ഇടക്കൊച്ചിയിൽ മോഷണം നടന്ന വീട്ടിൽ വാതിൽ കുത്തിപ്പൊളിച്ചത് കാണിച്ചുകൊടുക്കുന്ന വീട്ടമ്മ
പള്ളുരുത്തി: ഇടക്കൊച്ചിയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം. ഇടക്കൊച്ചി കുമ്പളം ഫെറിയില്‍ ഗ്രീന്‍ വില്ലയില്‍ കാന്‍സന്‍ മെന്റസിന്റെ വീട്ടില്‍നിന്ന് 20 പവനോളം സ്വര്‍ണാഭരണങ്ങളും 10,000 രൂപയുമാണ് മോഷ്ടിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴരയ്ക്കും വൈകീട്ട് അഞ്ചിനുമിടയ്ക്കാണ് മോഷണം നടന്നത്.
ഹോമിയോ ഡിസ്‌പെന്‍സറിക്കു സമീപം താമസിക്കുന്ന കാന്‍സനും ഭാര്യ രേഷ്മയും കാന്‍സന്റെ സഹോദരിയും രാവിലെ ജോലി സ്ഥലത്തേക്കു പോയതാണ്. തിരിച്ചുവരുമ്പോള്‍ വീടിന്റെ മുന്‍വാതില്‍ കുത്തിപ്പൊളിച്ചിട്ടിരിക്കുന്നതാണ് കണ്ടത്. കിടപ്പു മുറിയിലുള്ള ഇരുമ്പ് അലമാരയുടെ വാതില്‍ കുത്തിപ്പൊളിച്ച നിലയിലുമായിരുന്നു.
പരിശോധിച്ചപ്പോഴാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി അറിയുന്നത്. ബാങ്ക് ലോക്കറിലായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കഴിഞ്ഞ ദിവസം ബന്ധുവിന്റെ വിവാഹ ചടങ്ങിനു വേണ്ടി എടുത്തതാണ്. അടുത്ത ദിവസം തിരികെ ലോക്കറില്‍ വയ്ക്കാന്‍ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് അവ കവര്‍ന്നത്. വിവരമറിഞ്ഞ് പള്ളുരുത്തി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മാല, നെക്ലസ്, മോതിരം, വള, ലോക്കറ്റുകള്‍ തുടങ്ങിയ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. വീടിന്റെ വാതില്‍ ബലം കുറഞ്ഞതാണ്. മുന്‍വാതിലും അലമാരയും ആയുധം കൊണ്ട് തകര്‍ത്ത നിലയിലാണ്. കവര്‍ച്ച തുടര്‍ച്ചയാകുന്നു
അഞ്ച് മാസത്തിനിടയില്‍ നാടിനെ ഞെട്ടിക്കുന്ന രണ്ടാമത്തെ കവര്‍ച്ചയാണ് പള്ളുരുത്തിയില്‍ നടന്നത്. ഇപ്പോള്‍ കവര്‍ച്ച നടന്ന സ്ഥലത്തിന് അധികം അകലമില്ലാത്ത ഇടക്കൊച്ചി വില്ലേജ് ഓഫീസ് പരിസരത്ത് കഴിഞ്ഞ ജൂലായ് 18-ന് മറ്റൊരു കവര്‍ച്ച നടന്നിരുന്നു.
പൗര്‍ണമിയില്‍ രാമചന്ദ്രന്റെ വീട്ടില്‍ നിന്ന് 18 പവന്‍ സ്വര്‍ണാഭരണവും 12,000 രൂപയുമാണ് അന്ന് മോഷ്ടിച്ചത്. പോലീസ് പതിവ് രീതിയില്‍ അന്വേഷണം തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല. വഴിയിലെ നിരീക്ഷണ ക്യാമറകള്‍ കേന്ദ്രീകരിച്ച് തുടങ്ങിയ അന്വേഷണം ഇടയ്ക്കുവെച്ച് വഴിമുട്ടി. കുറ്റവാളികളെക്കുറിച്ച് വിവരമൊന്നുമില്ല.
Content Highlights: theft at house in ernakulam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..