ലക്ഷ്മിപ്രിയ, കീഴടങ്ങാനെത്തിയ പ്രതികൾ | Screengrab: Mathrubhumi News
തിരുവനന്തപുരം: പ്രണയബന്ധത്തില്‍നിന്ന് പിന്മാറാന്‍ കാമുകിയും ക്വട്ടേഷന്‍ സംഘവും യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന കേസില്‍ അഞ്ചുപ്രതികള്‍ കീഴടങ്ങി. അയിരൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിയാണ് അഞ്ചുപേരും കീഴടങ്ങിയത്. ഇവരെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. കേസില്‍ ആകെ എട്ടുപ്രതികളാണുള്ളത്.
ഒന്നാംപ്രതിയും യുവാവിന്റെ കാമുകിയുമായിരുന്ന ലക്ഷ്മിപ്രിയ, കേസിലെ എട്ടാംപ്രതിയായ അമല്‍മോഹന്‍ എന്നിവരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലുള്ള ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം. ഇതിനായി അന്വേഷണസംഘം കോടതിയെ സമീപിക്കും. കേസിലെ ഏഴാംപ്രതിയായ ജോസഫ് ഇപ്പോഴും ഒളിവിലാണ്. അതേസമയം, മര്‍ദനമേറ്റ യുവാവ് ലക്ഷ്മിപ്രിയയ്ക്ക് അശ്ലീലസന്ദേശങ്ങള്‍ അയച്ചിരുന്നതായുള്ള പരാതിയും പോലീസ് പരിശോധിക്കുന്നുണ്ട്.
വര്‍ക്കല അയിരൂര്‍ സ്വദേശിയായ യുവാവിനെയാണ് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. ലക്ഷ്മിപ്രിയയുമായുള്ള പ്രണയബന്ധത്തില്‍നിന്നു പിന്മാറാന്‍ തയ്യാറാകാത്തതാണ് അക്രമത്തിനു പിന്നിലെന്നാണ് കേസ്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. യുവാവിനെ യുവതിയുള്‍പ്പെട്ട സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി എറണാകുളത്തെത്തിച്ച് മര്‍ദിക്കുകയായിരുന്നു. നഗ്നനാക്കി മര്‍ദിച്ചശേഷം ഈ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. യുവാവിന്റെ കൈവശമുണ്ടായിരുന്ന പണവും ആപ്പിള്‍ വാച്ചും പ്രതികള്‍ തട്ടിയെടുത്തു. നിര്‍ബന്ധിച്ച് ലഹരിമരുന്ന് നല്‍കുകയും ബിയര്‍കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. തുടര്‍ന്ന് മര്‍ദനമേറ്റ് അവശനായ യുവാവിനെ വൈറ്റിലയിലെ റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു.
Also Read
സംഭവശേഷം ലക്ഷ്മിപ്രിയയും പുരുഷസുഹൃത്തും സഞ്ചരിച്ച കാര്‍ ഒരു അപകടത്തില്‍പ്പെട്ടതായി പോലീസിനു വിവരം ലഭിച്ചിരുന്നു. എറണാകുളം തമ്മനത്തുവച്ച് കാര്‍ റോഡരികിലുള്ള വൈദ്യുതത്തൂണില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഇവര്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചിരുന്നില്ല. അപകടശേഷം ഇവര്‍ കാര്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. പാലാരിവട്ടം പോലീസ് വാഹനം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതിനുശേഷം കഴക്കൂട്ടം കുളത്തൂരില്‍നിന്നാണ് ലക്ഷ്മിപ്രിയ പിടിയിലായത്.
Content Highlights: varkala ayiroor lover kidnap and attack case five accused surrendered
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..