പി.ആർ.സുനു
കൊച്ചി: തൃക്കാക്കര പീഡനക്കേസില്‍ സി.ഐ.സുനുവിനെതിരേ തെളിവില്ലെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്. പരാതിക്കാരിയുടെ ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ സി.ഐ.യ്ക്കെതിരേ നടപടിയെടുക്കാനാവില്ലെന്നും ഭര്‍ത്താവിന്റെ സമ്മര്‍ദപ്രകാരമാണ് യുവതി പരാതി നല്‍കിയതെന്നുമാണ് തൃക്കാക്കര എ.സി.പി.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടുമാസം മുമ്പാണ് തൃക്കാക്കര എ.സി.പി. ഈ റിപ്പോര്‍ട്ട് കൊച്ചി ഡി.സി.പി.ക്ക് നല്‍കിയത്. ഇതിന്റെ പകര്‍പ്പാണ് ഇപ്പോള്‍ ഡി.ജി.പി.യ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.
തെളിവില്ലാത്തതിനാലാണ് സി.ഐ.യെ കേസില്‍ അറസ്റ്റ് ചെയ്യാത്തതെന്നാണ് പോലീസിന്റെ വിശദീകരണം. അതിനിടെ, സി.ഐ. സുനു കഴിഞ്ഞദിവസം ഡി.ജി.പി.യുടെ ഹിയറിങ്ങിന് ഹാജരായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ 11-മണിക്ക് ഡി.ജി.പി.യുടെ ചേംബറില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് സുനുവിനോട് നോട്ടീസിലൂടെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഡി.ജി.പിക്ക് മുന്നില്‍ ഹാജരാകാതിരുന്ന സുനു, ചികിത്സയിലാണെന്നും 15 ദിവസം കൂടി സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇ-മെയില്‍ അയക്കുകയായിരുന്നു.
പിരിച്ചുവിടാതിരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ബോധിപ്പിക്കണമെന്ന് കാണിച്ച് സുനുവിന് പോലീസ് മേധാവി നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരേ സുനു അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും ഒരാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നല്കാന് ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. ഇതിന്റെയടിസ്ഥാനത്തില്‍ ഡിസംബര്‍ 31-ന് സുനു മറുപടി നല്കി. തുടര്‍ന്നാണ് നേരിട്ടുള്ള ഹിയറിങ്ങിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
കഴിഞ്ഞ നവംബറിലാണ് തൃക്കാക്കരയില്‍ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ സുനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തട്ടിപ്പുകേസില്‍ ജയിലിലായ ഭര്‍ത്താവിനെ കേസില്‍നിന്ന് രക്ഷിക്കാമെന്ന് പറഞ്ഞ് സി.ഐ. അടുപ്പംസ്ഥാപിച്ചെന്നും പിന്നീട് ഭര്‍ത്താവിന്റെ സുഹൃത്ത് അടക്കമുള്ളവരുടെ സഹായത്തോടെ പീഡിപ്പിച്ചെന്നുമായിരുന്നു വീട്ടമ്മയായ യുവതിയുടെ പരാതി. തുടര്‍ന്ന് ബേപ്പൂര്‍ പോലീസ് സ്റ്റേഷനിലെത്തി സുനുവിനെ കസ്റ്റഡിയിലെടുത്ത് കൊച്ചിയില്‍ എത്തിച്ചെങ്കിലും ചോദ്യംചെയ്ത് വിട്ടയക്കുകയായിരുന്നു.
Content Highlights: thrikkakara rape case police report says no evidence against ci pr sunu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..