റഷീദ്
അരീക്കോട്: മോഷ്ടാവ് എടവണ്ണ ഒതായി സ്വദേശി വെള്ളാട്ടുചോല റഷീദി(കട്ടർ റഷീദ്-48)നെ പ്രത്യേക അന്വേഷണസംഘം അരീക്കോട്ടുവെച്ച് പിടികൂടി. എഴുപതോളം മോഷണക്കേസുകളിൽ പ്രതിയായ റഷീദ് രണ്ട് ആഴ്ചയ്ക്കുമുൻപ് കല്പകഞ്ചേരി സ്റ്റേഷൻ പരിധിയിലെ ഒരു മോഷണക്കേസിൽ പിടിക്കപ്പെട്ടിരുന്നു. തുടർന്ന് ജാമ്യത്തിൽ ഇറങ്ങി ഒരാഴ്ച തികയുന്നതിനുമുൻപുതന്നെ കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടിൽനിന്ന് ഒരു സ്കൂട്ടർ മോഷ്ടിച്ചു. ഇതേ സ്കൂട്ടറിൽ സഞ്ചരിച്ച് ഓമശ്ശേരിക്കടുത്ത് കൊടുവള്ളിയിലെ ഒരു വീട്ടിൽനിന്ന് ഉറങ്ങിക്കിടന്ന സ്ത്രീകളുടെ ആറ് പവനോളം സ്വർണ്ണാഭരണങ്ങൾ ജനലിലൂടെ മോഷ്ടിച്ചു.
ഇതിനുശേഷം അരീക്കോട് ഭാഗത്ത് വീണ്ടും മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഓമശ്ശേരിയിൽനിന്ന് മോഷ്ടിച്ച സ്കൂട്ടറും മോഷണത്തിനുള്ള കട്ടർ, സ്ക്രൂ ഡ്രൈവർ, കൈയുറ എന്നിവയുംസഹിതം ഇയാൾ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിൽ അകപ്പെട്ടത്.
ഇയാളെ ചോദ്യംചെയ്തതിൽനിന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ തെളിയാതെ കിടന്ന അഞ്ച് മോഷണക്കേസുകൾക്ക് തുമ്പ് ലഭിച്ചതായും പോലീസ് പറഞ്ഞു. കഴിഞ്ഞ മേയ് 30-ന് അരീക്കോട് തെരട്ടമ്മൽ സ്വദേശി കളത്തിങ്ങൽ മുഹമ്മദാലിയുടെ വീട്ടിലെ ജനൽതുറന്ന് കട്ടിലിൽക്കിടന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആറ് പവനോളം സ്വർണ്ണാഭരണങ്ങൾ കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്തതും ഇയാളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഊട്ടിയിൽനിന്ന് വിവാഹംചെയ്ത റഷീദ് കേരളത്തിൽ മോഷണംനടത്തിയശേഷം ഭാര്യവീട്ടിലേക്ക് കടന്നുകളയുകയാണ് പതിവ്. കളവ് നടത്തിക്കിട്ടുന്ന സ്വർണം ഉടൻ വിൽക്കാറില്ല. പകരം ബാങ്കുകളിൽ പണയംവെയ്ക്കും. പോലീസ് പിന്നിലില്ലെന്ന് ഉറപ്പുവരുത്തിയശേഷം ഇത് വിറ്റ് പണമാക്കുകയാണ് പതിവെന്നും പോലീസ് പറഞ്ഞു.
മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുൾകരീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈ.എസ്.പി. ഹരിദാസന്റെ നേതൃത്വത്തിൽ പാണ്ടിക്കാട് എസ്.ഐ. മുഹമ്മദ് ഹനീഫ, അരീക്കോട് സ്റ്റേഷൻ എസ്.ഐമാരായ നാസർ, വിജയൻ, അമ്മദ്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ശശി കുണ്ടറക്കാട്, അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, പി. സഞ്ജീവ്, ഉണ്ണിക്കൃഷ്ണൻ മാരാത്ത്, സിജേഷ് എന്നിവർ ചേർന്നാണ് റഷീദിനെ പിടികൂടിയത്.
Content Highlights:cutter rasheed arrested in malappuram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..