-
കോഴിക്കോട്: ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ താൻ കണ്ട കാര്യങ്ങളെല്ലാം സി.ബി.ഐയ്ക്ക് മൊഴിയായി നൽകുമെന്ന് കലാഭവൻ സോബി. ബാലഭാസ്കറിന്റെ മരണത്തിൽ സി.ബി.ഐ. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സോബിയുടെ പ്രതികരണം.
എല്ലാകാര്യങ്ങളും സി.ബി.ഐയോടും പറയും. അവരോട് പറയാനായി മറ്റ് ഒന്ന് രണ്ട് കാര്യങ്ങൾ കൂടിയുണ്ട്. സി.ബി.ഐക്ക് മൊഴി നൽകാൻ ഞാൻ ബാക്കിയുണ്ടാവില്ലെന്നുള്ള ഭീഷണിയൊക്കെ ഉണ്ടായിരുന്നു. പക്ഷേ, എന്തായാലും എല്ലാകാര്യങ്ങളും സി,ബി,ഐയോട് പറയും- കലാഭാവൻ സോബി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ബാലഭാസ്കറിന്റെ അപകടസ്ഥലത്ത് തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടതായി സോബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. സരിത്തിന്റെ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയായിരുന്നു സോബിയുടെ വെളിപ്പെടുത്തൽ. അപകടസ്ഥലത്ത് നിന്ന് അസഭ്യം പറയുകയും തന്നോട് ആക്രോശിക്കുകയും ചെയ്തവരുടെ കൂട്ടത്തിൽ നിശബ്ദനായി മാറിനിന്നിരുന്നയാളെ ശ്രദ്ധിച്ചിരുന്നു. അത് സരിത്ത് തന്നെയാണെന്ന് 99% ഉറപ്പാണെന്നും സോബി പറഞ്ഞു.
ബാലഭാസ്കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്നാണ് സോബിയുടെ ആരോപണം. അപകടം നടന്ന സ്ഥലത്തുനിന്ന് കിലോ മീറ്ററുകൾക്കപ്പുറം ബാലഭാസ്കറിന്റെ കാർ ആക്രമിച്ചിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
കാർ നിർത്തി വിശ്രമിക്കുന്നതിനിടെ ഒരു വണ്ടിയുടെ ബ്രേക്ക് ചെയ്ത ശബ്ദം കേട്ടാണ് ഉറക്കമുണർന്നത്. ഒരു സ്കോർപിയോ ആയിരുന്നു ആ വാഹനം. അതിൽ ഗുണ്ടകളെന്ന് തോന്നുന്ന അഞ്ചാറു പേർ ഉണ്ടായിരുന്നു. അവരുടെ കൈയിൽ മദ്യക്കുപ്പികളും ഗ്ലാസുകളും ഉണ്ടായിരുന്നു. ഇതിനിടെ നീല ഇന്നോവ വന്ന് സ്കോർപിയോയുടെ മുന്നിൽനിർത്തി. ഇന്നോവയിൽനിന്ന് ഒരാൾ ഇറങ്ങി സ്കോർപിയോയിലെ യാത്രക്കാരുമായി എന്തോ സംസാരിച്ചു. അവർ ഇന്നോവയുടെ ചില്ല് അടിച്ചുപൊട്ടിച്ചു. അപ്പോൾ തന്നെ ഒരു വെളുത്ത ഇന്നോവയും സ്ഥലത്തെത്തി. പത്തിലധികം പേരാണ് ഈ സമയം പുറത്തുണ്ടായിരുന്നത്. പിന്നീട് എല്ലാവരും വാഹനങ്ങളിൽ കയറി മൂന്ന് വാഹനങ്ങളും മുന്നോട്ട് പോവുകയും ചെയ്തു. ഇതിനുപിന്നാലെയാണ് നീല ഇന്നോവ അപകടത്തിൽപ്പെട്ടതായി കണ്ടത്. ആ സമയത്താണ് സംശയകരമായി ചിലരെ അപകടസ്ഥലത്ത് കണ്ടത്. അതിൽ അഞ്ച് പേരെ ഇപ്പോഴും കണ്ടാൽ തിരിച്ചറിയാം. നീല ഇന്നോവയിൽ സഞ്ചരിച്ചത് ബാലഭാസ്കറാണെന്നത് പിന്നീടാണ് അറിഞ്ഞത്- സോബി പറഞ്ഞു.
ബാലഭാസ്കറിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് ഒരു തവണയാണ് മൊഴിയെടുത്തത്. സംശയമുള്ളവരുടെ ചിത്രങ്ങൾ കാണിച്ച് വിശദമായ മൊഴിയെടുക്കാൻ വീണ്ടും വിളിപ്പിക്കാമെന്നാണ് അവർ പറഞ്ഞത്. പക്ഷേ, ക്രൈംബ്രാഞ്ച് സംഘം പിന്നീട് വിളിച്ചിട്ടില്ല. എന്നാൽ ഡി.ആർ.ഐ. ചിലരുടെ ചിത്രങ്ങൾ കാണിച്ച് തന്റെ മൊഴി രേഖപ്പെടുത്തിയതായും ഇവരിൽ ചിലരെ തിരിച്ചറിഞ്ഞതായും സോബി പറഞ്ഞു.
ബാലഭാസ്കറിന്റെ അപകടത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി ഇന്നേവരെ പ്രതികരിക്കാത്തത് ദുരൂഹമാണെന്നും സോബി പറഞ്ഞു. ലക്ഷ്മിയെ ഇന്നേവരെ താൻ കണ്ടിട്ടില്ല, അവർ എന്നെ വിളിച്ചിട്ടുമില്ല. പക്ഷേ, അവരുടെ ഭർത്താവിനെയും മകളെയുമാണ് നഷ്ടപ്പെട്ടത്. അതിനാൽ ലക്ഷ്മി പ്രതികരിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:balabhaskar accident death case kalabhavan sobi saya he will reveal everything to cbi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..