Photo: Screengrab/ മാതൃഭൂമി ന്യൂസ്
കല്പറ്റ: വയലിൽ ഇറങ്ങിയെന്നാരോപിച്ച് വയനാട്ടിൽ ആദിവാസി കുട്ടികളെ അയൽവാസി ക്രൂരമായി മർദ്ദിച്ചു. ബൈപാസ് സർജറിക്ക് വിധേയനായ കുട്ടിയ്ക്കടക്കമാണ് ക്രൂര മർദ്ദനമേറ്റത്. നടവയൽ നെയ്ക്കുപ്പം കോളനിയിലെ ആറും എഴും വയസ്സുള്ള കുട്ടികൾക്കാണ് മർദ്ദനമേറ്റത്.
കഴിഞ്ഞ ദിവസമായിരുന്നു ഇത്തരത്തിൽ ആദിവാസി കുട്ടികൾക്ക് നേരെ മർദ്ദനമുണ്ടായത്. നെൽക്കൃഷിക്കായി ഒരുക്കിയിട്ട വയലിൽ ഇറങ്ങി എന്നാരോപിച്ചാണ് വയലിന്റെ ഉടമയും അയൽവാസിയുമായ രാധാകൃഷ്ണൻ കുട്ടികളെ മർദ്ദിച്ചത്. ആറ്, ഏഴ് ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായിരുന്നു മർദ്ദനമേറ്റത്. ഇതിൽ ഒരു കുട്ടി ബൈപ്പാസ് സർജറി കഴിഞ്ഞ കുട്ടിയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഡിസ്ചാർജ്ജ് ചെയ്തു.
കുട്ടികള്‍ അബദ്ധവശാൽ വയലിലേക്ക് പോയതാണെന്ന് കുട്ടികളുടെ മാതാവ് പറഞ്ഞു. വയലിൽ നിന്ന് മീൻ കോരിയെടുത്ത് വേറൊരു കുട്ടിയുടെ കൈയിലേക്ക് കൊടുക്കുകയായിരുന്നു. അപ്പോഴാണ് വയലിന്റെ ഉടമ വടിയുമായി വന്നത്. കുട്ടികളെ പേടിപ്പിച്ചു വിടാനായിരിക്കുമെന്നാണ് വിചാരിച്ചതെന്നും എന്നാല്‍, ശീമക്കൊന്നയുടെ വടിയെടുത്ത് കുട്ടികളെ ക്രൂരമായി മർദിക്കുകയായിരുന്നെന്നും അവർ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കേണിച്ചിറ പോലീസ് കേസെടുത്തിട്ടുണ്ട്. പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. പ്രതിയായ രാധാകൃഷ്ണൻ ഇപ്പോൾ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
Content Highlights: tribal children play on the paddy field - neighbour brutally attacked
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..