പിടിയിലായ ശ്രീജിത്ത്, കഴിഞ്ഞ ദിവസം കത്തിച്ച വാഹനം
അടൂർ: മാസങ്ങളായി അടൂർ നഗരത്തെ ഭീതിയിലാഴ്ത്തും വിധം വാഹനം കത്തിക്കൽ പരമ്പര നടത്തുകയും പോലീസിനെ വട്ടം ചുറ്റിക്കുകയും ചെയ്ത പ്രതിയെ അടൂർ പോലീസ് വിദഗ്ദ്ധമായി കുടുക്കി. അടൂർ അമ്മകണ്ടകര സ്വദേശിയായ കലാഭവനിൽ ശ്രീജിത്തി(25)നെയാണ് അറസ്റ്റ് ചെയ്തത്.
രണ്ടുദിവസം മുൻപ് വെളുപ്പിന് ചേന്നംപള്ളി ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന ടിപ്പറിന് തീപ്പിടിച്ചത് വഴിയാത്രക്കാരന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഫയർഫോഴ്സിൽ അറിയിക്കുകയും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാതെ തീ അണക്കാൻ സാധിക്കുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ബുധനാഴ്ച വെളുപ്പിന് അതേ സ്ഥലത്ത് നിർത്തിയിട്ടിരുന്ന അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയും കത്തി നശിച്ചിരുന്നു.
തുടർച്ചയായ തീപ്പിടിത്തസംഭവങ്ങളിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം അന്വേഷണം ഊർജ്ജിതമാക്കി. സ്ഥലത്തെ ആരാധനാലയങ്ങളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് സംഘം പ്രതികൾ എന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ മുൻ കുറ്റവാളികളുടെതുമായി താരതമ്യം ചെയ്ത് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് നടത്തിയ അന്വേഷണത്തിൽ കൂടുതൽ വ്യക്തമായ സൂചന ലഭിക്കുകയും പ്രതിയിലേക്ക് എത്തുകയുമാണ് ഉണ്ടായത്.
മാസങ്ങൾക്കു മുൻപ് അടൂർ പോലീസ് സ്റ്റേഷന് സമീപമുള്ള റവന്യൂ ടവറിന്റെ മുൻവശത്തുള്ള പഴയ ടൗൺ ഹാളിന്റെ സമീപം കിടന്ന കാർ കത്തിനശിച്ചിരുന്നു. ഇതാണ് കത്തിക്കൽ പരമ്പരയുടെ തുടക്കം. തുടർന്ന് ഇതേ സ്ഥലത്ത് കിടന്ന ആംബുലൻസ്, ടിപ്പർ എന്നിവ കത്തി നശിച്ചു. സംഭവങ്ങളിൽ പോലീസ് കാര്യമായ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ദിവസങ്ങൾ മുൻപ് ചേന്നം പള്ളിയിൽ തന്നെ ഒരു ഹിറ്റാച്ചി കത്തിയെങ്കിലും സ്വാഭാവികമായി സംഭവിച്ചതാകാം എന്ന് കരുതി ഉടമസ്ഥൻ പോലീസിനെ അറിയിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം ടിപ്പർ കത്തിയതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരവെയാണ് ഓട്ടോ കത്തിയ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി മറ്റ് പത്തോളം കുറ്റകൃത്യങ്ങൾ നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. പ്രതിയെ സംഭവസ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..