അനിൽ,അഭിജിത്ത്, ബിന്ദു
കോവളം: വീടിനുള്ളില്‍ സ്ത്രീയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെയും മകനെയും അറസ്റ്റുചെയ്തു. വെള്ളാര്‍ ശിവക്ഷേത്രത്തിനു സമീപം റജീലയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം താന്നിക്കാട് മാലിയില്‍ നട്ടാശ്ശേരി വായനശാലയ്ക്കുസമീപം പുഷ്‌കരന്റെയും ശാന്തയുടെയും മകള്‍ ബിന്ദു(46) ആണ് മരിച്ചത്. ഭര്‍ത്താവ് അനില്‍(48), മകന്‍ അഭിജിത്ത് (20) എന്നിവരെയാണ് പ്രേരണക്കുറ്റം ചുമത്തി കോവളം പോലീസ് അറസ്റ്റുചെയ്തത്.
വ്യാഴാഴ്ച രാത്രി ഏഴോടൊണ് ബിന്ദുവിനെ കെട്ടിത്തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും മകനും ചേര്‍ന്ന് ഇവരെ അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.
വെള്ളിയാഴ്ച നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ഇവരുടെ ശരീരത്തില്‍ അടിയേറ്റ നിരവധി പാടുകളുള്ളതായി കണ്ടെത്തിയിരുന്നു.
ഇതേത്തുടര്‍ന്നാണ് അച്ഛനെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. മരിച്ച ബിന്ദുവിനെ മകന്‍ അഭിജിത്ത് പലപ്പോഴും പണമാവശ്യപ്പെട്ട് ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്യുമായിരുന്നുവെന്ന് കോവളം പോലീസ് പറഞ്ഞു.
മകന്റെയും ഭര്‍ത്താവിന്റെയും മാനസിക പീഡനങ്ങളെത്തുടര്‍ന്ന് ഇവര്‍ കോവളം പോലീസില്‍ രണ്ടുതവണ പരാതി നല്‍കിയിരുന്നു. സ്റ്റേഷനില്‍ വിളിച്ചുവരുത്തി പ്രശ്‌നം ഒത്തുതീര്‍ത്തിരുന്നുവെന്നും പോലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ടും അഭിജിത്ത് അമ്മയോട് പണമാവശ്യപ്പെട്ട് അസഭ്യം പറയുകയും ശാരീരിക ഉപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. സംഭവത്തിന് സാക്ഷ്യംവഹിച്ചിരുന്ന ഭര്‍ത്താവ് അനില്‍ മകനെ ശാസിക്കുകയോ പിടിച്ചുമാറ്റുകയോ ചെയ്തിരുന്നില്ല. കടുത്ത മാനസിക ബുദ്ധിമുട്ടിനെത്തുടര്‍ന്ന് യു.കെ.യിലുള്ള മകള്‍ അഞ്ജലിയെ വിളിച്ച് അമ്മ വിവരമറിയിച്ചു.
തുടര്‍ന്ന് ബിന്ദു വീടിനുള്ളില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബിന്ദുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സഹോദരങ്ങള്‍ പോലീസിനോട് സംശയമുന്നയിച്ചിരുന്നു.
ബന്ധുക്കളെത്തി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. വിനോദ്, ജിജി എന്നിവരാണ് സഹോദരങ്ങള്‍. പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. വെള്ളാറിനടുത്തുള്ള സര്‍ക്കാര്‍ കേറ്ററിങ് കോളേജിലെ ജീവനക്കാരനാണ് അനില്‍. കോവളം എസ്.എച്ച്.ഒ. പ്രൈജു ജി., എസ്.ഐ. എസ്.അനീഷ് കുമാര്‍, എ.എസ്.ഐ. മുനീര്‍, സി.പി.ഒ. ലജീവ് കൃഷ്ണ, ശ്യാംകൃഷ്ണ, ഡാനിയേല്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: woman commits suicide in kovalam husband and son arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..