പ്രതീകാത്മക ചിത്രം | ഫോട്ടോ: രാമനാഥ് പൈ/ മാതൃഭൂമി
കോഴിക്കോട്: സുരക്ഷ വര്‍ധിപ്പിക്കുമെന്ന് റെയില്‍വേ ആവര്‍ത്തിക്കുമ്പോഴും യാത്രക്കാരെ ആശങ്കയിലാഴ്ത്തി ട്രെയിനുകളിലെ അക്രമസംഭവങ്ങള്‍ തുടരുന്നു. ഏറ്റവുമൊടുവില്‍ തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്പ്രസിലാണ് യാത്രക്കാരിക്ക് നേരേ ആക്രമണമുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ ട്രെയിനിലെ ശൗചാലയത്തില്‍ പോയി മടങ്ങുന്നതിനിടെ യാത്രക്കാരിയുടെ വായ പൊത്തിപ്പിടിച്ച അക്രമി, സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ 23-കാരിയാണ് ട്രെയിന്‍ യാത്രയ്ക്കിടെ കവര്‍ച്ചയ്ക്കിരയായത്. തിരുവനന്തപുരത്ത് പഠിക്കുന്ന യുവതി ചൊവ്വാഴ്ച രാത്രിയാണ് മാവേലി എക്‌സ്പ്രസില്‍ നാട്ടിലേക്ക് യാത്രതിരിച്ചത്. എസ്-8 കോച്ചിലായിരുന്നു യാത്ര. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ശൗചാലയത്തില്‍ പോയ യുവതി തിരികെ ബര്‍ത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അക്രമി മാല പൊട്ടിച്ചത്. ശൗചാലയത്തിന് സമീപം നിന്നിരുന്നയാള്‍ യുവതി വാഷ്‌ബേസിനില്‍ കൈകഴുകുന്നതിനിടെ പിറകിലൂടെയെത്തി വായ പൊത്തിപ്പിടിച്ചശേഷം രണ്ടുപവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളും നേരത്തെ വാതിലിനരികെ നിന്നിരുന്നയാളും ട്രെയിനില്‍നിന്ന് ഇറങ്ങിയോടുകയും ചെയ്‌തെന്നുമാണ് പരാതിയില്‍ പറയുന്നത്.
ഏത് സ്റ്റേഷനില്‍വെച്ചാണ് സംഭവമുണ്ടായതെന്ന് യുവതിക്ക് മനസിലായിരുന്നില്ല. സമയമനുസരിച്ച് ഷൊര്‍ണൂരില്‍വെച്ചാണ് സംഭവമുണ്ടായതെന്നാണ് സംശയിക്കുന്നത്. ആക്രമണത്തിന്റെ ഞെട്ടലില്‍ ഏറെനേരം സംസാരിക്കാന്‍പോലും കഴിയാതിരുന്ന യുവതി, പിന്നീട് വീട്ടിലേക്ക് ഫോണില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. വീട്ടുകാര്‍ യുവതിയെ ആശ്വസിപ്പിക്കുകയും ട്രെയിനില്‍ സുരക്ഷാജീവനക്കാരെയോ പോലീസിനെയോ കണ്ടാല്‍ വിവരം പറയാനും ആവശ്യപ്പെട്ടു. പക്ഷേ, ട്രെയിന്‍ പഴയങ്ങാടി എത്തുന്നത് വരെ കോച്ചില്‍ പോലീസോ സുരക്ഷാഉദ്യോഗസ്ഥരോ എത്തിയില്ലെന്നാണ് യുവതിയുടെ പിതാവ് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചത്. തുടര്‍ന്ന് മകളെ കൊണ്ടുവരാന്‍ പോയ താന്‍ പഴയങ്ങാടി സ്റ്റേഷനിലാണ് പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
''രണ്ടോ മൂന്നോ സെക്കന്റുകള്‍ കൊണ്ട് എല്ലാം കഴിഞ്ഞു. ആ സമയത്ത് മകള്‍ ഷോക്കിലായിരുന്നു. ആ ഞെട്ടലില്‍ ഒച്ചവെയ്ക്കാനോ ആരോടും ഒന്നുംപറയാനോ കഴിഞ്ഞില്ല. ശബ്ദം പുറത്തുവരാത്ത സ്ഥിതിയായിരുന്നു. ഒടുവില്‍ അല്പസമയത്തിന്‌ശേഷം സാധാരണനിലയിലായതോടെയാണ് മകള്‍ എന്നെ ഫോണില്‍വിളിച്ച് വിവരം പറഞ്ഞത്. ബുധനാഴ്ച പുലര്‍ച്ചെ 2.27-നാണ് മകള്‍ വിളിച്ചത്. അഞ്ചുമിനിറ്റോളം കരയുകയായിരുന്നു. ആദ്യം എന്തോ അപകടമുണ്ടായെന്നാണ് കരുതിയത്. അവള്‍ക്ക് സംസാരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. മാല പോയതാണെന്ന് കേട്ടപ്പോള്‍ സുരക്ഷിതമായിരിക്കാനാണ് പറഞ്ഞത്. മാല പോകണമെങ്കില്‍ പോകട്ടെ, അവിടെതന്നെ സേഫ് ആയി ഇരിക്കാന്‍ പറഞ്ഞു''- പിതാവ് വിശദീകരിച്ചു.
തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട യുവതി ചില ശാരീരികാസ്വാസ്ഥ്യങ്ങള്‍ കാരണം ട്രെയിനില്‍ കയറിയതിന് പിന്നാലെ ഉറങ്ങാന്‍ കിടന്നിരുന്നു. ട്രെയിന്‍ കൊല്ലത്ത് എത്തുന്നതിന് മുന്‍പാണ് ടി.ടി.ഇ. ടിക്കറ്റ് പരിശോധിച്ച് പോയത്. ഇതിനുശേഷം ഉറങ്ങിയ യുവതി പുലര്‍ച്ചെ ഒന്നരയോടെയാണ് എഴുന്നേറ്റത്. 1.34-ന് ആദ്യം ശൗചാലയത്തില്‍ പോയി മടങ്ങി. തുടര്‍ന്ന് ഉറങ്ങാന്‍ കിടന്നെങ്കിലും ശാരീരികാസ്വാസ്ഥ്യം കാരണം ഇരുപതുമിനിറ്റിന് ശേഷം വീണ്ടും ശൗചാലയത്തില്‍ പോയി. ഈ സമയത്ത് ഒരാള്‍ വാതിലിനരികെ നില്‍ക്കുന്നത് ശ്രദ്ധിച്ചിരുന്നു. മറ്റൊരാള്‍ ഇതിന് സമീപത്തും ഉണ്ടായിരുന്നു. ശൗചാലയത്തില്‍നിന്ന് പുറത്തിറങ്ങി വാഷ് ബേസിനില്‍ കൈകഴുകുന്നതിനിടെയാണ് സമീപത്തുണ്ടായിരുന്നയാള്‍ പിറകിലൂടെയെത്തി വായ പൊത്തിപ്പിടിച്ചത്. സെക്കന്റുകള്‍കൊണ്ട് കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് അക്രമിയും നേരത്തെ വാതിലിനരികെ നിന്നിരുന്നയാളും ട്രെയിനില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു.
രണ്ടുപേരും മുഖംമറച്ചിട്ടുണ്ടായിരുന്നില്ലെന്നാണ് യുവതിയുടെ പിതാവ് പറഞ്ഞത്. പിറകിലൂടെയെത്തി വായ പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചയാളെ മകള്‍ കണ്ണാടിയില്‍ കണ്ടിരുന്നു. കോലന്‍മുടിയുള്ള ടീഷര്‍ട്ട് ധരിച്ച ചെറുപ്പക്കാരനായിരുന്നു ഇത്. അയാളുടെ കൈകളില്‍ പുകയിലയുടെ മണമുണ്ടായിരുന്നതായും സെക്കന്റുകള്‍ കൊണ്ടാണ് മാല പൊട്ടിച്ചതെന്നും ലോക്കറ്റ് മാത്രമാണ് ബാക്കികിട്ടിയതെന്നും പിതാവ് പറഞ്ഞു.
സംഭവത്തില്‍ യുവതിയുടെയും പിതാവിന്റെയും പരാതി ലഭിച്ചതിന് പിന്നാലെ റെയില്‍വേ പോലീസും ആര്‍.പി.എഫും ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംശയമുള്ള പലരുടെയും ചിത്രങ്ങള്‍ പോലീസ് കാണിച്ചെങ്കിലും യുവതിക്ക് ഇവരില്‍നിന്ന് അക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കേസില്‍ അന്വേഷണം തുടരുകയാണ്.
Content Highlights: woman robbed in trivandrum mangaluru maveli express her father explain the incident


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..