വിനീത് | Photo: Video Screengrab
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ടിക്ടോക് താരം അറസ്റ്റിൽ. കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ചിറയിൻകീഴ് സ്വദേശി വിനീതാണ് അറസ്റ്റിലായത്. ടിക്ടോകിൽ തുടങ്ങി റീൽസിലൂടെ താരമായി മാറിയ ആളാണ് വിനീത്.
സമൂഹ മാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സുള്ളയാളാണ് വിനീത്. കാറ് വാങ്ങിക്കാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. പെൺകുട്ടി പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ബലാത്സംഗക്കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.
ഒട്ടേറെ സ്ത്രീകൾ വിനീതിന്റെ വലയിൽ കുടുങ്ങിയതായിട്ടാണ് പോലീസ് വ്യക്തമാക്കുന്നത്. പലസ്ത്രീകളുമായിട്ടുള്ള സ്വകാര്യ ദൃശ്യങ്ങൾ വിനീത് മൊബൈലിൽ പകർത്തിയിരുന്നു. സ്വകാര്യ ചാറ്റുകൾ അടക്കം റെക്കോർഡ് ചെയ്ത് ഇയാൾ ഫോണിൽ സൂക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദൃശ്യങ്ങൾ കാണിച്ച് വിനീത് സ്ത്രീകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ, വിലപേശൽ നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
ഇയാൾക്ക് നിലവിൽ ജോലിയൊന്നും ഇല്ല. സമൂഹ മാധ്യമങ്ങളിൽ വീഡിയോ ചെയ്യുകമാത്രമാണ് ചെയ്യുന്നത്. നേരത്തെ തന്നെ വിനീതിനെതിരെ കൺടോൺമെന്റ് പോലീസ് സ്റ്റേഷനിൽ മോഷണത്തിനും കിളിമാനൂർ പോലീസ് സ്റ്റേഷനിൽ അടിപിടി കേസിലും പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ കോളേജ് വിദ്യാർഥിനിയുടെ പരാതിയിലാണ് വിനീതിനെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇയാളുടെ ഫോൺ അടക്കം പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. ഒട്ടേറെ സ്ത്രീകളുമായി, പ്രത്യേകിച്ചും വിവാഹിതരായ സ്ത്രീകളുമായി ഇയാൾക്ക് വലിയ തോതിൽ ബന്ധമുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ദുരുപയോഗം ചെയ്യാനുള്ള വീഡിയോ ദൃശ്യങ്ങളും ഫോണിൽ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ ഒരു സ്വകാര്യ ചാനലിൽ ജോലി ചെയ്യുന്ന ആളാണ് താൻ എന്നായിരുന്നു ഇയാൾ പലരോടു പറഞ്ഞിരുന്നത്. നേരത്തെ പോലീസിൽ ആയിരുന്നു. ശാരീരികമായ അസ്വസ്ഥതകൾ കാരണം പോലീസിൽ നിന്ന് മാറിയെന്നും പറഞ്ഞായിരുന്നു ഇയാൾ ആളുകളെ ആകർഷിച്ചിരുന്നത്.
കലാരംഗത്തുള്ളവരേയും സമൂഹ മാധ്യമങ്ങളിലുള്ള പെൺകുട്ടികളേയും സമീപിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലാകാനുള്ള ടിപ്സ് നൽകും. നിരവധി ഫോളോവേഴ്സ് ഉള്ളതുകൊണ്ട് തന്നെ പെൺകുട്ടികളും യുവതികളും പെട്ടെന്ന് തന്നെ ഇയാളുടെ വലയിൽ വീഴും. പിന്നീടാണ് ഇയാൾ തനിസ്വരൂപം പുറത്തെടുക്കുക. ഇങ്ങനെയാണ് പലരും ഇയാളുടെ വലയിൽ വീണതെന്നാണ് വിവരം. പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.
Content Highlights: social media fame vineeth arrested by rape case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..