Screengrab: Youtube.com|NewsJ
ചെന്നൈ: വ്യാപാരിയെ തട്ടിക്കൊണ്ടുപോയവരെ പിടികൂടാനുള്ള ശ്രമത്തിനിടെ ചെന്നൈയില്‍ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍. ചെന്നൈ എഗ്മൂറിലെ അല്‍സാമാളിന് സമീപത്താണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. പ്രതികളെ പിടികൂടാനായി പോലീസുകാരന്‍ കാറിന്റെ ബോണറ്റിന് മുകളിലേക്ക് ചാടിയതോടെ പോലീസുകാരനുമായി പ്രതികള്‍ കാറില്‍ കുതിക്കുകയായിരുന്നു. ബോണറ്റില്‍ തൂങ്ങികിടക്കുന്ന പോലീസുകാരനുമായി കാര്‍ അല്പദൂരം മുന്നോട്ടുപോയെങ്കിലും ഇവരെ പിന്നീട് പോലീസ് പിടികൂടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
തടി വ്യാപാരിയായ മൂസ(82) തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടവരെയാണ് പോലീസ് സംഘം നാടകീയമായി പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മൂസയെ തട്ടിക്കൊണ്ടുപോയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അറപ്പുകമാറും സംഘവുമായിരുന്നു ഇതിനുപിന്നില്‍.
മൂസയുടെ കുടുംബത്തെ ബന്ധപ്പെട്ട സംഘം മൂന്ന് കോടി രൂപ നല്‍കിയാല്‍ മൂസയെ വിട്ടയക്കാമെന്ന് അറിയിച്ചു. ഇത്രയും തുക നല്‍കാനാവില്ലെന്ന് കുടുംബം മറുപടി നല്‍കി. ഇതോടെ മോചനദ്രവ്യം 25 ലക്ഷം രൂപയാക്കി കുറച്ചു. ഇതിനിടെ പിതാവിനെ തട്ടിക്കൊണ്ടുപോയെന്ന് മൂസയുടെ മകന്‍ ബഷീര്‍ പോലീസിലും പരാതി നല്‍കിയിരുന്നു. പരാതി ലഭിച്ചതോടെ ഡി.സി.പി. കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് പോലീസിന്റെ നിര്‍ദേശപ്രകാരം മോചനദ്രവ്യം നല്‍കാമെന്ന് ബഷീര്‍ പ്രതികളെ അറിയിച്ചു.
പണം കൈമാറേണ്ട സ്ഥലവും സമയവും ക്രിമിനല്‍സംഘം പറഞ്ഞതോടെ പോലീസും ബഷീറിനൊപ്പം പോയി. ചൊവ്വാഴ്ച രാത്രി അല്‍സാമാളിന് സമീപത്തുവെച്ച് ബഷീര്‍ അറപ്പുകുമാറിന് പണം നല്‍കുകയും മൂസയെ വിട്ടുകിട്ടുകയും ചെയ്തു. എന്നാല്‍ ഇതിനുപിന്നാലെ പോലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു.
പോലീസിനെ കണ്ട് അറപ്പുകുമാറും സംഘവും കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഈ സമയത്താണ് ഹെഡ് കോണ്‍സ്റ്റബിളായ ശരവണ കുമാര്‍ തന്റെ വാഹനം ഉപയോഗിച്ച് കാര്‍ തടയാന്‍ ശ്രമിച്ചത്. സംഘം വെട്ടിച്ചുകളയാന്‍ ശ്രമിച്ചതോടെ ശരവണകുമാര്‍ കാറിന്റെ ബോണറ്റിലേക്ക് ചാടി. ബോണറ്റില്‍ തൂങ്ങികിടന്ന ശരവണകുമാറുമായി കാര്‍ അല്പദൂരം മുന്നോട്ടുപോവുകയും ചെയ്തു. ഇതിനിടെ മറ്റു വാഹനങ്ങളിലെത്തിയ പോലീസ് സംഘം കാര്‍ തടയുകയായിരുന്നു.
വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറപ്പുകുമാര്‍ അടക്കം മൂന്നുപേരെയാണ് പോലീസ് പിടികൂടിയത്. ബഷീര്‍ നല്‍കിയ 25 ലക്ഷം രൂപയും കാറില്‍നിന്ന് വീണ്ടെടുത്തു. കാറിലുണ്ടായിരുന്ന ബാക്കി മൂന്നുപേര്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Content Highlights: chennai cop dragged on car bonnet while trying to nab kidnappers


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..