പ്രതീകാത്മക ചിത്രം, ഇൻസൈറ്റിൽ മൊഹിജുൽ ഇസ്ലാ, ഇനാമുൽ ഹഖ്, നൂർജമാൽ അലി, ദുലാൽ അലി
സുൽത്താൻബത്തേരി: മോഷണ പരമ്പരകളിലൂടെ വയനാടിനെ വിറപ്പിച്ച അസം സ്വദേശികളായ നാല് മോഷ്ടാക്കളെ കേരള പോലീസിന്റെ പ്രത്യേക അന്വേഷണസംഘം അതിസാഹസികമായി പിടികൂടി. മോഷണത്തിനുശേഷം നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതികളെ കാലാവസ്ഥയടക്കമുള്ള പ്രതികൂല സാഹചര്യങ്ങളും ജീവൻപോലും അപകടത്തിലാകുന്ന നിമിഷങ്ങളെയുമെല്ലാം അതിജീവിച്ചാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഉൾഗ്രാമങ്ങളിലെത്തി കേരള പോലീസ് അറസ്റ്റ്ചെയ്തത്. അസമിൽനിന്നും അരുണാചൽ പ്രദേശിൽനിന്നുമായാണ് പ്രതികളെ പിടികൂടിയത്.
പുല്പള്ളി, നൂൽപ്പുഴ പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നടന്ന മോഷണക്കേസുകളിലാണ് അസം സ്വദേശികളായ ബജ്ഭറ സ്വദേശി മൊഹിജുൽ ഇസ്ലാം (22), ടെൻസിപുർ സ്വദേശികളായ ഇനാമുൽ ഹഖ് (25), നൂർജമാൽ അലി (23), സോനിറ്റ്പുർ ഗുരമർഹ് സ്വദേശി ദുലാൽഅലി (23) എന്നിവരെ അറസ്റ്റ്ചെയ്തത്. ചൊവ്വാഴ്ച ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു. ഏപ്രിൽ ഒമ്പത്, 11 തീയതികളിലാണ് പുല്പള്ളി പോലീസ്സ്റ്റേഷൻ പരിധിയിൽ പ്രതികൾ മോഷണംനടത്തിയത്. ഏപ്രിൽ നാലിനും പത്തിനുമിടയ്ക്കുള്ള ദിവസങ്ങളിലാണ് നൂൽപ്പുഴ പോലീസ്സ്റ്റേഷൻ പരിധിയിലെ മാടക്കരയിലും പൂളക്കുണ്ടിലും മോഷണം നടന്നത്. ഇവിടങ്ങളിൽനിന്ന് 50 പവനോളം സ്വർണവും ഒരുലക്ഷം രൂപയോളവുമാണ് ഇവർ അപഹരിച്ചത്. ബസുകളിൽ യാത്രചെയ്ത് ആൾത്തിരക്കില്ലാത്ത സ്ഥലങ്ങളിലിറങ്ങി, കറങ്ങിനടന്ന് ഗെയിറ്റ് പൂട്ടിക്കിടക്കുന്ന വീടുകൾ കണ്ടെത്തിയാണ് ഇവർ മോഷണംനടത്തിയിരുന്നത്. തുടർന്നാണ് ജില്ലാ പോലീസ് മേധാവി ഡോ. അർവിന്ദ് സുകുമാറിന്റെ നിർദേശ പ്രകാരം ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുൾ ഷെരീഫ് കേസ് അന്വേഷണം ഏറ്റെടുത്തത്. തുടർന്ന് എസ്.ഐ. എൻ.വി. ഹരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 13 അംഗ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയായിരുന്നു.
പ്രതിസന്ധികളെ തരണംചെയ്ത് പ്രതികളിലേക്ക്
സിനിമാക്കഥകളെ വെല്ലുന്നതായിരുന്നു പ്രതികളെ തേടിയുള്ള അന്വേഷണ സംഘത്തിന്റെ അസമിലേക്കുള്ള യാത്രാനുഭവങ്ങൾ. ജൂൺ 14-നാണ് പ്രത്യേകസംഘം പാലക്കാട്ടുനിന്ന് ഗുവാഹാട്ടിയിലേക്ക് യാത്രതിരിച്ചത്. അസം പോലീസിന്റെ സഹായത്തോടെ കേരള പോലീസ് മൂന്ന് സംഘമായി തിരിഞ്ഞാണ് അന്വേഷണം നടത്തിയിരുന്നത്. ജൂൺ 21-ന് പുലർച്ചെയാണ് ടെസ്പുറിലെ ചേരിപ്രദേശത്തുനിന്ന് ദുലാൽഅലിയെ പിടികൂടിയത്. ഇയാളിൽനിന്ന് മറ്റ് പ്രതികൾ താമസിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരം ലഭിച്ചു. ഉടൻതന്നെ 16 കിലോമീറ്ററോളം അകലെയുള്ള ഗ്രാമത്തിൽനിന്ന് ഇനാമുൽഹഖിനെ പിടികൂടി. പക്ഷേ, പ്രതിയുമായി ഗ്രാമത്തിന് പുറത്തേക്ക് കടക്കാൻശ്രമിച്ച കേരള പോലീസിനുനേരെ നാട്ടുകാർ തിരിഞ്ഞതോടെ അസം പോലീസ് സഹായത്തിനെത്തി.
നാട്ടുകാരെ അസം പോലീസ് തടഞ്ഞുനിർത്തിയ തക്കത്തിൽ ഒന്നര കിലോമീറ്ററോളം അകലെ നിർത്തിയിട്ടിരുന്ന വാഹനത്തിനടുത്തേക്ക് കേരള പോലീസ് പ്രതിയുമായി ഓടിരക്ഷപ്പെടുകയായിരുന്നു. മറ്റു രണ്ട് പ്രതികളെ പിടികൂടാനായി പോലീസ് സംഘം എത്തിയപ്പോഴേക്കും അവർ ഈ സമയം രക്ഷപ്പെട്ടിരുന്നു. പിന്നീട് അന്വേഷണസംഘം രണ്ടായി തിരിഞ്ഞ് ഒരുസംഘം പിടിയിലായ പ്രതികളുമായി നാട്ടിലേക്ക് യാത്രതിരിച്ചു. മറ്റൊരു സംഘം രക്ഷപ്പെട്ട പ്രതികൾക്കായി തിരച്ചിൽ തുടരുകയുംചെയ്തു.
രക്ഷപ്പെട്ട മൊഹിജുൽ ഇസ്ലാം, നൂർജമാൽ അലി എന്നിവരെ ജൂലായ് മൂന്നിനാണ് അരുണാചൽ പ്രദേശിലെ ഒരു ഗ്രാമത്തിൽനിന്ന് പ്രാദേശിക പോലീസിന്റെ സഹായത്തോടെ വീട് വളഞ്ഞ് പിടികൂടിയത്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഫിനു, ദേവജിത്ത്, അനസ്, നൗഫൽ, സിവിൽ പോലീസ് ഓഫീസർമാരായ സ്മിജു, ആഷ്ലിൻ തോമസ്, ഉനൈസ്, ബിജിത്ത് ലാൽ, പ്രജീഷ്, ജിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റുദ്യോഗസ്ഥർ.
പരിശോധിച്ചത് ആറരലക്ഷം ഫോൺ കോളുകൾ
പ്രതികളെക്കുറിച്ച് ഒരു തുമ്പും ലഭിക്കാതിരുന്നത് ആദ്യഘട്ടത്തിൽ പോലീസിനെ വല്ലാതെ കുഴക്കിയിരുന്നു. പിന്നീട് ബത്തേരി, പുല്പള്ളി പ്രദേശങ്ങളിലെ 40-ലേറെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് സംശയാസ്പദമായ ചിലരുടെ ചിത്രങ്ങൾ കണ്ടെത്തി. പക്ഷേ, ഇവരുടെ രൂപസാദൃശ്യമുള്ള പ്രതികളാരും പോലീസിന്റെ ക്രൈം റെക്കോഡ്സ് ബ്യൂറോയിൽ ഇല്ലാത്തതും പേരുവിവരങ്ങൾ അറിയാത്തതും അന്വേഷണസംഘത്തിന് വെല്ലുവിളിയായി.
ആറരലക്ഷത്തോളം ഫോൺ കോളുകളാണ് അന്വേഷണസംഘം വിശകലനംചെയ്തത്. ഇതിൽനിന്നാണ് മോഷണംനടത്തിയത് അതിഥി തൊഴിലാളികളായിരിക്കാമെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘമെത്തിയത്. അതിഥി തൊഴിലാളികളെ കേരളത്തിലേക്കെത്തിക്കുന്ന ഏജന്റുമാരുമായി ബന്ധപ്പെട്ടും അന്വേഷണം വ്യാപിപ്പിച്ചു. ഇതിലൊരു ഏജന്റ് ഒന്നാംപ്രതിയായ മൊഹിജുൽ ഇസ്ലാമിന്റെ ചിത്രം തിരിച്ചറിഞ്ഞതോടെയാണ് കേസന്വേഷണത്തിന് വഴിത്തിരിവായത്. തുടർന്നുള്ള അന്വേഷണത്തിൽ മൊഹിജുൽ ഇസ്ലാം ഏപ്രിൽ 12-ന് നാട്ടിലേക്ക് പോയതായി സൂചനലഭിച്ചു. ഇയാൾ ഗുവാഹാട്ടിയിലെത്തിയതായും മറ്റു മൂന്ന് പ്രതികളും കൂടെയുണ്ടെന്നും വ്യക്തമായതോടെ അന്വേഷണസംഘം ഇവിടേക്ക് പുറപ്പെടാനുള്ള തീരുമാനമെടുത്തു. എന്നാൽ പ്രതികളുടെ പൂർണവിലാസമോ, കൂടുതൽ വിവരങ്ങളോ കൈയിലില്ലാത്തത് അന്വേഷണസംഘത്തിന് വെല്ലുവിളിയായിരുന്നു.
Also Watch | ആ വിമാന റാഞ്ചല്‍ പാളിയതിന് കാരണം നീര്‍ജയുടെ മനക്കരുത്ത് മാത്രമായിരുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..