ബോംബേറുണ്ടായ പാണ്ട്യാലമുക്കിലെ വീട്ടിൽ പോലീസും ഫൊറൻസിക്-വിരലടയാള വിദഗ്ധരും പരിശോധന നടത്തുന്നു. ഇൻസെറ്റിൽ നിജിൽദാസ്, രേഷ്മ
പിണറായി : സി.പി.എം. പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിജില്‍ദാസ് ഒളിവില്‍കഴിഞ്ഞ പാണ്ട്യാലമുക്കിലെ വീടിനുനേരേയുണ്ടായ ബോംബാക്രമണത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ശനിയാഴ്ച ബോംബ് സ്‌ക്വാഡും ഫൊറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്ത് വിശദമായ പരിശോധന നടത്തി. സമീപത്തെ വീടുകളില്‍ എവിടെനിന്നെങ്കിലും സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിക്കാനിടയുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അക്രമികള്‍ വീടിന് പിന്‍ഭാഗത്തുകൂടെ എത്താനുള്ള സാധ്യതയും പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. നല്ല പ്രഹരശേഷിയുള്ള സ്റ്റീല്‍ ബോംബുകളാണ് ഉപയോഗിച്ചിട്ടുള്ളതെന്നും വ്യക്തമായി.
തലശ്ശേരി എ.സി.പി. വിഷ്ണു പ്രദീപ്, കൂത്തുപറമ്പ് എ.സി.പി. പ്രദീപന്‍ കണ്ണിപ്പൊയില്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ചു. പിണറായി പ്രിന്‍സിപ്പല്‍ എസ്.ഐ. എ.കെ. രമ്യ, എസ്.ഐ.മാരായ സി.ടി. നസീര്‍, കെ. ഗിരീഷ്, വിനയകുമാര്‍, എ.എസ്.ഐ. പ്രജോഷ് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സയന്റിഫിക് ഓഫീസര്‍ ഡോ. ഹെല്‍ന, വിരലടയാള വിദഗ്ധന്‍ പ്രവീണ്‍ ദാസ് എന്നിവരുടെ നേതൃത്വത്തില്‍ തെളിവുകള്‍ ശേഖരിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് പിണറായി പാണ്ട്യാലമുക്കില്‍ നിജില്‍ ഒളിവില്‍കഴിഞ്ഞ വീടിനുനരേ ബോംബേറുണ്ടായത്. വരാന്തയിലും ചുവരിലുമായി രണ്ട് ബോംബുകള്‍ പതിച്ച പാടുണ്ട്. കസേരകള്‍ കിണറ്റിലെറിഞ്ഞ ശേഷമാണ് അക്രമികള്‍ പിന്‍വാങ്ങിയത്.
ബന്ധമില്ലെന്ന് എം.വി. ജയരാജന്‍....
കണ്ണൂര്‍: ഹരിദാസന്‍ വധക്കേസ് പ്രതിയെ ഒളിവില്‍ താമസിപ്പിച്ചവര്‍ക്ക് സി.പി.എമ്മുമായി ബന്ധമില്ലെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പറഞ്ഞു. പ്രതി പിടിയിലായ വീട് വാടകയ്ക്ക് കൊടുക്കാറുണ്ട്. ഈ വീടാണ് ഒളിവില്‍ കഴിയാന്‍ തിരഞ്ഞെടുത്തത്. വീട്ടുടമസ്ഥന്‍ പ്രവാസിയാണ്. ഇയാള്‍ നേരത്തേ അണ്ടലൂര്‍ കാവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ആര്‍.എസ്.എസ്. അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇയാളുടെ ഭാര്യയാണ് വീട്ടില്‍ പ്രതിക്ക് സംരക്ഷണം നല്‍കിയത്.
പിണറായിപ്പെരുമ പരിപാടിക്ക് എത്തിയവര്‍ ഈ വീട്ടില്‍ താമസിച്ചതില്‍ പ്രത്യേകിച്ചൊന്നുമില്ല. വീടിനുനേരേയുണ്ടായ ബോംബേറില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നും ജയരാജന്‍ പറഞ്ഞു.
ദുരൂഹതയുണ്ട്- ഏരിയാ സെക്രട്ടറി
പിണറായി: ആര്‍.എസ്.എസ്. നേതാവ് നിജില്‍ദാസിനെ ഒളിപ്പിച്ച് താമസിപ്പിച്ച അധ്യാപിക രേഷ്മയുടെ ഭര്‍ത്താവ് പ്രശാന്തിന് സി.പി.എമ്മുമായി ബന്ധമില്ലെന്ന് പിണറായി ഏരിയാ സെക്രട്ടറി കെ.ശശിധരന്‍ അറിയിച്ചു. ഗള്‍ഫില്‍ ജോലിചെയ്യുന്ന പ്രശാന്ത് കുടുംബസമേതം അണ്ടലൂര്‍കാവിനടുത്ത വീട്ടിലാണ് താമസം. പിണറായി പാണ്ട്യാലമുക്കിലേത് ഇവരുടെ രണ്ടാമത്തെ വീടാണ്. വീട്ടില്‍ ആരുമറിയാതെ ഒരാളെ താമസിപ്പിക്കുകയും രഹസ്യമായി ഭക്ഷണം എത്തിക്കുകയും ചെയ്തതില്‍ ദുരൂഹതയുണ്ട്- ശശിധരന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു
സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം -എന്‍. വേണു
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ പാണ്ട്യാലമുക്കിലെ വീടിനുസമീപം സി.പി.എം. പാര്‍ട്ടി അനുഭാവിയുടെ വീട്ടില്‍ കൊലക്കേസ് പ്രതിയായ ആര്‍.എസ്.എസ്. നേതാവ് ഒളിവില്‍ക്കഴിഞ്ഞതും ആ വീടിനുനേരെ ബോംബേറുണ്ടായതിനും പിന്നിലുള്ള സി.പി.എം. നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആര്‍.എം.പി.ഐ. സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞു.
സ്വതന്ത്ര ഏജന്‍സി കേസ് അന്വേഷിക്കണം. നിരീക്ഷണമുള്ള മുഖ്യമന്ത്രിയുടെ വീട് സ്ഥിതിചെയ്യുന്ന പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകനായ പുന്നോല്‍ ഹരിദാസനെ വധിച്ച കേസിലെ പ്രതി നിഖില്‍ദാസിന് ദിവസങ്ങളോളം ഒളിവില്‍ക്കഴിയാന്‍ കഴിഞ്ഞെന്നത് ആശ്ചര്യകരമാണെന്നും വേണു പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
Content Highlights: thalassery haridasan murder case bomb attack against reshma home pinarayi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..