അറസ്റ്റിലായ ബിബിൻ, സഹോദരൻ ബിജിലാൽ, ജിതിൻകുമാർ
ഹരിപ്പാട്: നാടൻപാട്ടിനിടെയുണ്ടായ തർക്കത്തെ തുടർന്നു രണ്ടുയുവാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ സഹോദരന്മാർ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.
കരുവാറ്റ തെക്കുംമുറി കളത്തിൽപറമ്പിൽ രജീഷ് (കണ്ണൻ-29), കരുവാറ്റ വടക്കേഅറ്റത്ത് ശരത് (36) എന്നിവർക്കാണ് കുത്തേറ്റത്. പ്രതികളായ കരുവാറ്റ പുതുവിളയിൽ ബിബിൻ (കണ്ണൻ- 29), സഹോദരൻ ബിജിലാൽ (ഉണ്ണി-26), താമല്ലാക്കൽ ശങ്കരവിലാസം ജിതിൻകുമാർ (26) എന്നിവരാണ് പിടിയലായത്. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
കരുവാറ്റ ആശ്രമം ജങ്ഷനുസമീപം ശനിയാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. ഇവിടെ സ്വകാര്യ ഫിറ്റ്‌നസ് സെന്ററിന്റെ വാർഷികത്തോടനുബന്ധിച്ചാണ് നാടൻപാട്ട് നടത്തിയത്. പാട്ടിനിടെ ബിബിനും മറ്റു ചിലരുമായി തർക്കമുണ്ടായി. ഇതിനിടെയാണ് ആക്രമണമെന്ന് പോലീസ് പറഞ്ഞു.
സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട പ്രതികളെ മണിക്കൂറുകൾക്കകം ഹരിപ്പാട് പോലീസ് പിടികൂടി. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് പോലീസ് പറയുന്നു. ശരത്തിനു നെഞ്ചിലും പുറത്തും നടുവിനും വയറ്റിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
എസ്.എച്ച്.ഒ. വി.എസ്. ശ്യാംകുമാർ, എസ്.ഐ. സവ്യാ സച്ചി, എ.എസ്.ഐ. സുജിത്ത്, സീനിയർ സി.പി.ഒ.മാരായ അജയൻ, സുരേഷ്, മഞ്ജു, സി.പി.ഒ. നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ആക്രമണം ആസൂത്രിതം- പോലീസ്
കരുവാറ്റയിൽ നാടൻപാട്ടിനിടെ രണ്ടുയുവാക്കളെ കുത്തിപ്പരിക്കേൽപ്പിച്ചത് ആസൂത്രിതമായാണെന്നു പോലീസ് പറയുന്നു. പരിക്കേറ്റവരിൽ ഒരാളുമായി പ്രതികൾ നേരത്തേ വഴക്കുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ആയുധവുമായെത്തി ഇവർ ആക്രമണം നടത്തിയതെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. അറസ്റ്റിലായ മൂന്നുപേരും റിമാൻഡിലാണ്. ഇവരെ കസ്റ്റഡിയിൽ വാങ്ങുന്നതിനു കോടതിയെ സമീപിക്കുമെന്ന് അന്വേഷണോദ്യോഗസ്ഥർ അറിയിച്ചു. പ്രതികളെ വിശദമായി ചോദ്യംചെയ്താലെ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.
Content Highlights: youths stabbed at alappuzha 3 arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..