വിസ്മയ, കിരൺകുമാർ | ഫോട്ടോ: മാതൃഭൂമി
കൊല്ലം: വിസ്മയയുടെ വീട്ടില്‍ച്ചെന്നു വഴക്കുണ്ടാക്കിയതുസംബന്ധിച്ച് താന്‍ ബന്ധുക്കളോടും സഹപ്രവര്‍ത്തകരോടും നടത്തിയ സംഭാഷണത്തിലെ വിവരങ്ങള്‍ യാഥാര്‍ഥ്യം മറച്ചുവെച്ചാണെന്ന് പ്രതി കിരണ്‍കുമാര്‍. പ്രതിക്ക് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിനു മറുപടിയായായാണ് 65 പേജ് വരുന്ന വിശദീകരണം എഴുതി ഹാജരാക്കിയത്. 2021 ജനുവരി മൂന്നിനാണ് വിസ്മയയുടെ വീട്ടില്‍ച്ചെന്ന് വഴക്കുണ്ടാക്കിയത്. അതുസംബന്ധിച്ച തന്റെ സംഭാഷണത്തിലെ വിവരങ്ങള്‍ ചമ്മല്‍കൊണ്ട് പറഞ്ഞതാണെന്നും തന്റെ പ്രതിച്ഛായ കാത്തുരക്ഷിക്കാന്‍വേണ്ടി യഥാര്‍ഥ സംഗതികളല്ല ആ സംഭാഷണത്തില്‍ പറഞ്ഞതെന്നും എഴുതിനല്‍കി.
പ്രോസിക്യൂഷന്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയില്‍നിന്ന് വിശദീകരണം തേടുന്ന ക്രിമിനല്‍ നടപടി നിയമം 313-ാം വകുപ്പുപ്രകാരമുള്ള നടപടിക്രമമാണ് പൂര്‍ത്തിയായത്. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍.സുജിത് 100 പേജ് വരുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചാണ് വിശദീകരണം തേടിയത്. പ്രധാന ചോദ്യങ്ങള്‍ക്കെല്ലാം വിശദീകരണം എഴുതി ഹാജരാക്കാമെന്ന മറുപടിയാണ് കിരണ്‍കുമാര്‍ നല്‍കിയത്. വിസ്മയ മരിച്ച ദിവസം, വിസ്മയയുടെ പിതാവ് ശാപവാക്കുകള്‍ മെസേജായി അയച്ചിരുന്നെന്ന് പ്രതി വിശദീകരണത്തില്‍ പറഞ്ഞു. രാത്രി പന്ത്രണ്ടോടെ ശൗചാലയത്തില്‍ കയറിയ വിസ്മയ ഇറങ്ങാത്തതിനാല്‍ കയറിനോക്കിയപ്പോള്‍ കഴുത്തില്‍ കുരുക്കിട്ടനിലയില്‍ കണ്ടു. മരിച്ചെന്നു മനസ്സിലായെങ്കിലും താന്‍ പ്രഥമശുശ്രൂഷ നല്‍കി. പോലീസ് സ്റ്റേഷനില്‍ വിവരം പറയാന്‍ അച്ഛന്‍ പോയപ്പോള്‍ വിസ്മയയുടെ ആത്മഹത്യക്കുറിപ്പുകൂടി കൊണ്ടുപോയി. പുലര്‍ച്ചെ 2.30-ന് പോലീസ് എത്തി. ഇതു കൊലപാതകമാണെന്ന വിവരം കിട്ടി, അതുകൊണ്ട് ഇനിയുള്ള നടപടിക്രമങ്ങള്‍ പറയുന്നതനുസരിച്ചേ ചെയ്യാവൂ എന്നു പറഞ്ഞ് പോലീസ് എല്ലാവരുടെയും ഫോണ്‍ വാങ്ങി. എല്ലാവരെയും കേസില്‍ പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഴുതി നല്‍കി. ഫോണ്‍ മുഖാന്തരം വിസ്മയ മാതാപിതാക്കളോടും സുഹൃത്തുക്കളോടും പറഞ്ഞ കാര്യങ്ങള്‍ അവരുടെ അനുകമ്പ പിടിച്ചുപറ്റാനായി സ്ത്രീധനമെന്ന പേരില്‍ അവതരിപ്പിക്കുകയായിരുന്നു. അഞ്ചുപേര്‍ ഉള്‍പ്പെട്ട പ്രതിഭാഗം സാക്ഷിപ്പട്ടികയും കിരണ്‍കുമാര്‍ കോടതിയില്‍ ഹാജരാക്കി.
ശൂരനാട് സ്റ്റേഷന്‍ എസ്.എച്ച്.ഒ., ഓണ്‍ലൈന്‍ മാധ്യമത്തിന്റെ റിപ്പോര്‍ട്ടര്‍, ന്യൂസ് ചാനലിന്റെ റിപ്പോര്‍ട്ടറും ഡയറക്ടറും, പ്രതിയുടെ ബന്ധു എന്നിവരാണ് സാക്ഷിപ്പട്ടികയില്‍. പ്രതിഭാഗം സാക്ഷികളുടെ വിസ്താരം ഏപ്രില്‍ നാലിനു നടക്കും.
Content Highlights: vismaya death case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..