ചിഞ്ചിലം സതീശനും സഹായി റെനീഷും
തൃപ്പൂണിത്തുറ: നൂറോളം മോഷണക്കേസുകളില്‍ പ്രതിയായ മോഷ്ടാവ് ചിഞ്ചിലം സതീശന് എന്ന തിരുവനന്തപുരം ആറ്റിങ്ങല്‍ ശാസ്താംവിളയില് സതീഷ് കുമാര്‍ (40), ഇയാളുടെ സഹായി ഇടപ്പള്ളി വട്ടേക്കുന്നം മനോളി പറമ്പില്‍ റെനീഷ് എന്നിവരെ തൃപ്പൂണിത്തുറ പോലീസ് ഇന്‍സ്പെക്ടര്‍ വി. ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തു.
മൂന്നു മാസം മുമ്പ് ജയിലില്‍നിന്നിറങ്ങിയ സതീശന് വിവിധയിടങ്ങളില്‍ മോഷണം നടത്തി ഒളിവില്‍ കഴിയുകയായിരുന്നുവെന്നും കഴിഞ്ഞ ദിവസം പുലര്‍ച്ചെ കളമശ്ശേരിയില്‍നിന്ന് സാഹസികമായാണ് ഇയാളെ പിടിച്ചതെന്നും പോലീസ് പറഞ്ഞു.
സതീശനോടൊപ്പം ജയിലിലുണ്ടായിരുന്ന റെനീഷ് കളമശ്ശേരി മെട്രോ സ്റ്റേഷനു സമീപം ലോഡ്ജില്‍ സതീശനെ പാര്‍പ്പിച്ച വിവരമറിഞ്ഞ് പോലീസ് സ്ഥലം വളഞ്ഞെങ്കിലും നാലുനില ലോഡ്ജില്‍നിന്ന് സതീശന് സമീപ കെട്ടിടത്തിലേക്ക് ചാടി രക്ഷപ്പെട്ടിരുന്നു.
ലോഡ്ജ് മുറിയില്‍ ബാഗും വസ്ത്രങ്ങളുമൊക്കെ ഉള്ളതിനാല്‍ ആള് തിരികെ എത്തുമെന്ന് കണക്കു കൂട്ടിയ പോലീസിന്റെ കൈയില്‍ പുലര്‍ച്ചെ നാലിന് ഇയാള്‍ വന്നു വീഴുകയായിരുന്നു. മല്‍പ്പിടിത്തത്തിലൂടെയാണ് ഇയാളെ കീഴടക്കിയതെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ 14-ന് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിനു സമീപം സ്കൂട്ടറില്‍നിന്ന് ആറു പവന് സ്വര്‍ണാഭരണങ്ങള്‍, എറണാകുളം ലിസി ആശുപത്രിക്കടുത്തുനിന്ന് രണ്ട് ബൈക്കുകള്‍, പുന്നയ്ക്കല്‍ ക്ഷേത്രത്തിനടുത്ത് സ്കൂട്ടറില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍, ഉദയംപേരൂര്‍ നടക്കാവ് ക്ഷേത്രത്തിനു സമീപത്തുനിന്നും വലിയകുളം പള്ളിക്കു സമീപത്തുനിന്നും വാഹനങ്ങളില്‍നിന്ന് പണമടങ്ങിയ ബാഗ് തുടങ്ങിയവ മോഷ്ടിച്ചത് താനാണെന്ന് സതീശന് സമ്മതിച്ചിട്ടുണ്ടെന്ന് ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍ പറഞ്ഞു.
സതീശന് ഒളിവില്‍ കഴിഞ്ഞിരുന്ന കങ്ങരപ്പടിയിലെ വാടക വീട്ടില്‍നിന്ന് ഒട്ടേറെ വാഹനങ്ങളുടെ താക്കോല്‍ കൂട്ടം, 30 ഹെല്െമറ്റുകള് തുടങ്ങിയവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
എസ്.ഐ.മാരായ പ്രദീപ് എം., ഷാനവാസ് കെ.എച്ച്., രമേശന്, എ.എസ്.ഐ.മാരായ രാജീവ് നാഥ്, എം.ജി. സന്തോഷ്, ഷാജി, സതീഷ് കുമാര്‍, സീനിയര്‍ സി.പി.ഒ. ശ്യാം ആര്. മേനോന് എന്നിവരും അറസ്റ്റു ചെയ്യാനുണ്ടായിരുന്നു. രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..