പ്രധാനമന്ത്രിയുടെ ഓഫീസ് നമ്പര്‍ ഉള്‍പ്പെടെ സ്പൂഫ് ചെയ്തു; ലീന മരിയ പോളിന്റേത് കോടികളുടെ തട്ടിപ്പ്


By ബിജു പങ്കജ്\മാതൃഭൂമി ന്യൂസ്‌

2 min read
Read later
Print
Share

തീഹാര്‍ ജയിലില്‍ കഴിയുന്ന ലീനയുടെ ഭര്‍ത്താവ് സുകേശ് ചന്ദ്രശേഖര്‍ ആണ് സ്പൂഫ് ചെയ്ത നമ്പറുകളില്‍ നിന്ന് വിളിച്ചിരുന്നത്. കേസുകളില്‍ പെടുന്ന സമ്പന്നരെ ഉന്നത സ്വാധീനമുപയോഗിച്ച് രക്ഷിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

ലീന മരിയ പോൾ, സുകേശ് ചന്ദ്രശേഖർ | Photo: മാതൃഭൂമി ലൈബ്രറി

കൊച്ചി: നടി ലീന മരിയ പോള്‍, ഭര്‍ത്താവ് സുകേശ് ചന്ദ്രശേഖര്‍ എന്നിവര്‍ നടത്തിയ കോടികളുടെ തട്ടിപ്പ് സംബന്ധിച്ച സി.ബി.ഐ റിപ്പോര്‍ട്ട് പുറത്ത്. പ്രധാനമന്ത്രിയുടെ ഓഫീസ്, ആഭ്യന്തര മന്ത്രാലയം, സുപ്രീം കോടതി ജഡ്ജി എന്നിവരുടെ നമ്പറുകള്‍ സ്പൂഫ് ചെയ്തായിരുന്നു തട്ടിപ്പെന്ന് റിപ്പോർട്ടില്‍ പറയുന്നു. തീഹാര്‍ ജയിലില്‍ കഴിയുന്ന ലീനയുടെ ഭര്‍ത്താവ് സുകേശ് ചന്ദ്രശേഖര്‍ ആണ് സ്പൂഫ് ചെയ്ത നമ്പറുകളില്‍ നിന്ന് വിളിച്ചിരുന്നത്. കേസുകളില്‍ പെടുന്ന സമ്പന്നരെ ഉന്നത സ്വാധീനമുപയോഗിച്ച് രക്ഷിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

സിബിഐ തെലങ്കാന യൂണിറ്റ് എസ്.പി പി.സി കല്യാണ്‍ കോടതിയില്‍ സമര്‍പ്പിച്ച 16 പേജുള്ള റിപ്പോര്‍ട്ടിലാണ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങളുടെ വിശദാംശങ്ങളുള്ളത്. ഹൈദരാബാദില്‍ ഒരു കേസില്‍ അറസ്റ്റിലായ സാംബശിവ റാവു എന്ന വ്യവസായിയെ ലീനയുടെ ആളുകള്‍ സമീപിക്കുകയും രക്ഷപ്പെടുത്താന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. സി.ബി.ഐ അഡീഷണല്‍ ഡയറക്ടറുടെ ഓഫീസില്‍ നിന്ന് വിളിക്കും എന്നായിരുന്നു അറിയിച്ചത്.

മറ്റൊരു തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ലീനയുടെ ഭര്‍ത്താവ് സുകേശ് ചന്ദ്രശേഖറായിരുന്നു സ്പൂഫ് ചെയ്ത നമ്പറില്‍ നിന്ന് സി.ബി.ഐ ഉദ്യോഗസ്ഥനെന്ന വ്യാജേന വിളിച്ചതും മൂന്ന് കോടി രൂപ ആവശ്യപ്പെട്ടതും. സംശയം തോന്നിയ റാവു കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് നടി ലീനയുടെ കൊച്ചിയിലെ വീട്ടില്‍ പരിശോധന നടത്തി നാല് ഫോണുകള്‍ കണ്ടെത്തിയത്. ഇത് വിശദമായി പരിശോധിച്ചപ്പോഴാണ് ജയിലില്‍ കഴിയുന്ന സുകേശിനെ നിരന്തരം വിളിച്ചതിന്റെ വിശദാംശങ്ങള്‍ ലഭിക്കുന്നത്.

image

ജയിലില്‍ കഴിയുന്ന സുകേശ് പ്രത്യേക ആപ്പുകളുടെ സഹായത്തോടെയാണ് സ്പൂഫ് ചെയ്ത നമ്പറുകളില്‍ നിന്ന് വിളിച്ചത്. സ്പൂഫിങ് രീതിയെ സംബന്ധിച്ചും സി.ബി.ഐ റിപ്പോര്‍ട്ടില്‍ വിശദമായി പറയുന്നു. സി.ബി.ഐ നടത്തിയ അന്വേഷണത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നമ്പര്‍ ഉള്‍പ്പെടെ സ്പൂഫ് ചെയ്ത വിവരം മനസ്സിലാക്കുന്നത്. സമാനമായ മറ്റൊരു തട്ടിപ്പ് കേസിലാണ് ലീന മരിയ പോള്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. 200 കോടി രൂപയുടെ തട്ടിപ്പ് കേസാണിത്.

കൊച്ചിയില്‍ നിന്നടക്കം ലീനയും ഭര്‍ത്താവും ഉപയോഗിച്ചിരുന്ന 40ല്‍ അധികം ആഡംബര വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. ഇത് ലേലം ചെയ്യാനായി ഇട്ടിരിക്കുകയാണ്. രാഷ്ട്രീയ സ്വാധീനത്തിന്റെ പിന്‍ബലത്തോടെയാണ് തട്ടിപ്പെന്നും അതുതന്നെയാണ് ജയിലില്‍ കഴിയുന്ന സുകേശിന് ഇത്രയും അത്യാധുനിക രീതികളുപയോഗിച്ച് തട്ടിപ്പിന് സഹായമായതെന്നും വിലയിരുത്തപ്പെടുന്നു. തട്ടിപ്പ് നടത്തി സമ്പാദിക്കുന്ന പണം വാങ്ങിയിരുന്നത് നടി ലീന മരിയ പോള്‍ നേരിട്ടായിരുന്നു.

കൊച്ചിയില്‍ നടി നടത്തിയിരുന്ന ബ്യൂട്ടിപാര്‍ലറിന് നേരെ അധോലോക കുറ്റവാളി രവി പൂജാരിയുടെ സംഘം വെടിവെപ്പ് നടത്തിയതോടെയാണ് ലീനയെ കുറിച്ച് ആദ്യമായി പൊതുജനം കേള്‍ക്കുന്നത്. എന്നാല്‍ അന്ന് ഒരു രക്തസാക്ഷി പരിവേഷമുണ്ടായിരുന്ന ലീന മരിയ പോള്‍ പിന്നീട് അറസ്റ്റിലായതോടെയാണ് രവി പൂജാരിയുടെ സംഘം നടത്തിയ വെടിവെപ്പ് മുന്‍പ് ലീനയും ഭര്‍ത്താവും ചേര്‍ന്ന് പറ്റിച്ച ആരുടെയെങ്കിലും ക്വട്ടേഷനാണോ എന്ന് സംശയമുയർന്നത്. ഇക്കാര്യവും അന്വേഷണ സംഘം ഇപ്പോള്‍ പരിശോധിക്കുന്നുണ്ട്.

Content Highlights: CBI report on actress Leena Maria paul`s money fraud

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


arvind kejriwal

1 min

പ്രധാനമന്ത്രി പഠിച്ച യൂണിവേഴ്‌സിറ്റി അത് ആഘോഷമാക്കേണ്ടതാണ്, പക്ഷെ മറച്ചുവെക്കുന്നു- കെജ്‌രിവാള്‍

Apr 1, 2023

Most Commented