കലാഭവൻ സോബി ജോർജ്. | Photo: facebook.com|soby.george.58
കൊച്ചി: ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് താൻ നേരത്തെ അറിയിച്ചതാണെന്ന് കലാഭവൻ സോബി ജോർജ്. ഏത് രീതിയിലുള്ള ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണെന്ന് ഇതുവരെ അന്വേഷിച്ച ഏജൻസികളോടെല്ലാം വ്യക്തമാക്കിയതാണ്. നിലവിൽ കേസ് അന്വേഷിക്കുന്ന സി.ബി.ഐ. സംഘത്തോടും ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. നുണപരിശോധന സംബന്ധിച്ച് സി.ബി.ഐ.യിൽനിന്ന് അറിയിപ്പുകളോ മറ്റോ ലഭിച്ചിട്ടില്ലെന്നും കലാഭവൻ സോബി പ്രതികരിച്ചു.
എത്രയും പെട്ടെന്ന് നുണപരിശോധന നടത്തണമെന്നാണ് തന്റെയും ആവശ്യം. എന്നാൽ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ഉൾപ്പെടെ മൂന്ന് പേരെ സി.ബി.ഐ. ഈ പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് അറിയുന്നത്. അതിൽ കടുത്ത അമർഷമുണ്ട്. അപകടസമയത്ത് ബാലഭാസ്കറിനൊപ്പം വാഹനത്തിലുണ്ടായിരുന്ന വ്യക്തിയാണ് ലക്ഷ്മി. അവരെയും കേസുമായി ബന്ധമുള്ള മറ്റ് രണ്ട് പേരെയും നുണപരിശോധന നടത്തുന്നവരിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു. നുണ പരിശോധന സമയത്ത് തന്റെ വക്കീലിന്റെ സാന്നിധ്യം ഉണ്ടാവണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്നും കലാഭവൻ സോബി പറഞ്ഞു.
ബാലഭാസ്കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്നും അപകടത്തിൽപ്പെടുന്നതിന് മുമ്പ് ഒരു സംഘം ബാലഭാസ്കർ സഞ്ചരിച്ച കാർ അടിച്ചുതകർക്കുന്നത് താൻ കണ്ടിരുന്നുവെന്നുമാണ് സോബിയുടെ വാദം. എന്നാൽ സോബിയുടെ മൊഴികളും സാഹചര്യ തെളിവുകളും തമ്മിൽ പൊരുത്തക്കേടുണ്ട്. മാത്രമല്ല, സാക്ഷികളുടെ മൊഴികളും സോബിയുടെ വാദം ശരിവെയ്ക്കുന്നില്ല.
സോബിക്ക് പുറമേ, ഡ്രൈവറായ അർജുൻ, ബാലഭാസ്കറിന്റെ സുഹൃത്തുക്കളും സ്വർണക്കടത്ത് കേസിലെ പ്രതികളുമായ വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി എന്നിവർക്കാണ് നുണ പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അപകടസമയത്ത് വാഹനമോടിച്ചത് അർജുനാണെന്നാണ് ലക്ഷ്മി അടക്കമുള്ളവരുടെ മൊഴി. എന്നാൽ ബാലഭാസ്കറാണ് വാഹനമോടിച്ചതെന്നാണ് അർജുന്റെ വാദം. കോടതിയുടെ അനുമതി ലഭിച്ചാൽ നുണപരിശോധനയുടെ തുടർനടപടികളുമായി സി.ബി.ഐ. മുന്നോട്ടുപോകും.
Content Highlights:balabhaskar accident death kalabhavan soby response about cbi polygraph test


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..