പി.എസ്.ബി.ബി. സ്‌കൂളിലെ അധ്യാപകൻ രാജഗോപാലിനെതിരേ സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിൽനിന്നും | File Photo: Instagram
ചെന്നൈ: പൂർവവിദ്യാർഥിനിയുടെ പീഡന പരാതിയിൽ പത്മശേഷാദ്രി ബാലഭവൻ (പി.എസ്.ബി.ബി.) ഗ്രൂപ്പിന് കീഴിലുള്ള സ്കൂളിലെ ജൂഡോ പരിശീലകനെ പോലീസ് അറസ്റ്റ് ചെയ്തു. അണ്ണാനഗർ പി.എസ്.ബി.ബി. സ്കൂളിലെ ജൂഡോ പരിശീലകനായ കെ.ബി. രാജാണ് (41) പിടിയിലായത്. അതിനിടെ, കഴിഞ്ഞദിവസം അറസ്റ്റിലായ കെ.കെ. നഗർ പി.എസ്.ബി.ബി. സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം കൊമേഴ്സ് അധ്യാപകൻ രാജഗോപലിനെതിരേ മൂന്ന് വിദ്യാർഥിനികൾകൂടി പോലീസിൽ പരാതി നൽകി.
ഇതോടെ ഇയാൾക്കെതിരേയുള്ള പരാതികളുടെ എണ്ണം അഞ്ചായി. കഴിഞ്ഞ 24-ന് അറസ്റ്റിലായ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ ജൂൺ എട്ടുവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. വാട്സാപ്പിൽ അശ്ലീലസന്ദേശങ്ങൾ അയച്ചുവെന്നതുൾപ്പെടെയുള്ള പരാതികൾ വിദ്യാർഥിനികൾ സാമൂഹികമാധ്യമങ്ങളിലാണ് ആദ്യം ഉന്നയിച്ചത്. ഡി.എം.കെ. എം.പി. കനിമൊഴി അടക്കമുള്ളവർ ആരോപണം ഏറ്റെടുത്തതോടെയാണ് പോലീസ് വിഷയത്തിലിടപെട്ട് രാജഗോപാലനെ അറസ്റ്റ് ചെയ്തത്.
പോലീസ് നടപടിക്ക് പിന്നാലെ കൂടുതൽ വിദ്യാർഥിനികൾ മോശം അനുഭവം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. പൂർവ വിദ്യാർഥികളും രംഗത്തെത്തി. അതോടെ പരാതിപ്പെടുന്നതിന് പോലീസ് പ്രത്യേക സംവിധാനം തുടങ്ങി. അങ്ങനെയാണ് പല സ്കൂളുകളിലെയും പീഡനവിവരങ്ങൾ പുറത്തുവന്ന് തുടങ്ങിയത്.
സ്കൂളിനുമേൽ കുറ്റം ചുമത്തരുതെന്ന് ബി.ജെ.പി.
പി.എസ്.ബി.ബി. സ്കൂൾ വിഷയത്തിൽ അധ്യാപകരുടെ തെറ്റിന്റെ പേരിൽ സ്കൂളിനുമേൽ കുറ്റം ചുമത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ എൽ. മുരുകൻ പറഞ്ഞു. കുറ്റക്കാരായ അധ്യാപകർക്കെതിരേ നടപടി വേണം. എന്നാൽ അതിന്റെപേരിൽ സ്കൂളിനെ കുറ്റപ്പെടുത്തരുത്. സർക്കാർ സ്കൂൾ അധ്യാപകർ ഇത്തരത്തിൽ പിടിയിലാകുമ്പോൾ വിദ്യാഭ്യാസമന്ത്രിക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാനാകുമോയെന്നും മുരുകൻ ചോദിച്ചു.
മൂന്ന് സ്കൂളുകൾക്ക് ബാലാവകാശ കമ്മിഷന്റെ നോട്ടീസ്
ചെന്നൈ: വിദ്യാർഥികളുടെ ലൈംഗികാരോപണങ്ങളെത്തുടർന്ന് ചെന്നൈയിലെ മൂന്ന് സ്വകാര്യ സ്കൂളുകൾക്ക് സംസ്ഥാന ബാലാവകാശ കമ്മിഷൻ നോട്ടീസയച്ചു. മഹർഷി വിദ്യാ മന്ദിർ, ചെട്ടിനാട് വിദ്യാശ്രം, സെയ്ന്റ് ജോർജ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയ്ക്കാണ് നോട്ടീസ്. പരാതിക്കാരായ വിദ്യാർഥികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ജൂൺ രണ്ടാം വാരം അന്വേഷണത്തിന് ഹാജരാകണം.
കമ്മിഷന് ഇമെയിലായി ലഭിച്ച പരാതികളെത്തുടർന്നാണ് നടപടിയെന്ന് ചെയർപേഴ്സൺ സരസ്വതി രംഗസ്വാമി അറിയിച്ചു. രണ്ട് സ്കൂളുകളിൽ കമ്മിഷൻ നേരിട്ട് പരിശോധന നടത്തിയാണ് നോട്ടീസ് നൽകിയത്. അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി നിർദേശിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും ചെയർപേഴ്സൺ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..