വിസ്മയ
കൊല്ലം: വിസ്മയയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി സൗഹൃദം ക്ഷണിച്ചുകൊണ്ടുള്ള സന്ദേശം അയയ്ക്കുന്നതായി പരാതി. വിസ്മയ വിജിത്ത് എന്നപേരിലാണ് അക്കൗണ്ട്. വിസ്മയ, സഹോദരന്‍ വിജിത്ത്, വിജിത്തിന്റെ ഭാര്യ ഡോ. രേവതി എന്നിവരുടെ ഫോട്ടോ ഉപയോഗിച്ച് പ്രൊഫൈല്‍ ഉണ്ടാക്കി സുഹൃത്തുക്കളെ ക്ഷണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ കൊല്ലം റൂറല്‍ എസ്.പി. കെ.ബി.രവിക്ക് പരാതിനല്‍കിയത്.
വിസ്മയയുടെ സഹോദരനോ സഹോദരഭാര്യയോ സുഹൃദ്പട്ടികയില്‍ ഇല്ലാത്ത അക്കൗണ്ടില്‍ എണ്ണൂറോളം പേരെയാണ് സുഹൃത്തുക്കളായി ചേര്‍ത്തിരിക്കുന്നത്. ബന്ധുക്കള്‍ക്ക് സന്ദേശം വന്നതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. സൈബര്‍സെല്‍ മുഖേന അന്വേഷണം നടത്തുമെന്ന് റൂറല്‍ എസ്.പി. പറഞ്ഞു.
വിസ്മയ കേസില്‍ വിധി 23-ന്
കൊല്ലം: വിചാരണ പൂര്‍ത്തിയായ വിസ്മയ കേസില്‍ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി 23-ന് വിധിപറയും. ബി.എ.എം.എസ്. വിദ്യാര്‍ഥിനിയായിരുന്ന വിസ്മയ സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ശാസ്താംനടയിലെ ഭര്‍ത്തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. ഭര്‍ത്താവും മുന്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായ കിരണ്‍കുമാറാണ് പ്രതി.
സ്ത്രീധനമരണം (340 ബി), സ്ത്രീധനപീഡനം (498 എ), ആത്മഹത്യ പ്രേരണ (306), ഉപദ്രവിക്കുക (323), ഭീഷണിപ്പെടുത്തുക (506 1) എന്നീ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളും സ്ത്രീധനനിരോധന നിയമത്തിലെ സ്ത്രീധനം ആവശ്യപ്പെടുക, സ്വീകരിക്കുക എന്നീ വകുപ്പുകളുമാണ് പ്രതിക്കെതിരേ പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. മേയ് 11-ന് കേസില്‍ ഹാജരാക്കിയ ഫോണുകളിലെ സംഭാഷണവും മറ്റും തുറന്ന കോടതിയില്‍ പരിശോധിച്ചിരുന്നു.
വിസ്തരിച്ച 42 സാക്ഷികളില്‍നിന്നും 120 രേഖകളില്‍നിന്നും 12 മുതലുകളില്‍നിന്നും പ്രസ്തുത കുറ്റകൃത്യങ്ങള്‍ പൂര്‍ണമായി തെളിഞ്ഞതായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ് കോടതിയില്‍ വാദിച്ചു. വിവാഹത്തിനു മുമ്പുതന്നെ പ്രത്യേക കമ്പനിയുടെ വാഹനമാണ് ആവശ്യപ്പെട്ടിരുന്നത് എന്ന കിരണിന്റെ സംഭാഷണം സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു എന്നതിന്റെ തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കി.
കിരണ്‍കുമാര്‍, വിസ്മയയുടെ അമ്മ, വിസ്മയയുടെ ബാല്യകാല സുഹൃത്ത് വിദ്യ എന്നിവരുടെ ഫോണുകളില്‍ റെക്കോഡ് ചെയ്യപ്പെട്ട സംഭാഷണങ്ങളില്‍നിന്ന് വെളിവാകുന്ന സ്ത്രീധനപീഡനത്തെക്കുറിച്ചുള്ള വിവരങ്ങളും പ്രതി സ്ത്രീധനം ആവശ്യപ്പെടുന്നതായുള്ള വിസ്മയയുടെ സംഭാഷണവും പ്രതിക്കെതിരേയുള്ള തെളിവുകളാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
ഫോണിലെ സംഭാഷണങ്ങള്‍ പ്രതിയുടെയും വിസ്മയയുടെയും ആണെങ്കിലും അത് തെളിവായി അംഗീകരിക്കാന്‍ പാടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പ്രതാപചന്ദ്രന്‍ പിള്ള വാദിച്ചു. അന്വേഷണം പൂര്‍ത്തിയായശേഷം ശാസ്ത്രീയപരിശോധനയില്‍ ലഭിച്ച സംഭാഷണങ്ങള്‍ സംബന്ധിച്ച് പ്രതിയില്‍നിന്ന് വിശദീകരണം തേടിയില്ലെന്നും പ്രതിഭാഗം വാദിച്ചു.
റെക്കോഡ് ചെയ്ത സംഭാഷണത്തിന്റെ നിയമസാധുത 1963 മുതല്‍ കോടതി വിലയിരുത്തിയിട്ടുള്ളതായും പ്രതിയില്‍നിന്ന് വിശദീകരണം തേടേണ്ട ആവശ്യമില്ലെന്നും വിധി ഉദ്ധരിച്ച് പ്രോസിക്യൂഷന്‍ മറുവാദം ഉന്നയിച്ചു.
വിസ്മയയ്ക്ക് അച്ഛന്‍ നല്‍കിയ കാര്‍ ഒരു സമ്മാനം മാത്രമാണെന്നും അത് കിരണ്‍കുമാര്‍ ആവശ്യപ്പെട്ട് നല്‍കിയതല്ലെന്നും അതിനാല്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു. സമ്മാനത്തിന്റെ ഗുണമേന്മയെ സംബന്ധിച്ചോ അളവിനെ സംബന്ധിച്ചോ ഭര്‍ത്താവ് തര്‍ക്കം ഉന്നയിക്കുന്നതോടെ അത് സ്ത്രീധനമായി മാറുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
വിസ്മയ ആത്മഹത്യചെയ്തത് സ്ത്രീധനവുമായി ബന്ധപ്പെട്ടല്ലെന്നും സ്വാഭാവികമായി ഉണ്ടാകുന്ന വഴക്കിനപ്പുറം ഒന്നുംതന്നെ ഉണ്ടായിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. പ്രതിഭാഗത്തുനിന്ന് രണ്ട് സാക്ഷികളെയും 40 രേഖകളും ഹാജരാക്കിയിരുന്നു.
Content Highlights: family filed complaint against fake facebook account of vismaya


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..