-
ലഖ്നൗ: ഉത്തർപ്രദേശിലെ സാംബൽ ജില്ലയിൽ ജീവനൊടുക്കിയ പത്താം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. 18 പേജുള്ള നീണ്ട കുറിപ്പിൽ രാജ്യത്തെ അഴിമതിയും മലിനീകരണവും മറ്റുപ്രശ്നങ്ങളുമാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തുള്ള കുറിപ്പിൽ മറ്റുനിരവധി കാര്യങ്ങളും എഴുതിയിട്ടുണ്ട്.
ഓഗസ്റ്റ് 14-ാം തീയതിയാണ് 16-കാരി വീട്ടിലെ തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് 18 പേജുള്ള കുറിപ്പ് പെൺകുട്ടിയുടെ പുസ്തകത്തിൽനിന്ന് കണ്ടെടുത്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
കുട്ടികൾ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് അയക്കുന്ന സ്ഥലത്ത് എനിക്ക് ഇനിയും ജീവിക്കേണ്ടെന്നാണ് കുറിപ്പിന്റെ തുടക്കത്തിൽ പറയുന്നത്. ജനസംഖ്യ വളർച്ച നിയന്ത്രിക്കണം, ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതും ഹോളിക്ക് രാസവസ്തുക്കളടങ്ങിയ നിറങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തുള്ള കുറിപ്പിൽ ആവശ്യപ്പെടുന്നു. മലിനീകരണം വർധിക്കുന്നതും മരങ്ങൾ മുറിക്കുന്നതും ആരോഗ്യരംഗത്തെ അഴിമതിയും ആത്മഹത്യയിലേക്ക് നയിക്കുന്നതായും കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ചർച്ചചെയ്യാൻ താൻ ഏറെ ആഗ്രഹിച്ചിരുന്നതായും കുറിപ്പിൽ പറയുന്നു.
മകളുടെ ആത്മഹത്യാക്കുറിപ്പ് അവളുടെ അവസാനത്തെ ആഗ്രഹമാണെന്നും അത് പ്രധാനമന്ത്രിയുടെ അടുത്തെത്തണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചു. അതിനിടെ, മാനസികപ്രശ്നങ്ങൾക്ക് പെൺകുട്ടി നേരത്തെ ചികിത്സ തേടിയിരുന്നതായി മാതാപിതാക്കൾ പറഞ്ഞതായി പോലീസും വ്യക്തമാക്കി. ബബ്രാലയിലെ ഒരു സ്വകാര്യ സ്കൂളിലാണ് പെൺകുട്ടി പഠിച്ചിരുന്നത്. പിതാവ് കർഷകനാണ്. മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights:16 year old girl commits suicide her 18 page suicide note found
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..