നിജിൽ ദാസ്, രേഷ്മ
കണ്ണൂര്‍: സി.പി.എം. പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസന്‍ വധക്കേസ് പ്രതി പിണറായി പാണ്ട്യാലമുക്കില്‍ ഒളിച്ചുതാമസിക്കുന്നതിനിടെ അറസ്റ്റിലായ പാറക്കണ്ടി നിജില്‍ദാസിനെ (38) തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് രുഗ്മ എസ്.രാജ് മേയ് ആറുവരെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം അറസ്റ്റിലായ നിജില്‍ദാസ് കേസില്‍ 14-ാം പ്രതിയാണ്. നിജില്‍ദാസിന് ഒളിവില്‍ താമസിക്കാന്‍ വീട് നല്‍കിയ ധര്‍മടം അണ്ടലൂര്‍ 'ശ്രീനന്ദന'ത്തില്‍ രേഷ്മ പ്രശാന്തി (42)ന് കോടതി ജാമ്യം അനുവദിച്ചു. വെള്ളിയാഴ്ച രാത്രി മജിസ്ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കിയ രേഷ്മയെ റിമാന്‍ഡ് ചെയ്തിരുന്നു.
നിജില്‍ദാസ് ഒളിവില്‍ കഴിഞ്ഞ വീടിനുനേരേ വെള്ളിയാഴ്ച രാത്രിയുണ്ടായ ബോംബേറിനെക്കുറിച്ചും അന്വേഷണമാരംഭിച്ചു. രേഷ്മയുടെ ഭര്‍ത്താവ് പ്രവാസിയായ പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. രണ്ട് ബോംബുകളാണെറിഞ്ഞത്. വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ച്ചില്ലുകള്‍ തകരുകയും തറയിലെ ടൈലുകള്‍ അടരുകയും ചെയ്തു. ഈ വീടിനും രേഷ്മ പ്രശാന്തിന്റെ അണ്ടലൂരിലെ വീടിനും പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നിജില്‍ദാസ് അറസ്റ്റിലായത്. ഏപ്രില്‍ 17 മുതല്‍ ഇയാള്‍ ഇവിടെ താമസിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. 16 പേര്‍ പ്രതികളായ ഹരിദാസന്‍ വധക്കേസില്‍ 14 പേര്‍ ഇപ്പോള്‍ അറസ്റ്റിലായി.
നിജില്‍ദാസിന് ഗൂഢാലോചനയില്‍ പങ്ക്
ഹരിദാസനെ കൊലപ്പെടുത്താന്‍ നിജില്‍ദാസ് പന്തക്കല്‍ വയലില്‍പീടികയിലെ ശരത്തിനെ ബന്ധപ്പെട്ടതായി അന്വേഷണസംഘം കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ശരത്തിനെ ചോദ്യംചെയ്തപ്പോള്‍ ഈ മൊഴി നല്‍കിയിരുന്നു. ഗൂഢാലോചനയില്‍ നേരിട്ട് ഉള്‍പ്പെടുകയും നടപ്പാക്കാന്‍ നിരന്തരം ശ്രമിച്ചെന്നുമാണ് നിജില്‍ദാസിനെതിരെയുള്ള കുറ്റം. ഹരിദാസനെ കാല്‍ വെട്ടിമാറ്റി കൊലപ്പെടുത്താന്‍ ഫെബ്രുവരി എട്ടിന് ചെള്ളത്ത് മടപ്പുരയില്‍ വെച്ച് തീരുമാനിച്ചപ്പോള്‍ ഇയാളുമുണ്ടായിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
രേഷ്മ 15-ാം പ്രതി
കേസില്‍ 15-ാം പ്രതിയാണ് രേഷ്മ. നിജില്‍ദാസിനെ ഒരുവര്‍ഷമായി അറിയാമെന്നും വീട്ടില്‍ വരാറുണ്ടെന്നും രേഷ്മ പോലീസിന് മൊഴി നല്‍കി. സി.പി.എം. പ്രവര്‍ത്തകന്‍ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണെന്ന് അറിയാമായിരുന്നുവെന്നും മൊഴി നല്‍കിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
രേഷ്മ പ്രശാന്തിന്റെ രാഷ്ട്രീയബന്ധത്തെച്ചൊല്ലി വിവാദം...
പിണറായി: സി.പിഎം. പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതി നിജില്‍ദാസിന് ഒളിവില്‍ കഴിയാന്‍ വീട് വിട്ടുനല്‍കിയ സംഭവത്തില്‍ അറസ്റ്റിലായ രേഷ്മ പ്രശാന്തിന്റെ രാഷ്ട്രീയബന്ധത്തെച്ചൊല്ലി വിവാദം. രേഷ്മ മുന്‍പ് എസ്.എഫ്.ഐ. പ്രവര്‍ത്തകയും ഭര്‍ത്താവ് പ്രശാന്ത് സി.പി.എം. അനുഭാവിയുമായിരുന്നുവെന്നാണ് സി.പി.എം. ലോക്കല്‍ സെക്രട്ടറി കക്കോത്ത് രാജന്‍ ശനിയാഴ്ച രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ പ്രശാന്തിനും രേഷ്മയ്ക്കും ആര്‍.എസ്.എസ്. ബന്ധമെന്ന വിശദീകരണവുമായി ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രംഗത്തെത്തി.
തുടര്‍ന്ന് മുന്‍പുണ്ടായിരുന്ന എസ്.എഫ്.ഐ. ബന്ധമാണ് താന്‍ പരാമര്‍ശിച്ചതെന്നും നിലവില്‍ ഇരുവരും കടുത്ത ആര്‍.എസ്.എസ്. അനുഭാവികളാണെന്നും മാധ്യമങ്ങള്‍ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും വ്യക്തമാക്കി പിന്നീട് കക്കോത്ത് രാജന്‍ നിലപാട് മാറ്റി.
എന്നാല്‍ ഇക്കാര്യത്തില്‍ സി.പി.എം. ജില്ലാസെക്രട്ടറിയുടെ പ്രസ്താവന ശരിയല്ലെന്ന് രേഷ്മയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. കുടുംബം ഒന്നാകെ പണ്ടുമുതല്‍ സി.പി.എം. അനുഭാവികളാണ്. കൊലപാതകക്കേസ് പ്രതിയാണെന്ന് അറിയാതെയാണ് വീട് വിട്ടുനല്‍കിയത്. നിജില്‍ദാസിന്റെ ഭാര്യയുമായി രേഷ്മയ്ക്ക് നല്ല സൗഹൃദമാണുള്ളത്. മകള്‍ തെറ്റുകാരിയല്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.
വിഷയത്തില്‍ പ്രസ്താവനയുമായി കോണ്‍ഗ്രസും രംഗത്തുവന്നു. അതിസുരക്ഷാമേഖലയായി പരിഗണിച്ച് 24 മണിക്കൂറും പോലീസും രഹസ്യാന്വേഷണവിഭാഗവും കണ്ണും കാതും കൂര്‍പ്പിച്ചുനില്‍ക്കുന്ന മുഖ്യമന്ത്രിയുടെ വീട്ടുപരിസരത്ത് ഒരു കൊലക്കേസ് പ്രതി ഒളിവില്‍ താമസിച്ചതെങ്ങനെയെന്നത് സംശയമുയര്‍ത്തുന്നുണ്ടെന്ന് ഡി.സി.സി. പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
Content Highlights: thalassery haridasan murder case nijildas remanded by court reshma is 15th accused in case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..