എസ്.എഫ്.ഐ. കല്പറ്റയിൽ നടത്തിയ പ്രതിഷേധപ്രകടനം
മേപ്പാടി: മേപ്പാടി പോളിടെക്നിക് കോളേജില്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ വിദ്യാര്ഥിസംഘര്ഷവുമായി ബന്ധപ്പെട്ട് നാലുപേരെ മേപ്പാടി പോലീസ് അറസ്റ്റുചെയ്തു. എസ്.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് അപര്‍ണ ഗൗരിയെ മര്‍ദിച്ചകേസില്‍ മൂന്നുപേരെയും മേപ്പാടി ഇന്‍സ്പെക്ടര്‍ എ.ബി. വിപിനിനെ മര്‍ദിച്ചകേസില്‍ ഒരാളുമാണ് അറസ്റ്റിലായത്. കോളേജിലെ വിദ്യാര്‍ഥികളായ അതുല്‍, കിരണ്‍ രാജ്, മുഹമ്മദ് ഷിബില്‍ എന്നിവരാണ് അപര്‍ണയെ മര്‍ദിച്ചകേസില്‍ അറസ്റ്റിലായത്. ഇന്‍സ്പെക്ടര്‍ എ.ബി. വിപിനിനെ മര്‍ദിച്ചകേസില്‍ അലന് ആന്റണിയുമാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി. അതിക്രമം, മര്‍ദനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കണ്ടാലറിയുന്ന നാല്‍പ്പതോളം പേര്‍ക്ക് നേരെയും കേസെടുത്തു.
സംഘര്‍ഷത്തെത്തുടര്‍ന്ന് കോളേജ് താത്കാലികമായി അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ കോളേജ് പ്രവര്‍ത്തിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു കോളേജില്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം ഉണ്ടായത്. ലഹരി ഉപയോഗവുമായി ബന്ധപ്പട്ട വിഷയത്തിലും കോളേജില്‍ വിദ്യാര്‍ഥികള്‍തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കോളേജില്‍ മയക്കുമരുന്ന് മാഫിയയ്ക്കെതിരേ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് എസ്.എഫ്.ഐയ്ക്കെതിരേ അതിക്രമം നടന്നതെന്നും കാമ്പസില്‍ മയക്കുമരുന്ന് സംഘത്തെ മുന്‍നിര്‍ത്തിയാണ് കെ.എസ്.യുവും, എം.എസ്.എഫും., എ.ബി.വി.പിയും തിരഞ്ഞെടുപ്പിനെ നേടിട്ടതെന്നുമാണ് എ.എസ്.എഫ്.ഐ. പറയുന്നത്. കോളേജ് യൂണിയന് നഷ്ടമാവുമെന്ന സൂചനയില്‍ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി സംഘടിച്ചെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് എം.എസ്.എഫിന്റെ ആരോപണം. അക്രമത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ. കല്പറ്റ ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി. എസ്.എഫ്.ഐ. ജില്ലാകമ്മിറ്റി ഓഫീസില്‍നിന്ന് തുടങ്ങിയ പ്രതിഷേധപ്രകടനം ടൗണ്‍ചുറ്റി ചുങ്കം ജങ്ഷനില്‍ സമാപിച്ചു.
കര്‍ശനനടപടി സ്വീകരിക്കണം -സി.പി.എം.
കല്പറ്റ: മയക്കുമരുന്ന് മാഫിയക്കൊപ്പംചേര്ന്ന് മേപ്പാടി പോളിടെക്നിക് കോളേജില്‍ എസ്.എഫ്.ഐ. വനിതാനേതാവിനെ വധിക്കാന്‍ ശ്രമിച്ചവരുെട പേരില്‍ കര്‍ശനനടപടി എടുക്കണമെന്ന് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കാമ്പസില്‍ അരാജകത്വം പ്രോത്സാഹിപ്പിച്ച്, മയക്കുമരുന്ന് സംഘത്തെ മുന്‍നിര്‍ത്തിയാണ് യു.ഡി.എസ്.എഫ്. തിഞ്ഞെടുപ്പിനെ നേരിട്ടത്. മേപ്പാടിയിലെ മുസ്ലിം ലീഗും കോണ്‍ഗ്രസും ഇവര്‍ക്ക് പിന്തുണ നല്‍കുകയാണെന്നും സി.പി.എം. ആരോപിച്ചു.
കലാലയങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു-കോണ്‍ഗ്രസ്
കല്പറ്റ: കാലിക്കറ്റ്-കണ്ണൂര്‍ യൂണിവേഴ്സിറ്റികളുടെ കീഴിലുള്ള കോളേജ്, പോളിടെക്നിക് തിരഞ്ഞെടുപ്പില്‍ യു.ഡി.എസ്.എഫ്. പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ മര്‍ദിച്ചതില്‍ കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. സര്‍ക്കാരിന്റെ ഒത്താശയോടെ എസ്.എഫ്.ഐ, ഡി.വൈ.എഫ്. ഐ. പ്രവര്‍ത്തകര്‍ കലാലയങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മയക്കുമരുന്ന് ഉപയോഗിച്ച് യു.ഡി.എസ്.എഫ്. പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ പോലീസ് സഹായത്തോടെ മര്‍ദിച്ചു. ജില്ലയിലെ കലാലയങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ എസ്.എഫ്.ഐ.ക്കുണ്ടായ പരാജയം മറച്ചുവെക്കുന്നതിന് അക്രമണം നടത്തുന്നത്. ഗുരുതരമായി പരിക്കുപറ്റി ആശുപത്രിയില്‍ കിടക്കുന്നവരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുകള്‍ചുമത്തി കേസെടുത്ത് റിമാന്‍ഡില്‍ വെക്കാന്‍ പോലീസും സി.പി.എമ്മും ശ്രമിക്കുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് പറഞ്ഞു.
ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് സന്ദര്‍ശിച്ചു
.jpg?$p=70fc63a&&q=0.8)
മേപ്പാടി: 'ട്രാബിയോക്ക്' എന്നുപേരുള്ള മയക്കുമരുന്ന് സംഘത്തിനും ആക്രമണത്തിന് കൂട്ടുനില്‍ക്കുകയും സംരക്ഷണം നല്‍കുകയും ചെയ്ത യു.ഡി.എസ്.എഫ്. സംഘത്തിനുംനേരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ആവശ്യപ്പെട്ടു.
മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അപര്‍ണയെ അദ്ദേഹം സന്ദര്‍ശിച്ചു. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ. റഫീഖ്, ജില്ലാ വൈസ് പ്രസിഡന്റ് അര്ജുന് ഗോപാല്‍, കല്പറ്റ ബ്ലോക്ക് ട്രഷറര്‍ എം.കെ. റിയാസ്, മേഖലാ പ്രസിഡന്റ് ബിജേഷ് ബാലകൃഷ്ണന്, സി.പി.എം. വൈത്തിരി ഏരിയാ സെക്രട്ടറി സി. യൂസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Content Highlights: meppadi polytechnic college, students strike, 4 arrested, college temporarily closed for 4 days
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..