പ്രതീകാത്മക ചിത്രം | മാതൃഭൂമി
പരപ്പനങ്ങാടി: റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയെ ഡ്യൂട്ടിക്കെത്തിക്കാനായി റോഡിലിറങ്ങിയ ഭര്‍ത്താവിനെ പോലീസ് മര്‍ദിച്ചതായി പരാതി. പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി മാളിയില്‍ പ്രമോദിനെ പരപ്പനങ്ങാടി സി.ഐ. ഹണി കെ.ദാസ് മര്‍ദിച്ചതായാണ് ആരോപണം. മര്‍ദനത്തില്‍ പരിക്കേറ്റ പ്രമോദ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
ഞായറാഴ്ച രാവിലെ പരപ്പനങ്ങാടി അയ്യപ്പന്‍കാവിലായിരുന്നു സംഭവം. പ്രമോദിന്റെ ഭാര്യ ലേഖ തിരൂരങ്ങാടി താലൂക്ക് ഓഫീസിലെ ജീവനക്കാരിയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലേഖയ്ക്ക് ഞായറാഴ്ചയും ജോലിക്ക് ഹാജരാകേണ്ടതുണ്ടായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളുള്ള ഭാര്യയെ ഓഫീസില്‍ ഡ്യൂട്ടിക്കെത്തിക്കാനായാണ് പ്രമോദും റോഡ് വരെ ഭാര്യയ്‌ക്കൊപ്പം പോയത്. ഭാര്യയെ സര്‍ക്കാര്‍ വാഹനത്തില്‍ കയറ്റിവിട്ടതിന് പിന്നാലെ വീട്ടിലേക്ക് തിരികെ പോകുമ്പോഴാണ് പോലീസ് സംഘം എത്തിയത്. തുടര്‍ന്ന് പോലീസ് വാഹനത്തില്‍നിന്ന് ചാടിയിറങ്ങിയ സി.ഐ. കാര്യമൊന്നും തിരക്കാതെ പ്രമോദിനെ മര്‍ദിക്കുകയായിരുന്നു. റവന്യു ഉദ്യോഗസ്ഥയായ ഭാര്യയെ വാഹനത്തില്‍ കയറ്റിവിടാന്‍ വന്നതാണെന്ന് പറഞ്ഞെങ്കിലും സി.ഐ. വീണ്ടും മര്‍ദിച്ചു. മൊബൈല്‍ ഫോണും പിടിച്ചുവാങ്ങി.
വിവരമറിഞ്ഞെത്തിയ മുതിര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരോടും സി.ഐ. തട്ടിക്കയറിയതായും ആരോപണമുണ്ട്. പ്രമോദിനെ മര്‍ദിച്ചെന്നും ഫോണ്‍ പിടിച്ചുവാങ്ങിയെന്നും പറഞ്ഞ സി.ഐ. ആര്‍ക്കുവേണേലും കേസ് കൊടുത്തോ എന്ന് വെല്ലുവിളിച്ചതായും പരാതിക്കാര്‍ പറയുന്നു. സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയതായും കോവിഡ് കാലത്തും ജോലിചെയ്യുന്ന തന്നെപ്പോലെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രയാസത്തിലാക്കുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായെന്നും ലേഖ പറഞ്ഞു.
അതേസമയം, ലോക്ഡൗണ്‍ ലംഘിച്ചതിനും കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിവിട്ട് പുറത്തിറങ്ങിയതിനുമാണ് പ്രമോദിനെതിരേ കേസെടുത്തിരിക്കുന്നതെന്ന് പരപ്പനങ്ങാടി സി.ഐ. ഹണി കെ.ദാസ് പ്രതികരിച്ചു. പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോള്‍ കണ്ടെയ്ന്‍മെന്റ് സോണിന്റെ പുറത്തിറങ്ങി പ്രധാന റോഡിലാണ് ഇയാള്‍ നിന്നിരുന്നത്. ഭാര്യ കൂടെയുണ്ടായിരുന്നില്ല. കേസെടുക്കുമെന്ന് പറഞ്ഞപ്പോള്‍ ഇയാള്‍ തട്ടിക്കയറി സംസാരിച്ചെന്നും അങ്ങോട്ടും ഇങ്ങോട്ടും വാക്കുതര്‍ക്കമുണ്ടാവുകയാണ് ചെയ്തതെന്നും സി.ഐ. പറഞ്ഞു.
സംഭവത്തില്‍ പരാതി ലഭിച്ചതോടെ മലപ്പുറം ജില്ലാ കളക്ടര്‍ അടിയന്തര അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ഞായറാഴ്ച വൈകിട്ടോടെ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ജില്ലാ കളക്ടറുടെ നിര്‍ദേശം.
Content Highlights:allegation against parappanangadi ci revenue officer given complaint to collector


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..