ബാലഭാസ്‌കർ | ഫോട്ടോ: ഇ.എസ്. അഖിൽ മാതൃഭൂമി
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നുണപരിശോധന നടത്താൻ കോടതിയുടെ അനുമതി. ഡ്രൈവർ അർജുൻ, കലാഭവൻ സോബി ജോർജ്, ബാലഭാസ്കറിന്റെ സുഹൃത്തുക്കളും സ്വർണക്കടത്ത് കേസ് പ്രതികളുമായ വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി എന്നിവർക്കാണ് നുണ പരിശോധന നടത്തുക. പരിശോധനയ്ക്ക് തയ്യാറാണെന്ന് നാലു പേരും കോടതിയെ അറിയിച്ചു.
കേസിൽ നുണപരിശോധന നടത്തണമെന്ന് സി.ബി.ഐ. ആവശ്യപ്പെട്ടതനുസരിച്ച് തിരുവനന്തപുരം സി.ജെ.എം. കോടതി കഴിഞ്ഞദിവസം നാലുപേർക്കും സമൻസ് അയച്ചിരുന്നു.
ബാലഭാസ്കറിന്റെ വാഹനം അപകടത്തിൽപ്പെടുന്നതിന് മുമ്പ് ഒരു സംഘം ആക്രമിച്ചതായും ബാലഭാസ്കറിന്റെ മരണം കൊലപാതകമാണെന്നുമാണ് സോബി ജോർജിന്റെ മൊഴി. കാർ ആക്രമിക്കുന്നത് താൻ നേരിട്ട് കണ്ടെന്നും സോബി മൊഴി നൽകിയിരുന്നു. അപകടസമയത്ത് കാറോടിച്ചത് ബാലഭാസ്കറാണെന്നായിരുന്നു ഡ്രൈവർ അർജുന്റെ വാദം.
എന്നാൽ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും സാക്ഷികളും അർജുനാണ് വാഹനമോടിച്ചതെന്നും പറഞ്ഞിരുന്നു. ഇവരുടെ മൊഴികളും സാഹചര്യത്തെളിവുകളും തമ്മിൽ പൊരുത്തക്കേടുകളുണ്ടായതോടെയാണ് സി.ബി.ഐ. സംഘം നുണപരിശോധനയിലേക്ക് കടന്നത്.
Content Highlights:balabhaskar death case court given permission to conduct polygraph test
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..