ നിഖിൽ (29), നാലാം പ്രതി കരയാമുട്ടം ജവാൻ കോർണറിൽ വേളയിൽ വീട്ടിൽ പ്രണവ് (23) എന്നിവർക്കാണ് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ജഡ്ജി കെ.എസ്. രാജീവ് ശിക്ഷ വിധിച്ചത്. മറ്റ് വകുപ്പുകളിൽ പ്രതികൾക്ക് നാലുവർഷം കഠിനതടവും ഇതോടൊപ്പം ചുമത്തിയിട്ടുണ്ട്. 21 പ്രതികളുണ്ടായിരുന്ന കേസിൽ മൂന്നാംപ്രതി അടക്കം 18 പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
ശിക്ഷിക്കപ്പെട്ട പ്രതികളിൽ മൂന്നുപേരും പിഴസംഖ്യയിൽ 40,000 രൂപ വീതം 1.20 ലക്ഷം രൂപ കൊല്ലപ്പെട്ട അൻസിലിന്റെ കുടുംബത്തിനും 10,000 രൂപ വീതം 30,000 രൂപ പരിക്കേറ്റ ഹുസൈന്റെ കുടുംബത്തിനും നൽകണം. ഇതിനുപുറമെ രണ്ടുലക്ഷം രൂപ കൊല്ലപ്പെട്ട അൻസിലിന്റെ കുടുംബത്തിന് നൽകാൻ വേണ്ട നടപടി സ്വീകരിക്കുവാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു.
2014 നവംബർ 18-നാണ് സംഭവം. തൃപ്രയാർ ഏകാദശി ഉത്സവം കണ്ട് മടങ്ങുകയായിരുന്ന അൻസിലിനെയും കൂട്ടുകാരൻ ഹുസൈനെയും തടഞ്ഞുനിർത്തി മാരകായുധങ്ങളുമായി സംഘം ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ അൻസിൽ ഒളരി മദർ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചു. കൂടെയുണ്ടായിരുന്ന ഹുസൈനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. കേസ് വലപ്പാട് എസ്.ഐ.യായിരുന്ന കെ.ജി. ആന്റണിയാണ് രജിസ്റ്റർ ചെയ്തത്. കൊടുങ്ങല്ലൂർ സി.ഐ. കെ.ജി. പീറ്റർ, വലപ്പാട് സി.ഐ. ആർ. രതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 40 സാക്ഷികളെ വിസ്തരിക്കുകയും 58 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു.
ശാസ്ത്രീയ തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് കോടതി പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഡ്വക്കറ്റുമാരായ ജിഷ ജോബി, എബിൻ ഗോപുരൻ, വി.എസ്. ദിനൽ എന്നിവർ ഹാജരായി.
Content Highlights: DYFI worker Ansil Murder case, culprit get life time imprisonment and fine, Irinjalakuda Thrissur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..